പത്താം വളവ്
ഒരാളുടെ ജീവിത്തിലേക്ക് പ്രശ്നങ്ങൾ കടന്നുവരാൻ അത്രയൊന്നും നേരം വേണ്ട, ജീവിതം മാറിമറിയാൻ നിമിഷങ്ങൾ മതി. ഓരോ മനുഷ്യർക്കും ഓരോ കഥ പറയാനുണ്ട്. ദുഖത്തിന്റെ, സന്തോഷത്തിന്റെ, പ്രണയത്തിന്റെ...
പത്താം വളവിലെ സോളമനെ തേടിയെത്തുന്ന പോലീസുകാരോടും അയാൾക്ക് പറയാനുണ്ടായിരുന്നത് അത്തരത്തിൽ ഒരു കഥയാണ്. പത്താം വളവിലെ പാറക്കെട്ടിന് മുകളിലെ കുഞ്ഞു കുടുംബ വീട് ഒരു കൊടും ക്രിമിനലിന്റെ വീടായി മാറിയതിന്റെ പിന്നിലെ കഥ. കളിയും ചിരിയും മാത്രമായി കഴിഞ്ഞിരുന്ന ഒരു കുടുംബത്തിൽ വന്ന മാറ്റങ്ങൾ, ഒരു അച്ഛന്റെ കരുതലിന്റെ കഥ, സ്നേഹനിധിയായ ഭാര്യയുടെ, ഭർത്താവിന്റെ, നീതി നിഷേധിക്കപ്പെട്ട ഒരു സാധാരണക്കാരന്റെ കഥ.
ജോജു ജോർജ് നായകനായ 'ജോസഫ്' എന്ന ചിത്രത്തിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പത്താം വളവ്. ജോസഫിൽ കൂടി പ്രേക്ഷകരെ ഏറെ ത്രില്ലടിപ്പിച്ച അതേ വഴക്കത്തോടെയാണ് പത്മകുമാർ പത്താം വളവും ഒരുക്കിയിരിക്കുന്നത്. ത്രില്ലറിനൊപ്പം കുടുംബ ബന്ധങ്ങളിലൂടെയും പ്രണയത്തിലൂടെയും പ്രതികാരത്തിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്. അഭിലാഷ് പിള്ളയാണ് ഫാമിലി ഇമോഷണൽ ത്രില്ലറായെത്തിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ ആകാംക്ഷയോടൊപ്പം തന്നെ പിടിച്ചിരുത്തുന്ന ആദ്യ ഭാഗം, പ്രണയവും വൈകാരിക ബന്ധത്തിന്റെ തീവ്രതയും വ്യക്തമാക്കുന്ന രണ്ടാം പകുതി.
കൊലപാതക്കുറ്റ കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങി നടക്കുന്ന സോളമനെ തപ്പി കൊള്ളിമല കയറുന്ന എസ് ഐ സേതുവും കൂട്ടുകാരും. കോടയിറങ്ങുന്നതിന് മുമ്പ് സോളമനെ പിടിച്ച് തിരിച്ച് മലയിറങ്ങണമെന്ന് വിചാരിച്ചാണ് മലകയറിയതെങ്കിലും അവരുടെ കണക്കു കൂട്ടലുകളൊക്കെ പിഴക്കുകയായിരുന്നു. മുങ്ങി നടക്കുന്ന സോളമനും പറയാനുണ്ടായിരുന്നു ഒരു കഥ. തന്റെ നഷ്ടങ്ങൾക്കൊക്കെ പ്രതികാരം ചെയ്യാൻ ശപഥം ചെയ്തിറങ്ങിയ ഒരു അച്ഛന്റെ കഥ.
