പകലും പാതിരാവും സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/AjaiVasudevOfficial
ഒരു പ്രത്യേക ചട്ടക്കൂടില്‍ നിന്നുകൊണ്ട് സിനിമകളൊരുക്കിയിരുന്ന സംവിധായകര്‍ പലരും പരീക്ഷണങ്ങള്‍ നടത്താന്‍ ധൈര്യം കാണിക്കുന്ന സമയമാണിത്. ഫീല്‍ ഗുഡ് ചിത്രങ്ങളൊരുക്കുന്നവര്‍ മാസ് സിനിമകളെടുക്കുകയോ അതിന് തയ്യാറെടുക്കുകയോ ചെയ്യുന്നു. മാസ് സിനിമകള്‍ ചെയ്യുന്നവര്‍ മറ്റുപല ഴോണറുകളും പരീക്ഷിക്കുന്നു. ഇപ്പറഞ്ഞതില്‍ രണ്ടാമത്തെ വിഭാഗത്തിലാണ് പകലും പാതിരാവും ഉള്‍പ്പെടുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നീ മാസ് മസാല ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവാണ് പകലും പാതിരാവും സംവിധാനം ചെയ്തിരിക്കുന്നത്. നിഷാദ് കോയയുടേതാണ് തിരക്കഥ.
കന്നഡ സിനിമയില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയവും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത ഒരു ചിത്രത്തിന്റെ ചുവടുപിടിച്ചാണ് പകലും പാതിരാവും എത്തിയിരിക്കുന്നത്. മാവോയിസ്റ്റ് ഭീഷണി നില്‍ക്കുന്ന ഒരു വയനാടന്‍ മലയോരഗ്രാമം. ഇവിടേക്ക് എത്തുന്ന ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍. അയാള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ആ നാട്ടുകാരനായ വറീതിനും കുടുംബത്തിനുമൊപ്പം ഒരുദിവസം തങ്ങുകയാണ്. ഇയാളുടെ വരവിനേത്തുടര്‍ന്ന് ആ വീട്ടിലും നാട്ടിലും നടക്കുന്ന സംഭവങ്ങളാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം സംസാരിക്കുന്നത്.
ടീസറിലും ട്രെയിലറിലും സൂചിപ്പിച്ചിട്ടുള്ള ദുരൂഹത നിറഞ്ഞ സംഭവങ്ങളാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. ഈ വന്നിരിക്കുന്ന ചെറുപ്പക്കാരന്‍ ആരാണ്? എന്താണ് അയാളുടെ ആഗമനോദ്ദേശം? അയാള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണോ എന്നെല്ലാമുള്ള ചോദ്യങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. യഥാര്‍ത്ഥ