സോളമനായി സുരാജ് വെഞ്ഞാറമൂടും സേതുവായി ഇന്ദ്രജിത്തുമാണ് ചിത്രത്തിൽ നിറഞ്ഞാടുന്നത്. ത്രില്ലറിനോടൊപ്പം തന്നെ ബന്ധങ്ങളുടേയും പ്രണയത്തിന്റേയും തീക്ഷ്ണത കൂടി പ്രേക്ഷകന് മുന്നിലെത്തിക്കുന്നതിൽ സംവിധായകൻ കഴിഞ്ഞിട്ടുണ്ട്.
പ്രതികാരദാഹിയായ സാധാരണക്കാരനായും പ്രണയാർദ്രനായ ഭർത്താവായും വാത്സല്യമുള്ള അച്ഛനായും സുരാജ് വീണ്ടും പ്രേക്ഷകനെ ഞെട്ടിക്കുകയാണ്. ജീവിതത്തിന്റെ വിവിധ അവസ്ഥകളിലൂടെ കടന്നു പോകുന്ന സോളമൻ എന്ന കഥാപാത്രം സുരാജിന്റെ കൈയിൽ ഭദ്രമായിരുന്നു. പൊട്ടിക്കരഞ്ഞും, പുഞ്ചിരിച്ചും, ക്രൂരതയുടെ ഭാവവ്യത്യാസവും അനുഭവിച്ചറിയാനുള്ള വക ചിത്രത്തിലുണ്ട്.
പോലീസ് വേഷത്തിൽ ഇന്ദ്രജിത്തും സേതു എന്ന തന്റെ കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്. നടൻ ജയകൃഷ്ണന്റേതാണ് ചിത്രത്തിൽ എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം. പോലീസ് ഉദ്യോഗസ്ഥനായെത്തിയ ജയകൃഷ്ണൻ തന്റെ കഥാപാത്രം മികച്ചതാക്കി മാറ്റിയിട്ടുണ്ട്. സുരാജിന്റെ ഭാര്യയായെത്തിയ സീത (അതിഥി രവി)യുടെ കഥാപാത്രവും ചിത്രത്തിൽ എടുത്ത് പറയേണ്ട ഒന്നാണ്. വരദനായെത്തിയ അജ്മൽ അമീർ, ബേബി കിയാറ റിങ്കു ടോമി തുടങ്ങിയവരുടെ പ്രകടനവും മികച്ചു നിൽക്കുന്നു.
ചിത്രത്തിലെ ഗാനങ്ങളും എടുത്ത് പറയേണ്ട ഒന്നാണ്. ജോസഫിലെ ഹിറ്റ് ഗാനങ്ങളെ പോലെത്തന്നെ പ്രേക്ഷകരെ മനം കുളിർപ്പിക്കുന്ന പതുങ്ങിയ താളത്തിൽ മനം മയക്കുന്ന പാട്ടുകളാണ് പത്താം വളവിലേതും. 'ഏലമലക്കാടിനുള്ളിൽ' എന്ന് തുടങ്ങുന്ന ഗാനം ഏറെ മനംകുളിർപ്പിക്കുന്ന ഒന്നാണ്. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
ദൃശ്യ മികവു കൊണ്ടും സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നു എന്നത് കൊണ്ടും പ്രേക്ഷകനെ ഏറെ ഗൗരവത്തോടെ കാണാൻ പ്രേരിപ്പിക്കുന്ന സിനിമ എന്ന് പറയാം. സത്യവും നീതിയും തമ്മിലുള്ള വിജയം ചോദ്യം ചിഹ്നമാകുമ്പോൾ എന്ത് എന്ന ചോദ്യം നമ്മുടെ മുമ്പിലുണ്ടാകും. അവതരണം കൊണ്ട് വ്യത്യസ്തമാകുന്ന ചിത്രം പ്രേക്ഷകന് പുതിയൊരു അനുഭവം സൃഷ്ടിക്കുന്നുണ്ട്.
യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് (എംഎംസ്) ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താംവളവിനുണ്ട്. റുസ്‍തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെ കൂടി പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എംഎംസ്.
Content Highlights: Pathaam Valavu movie review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..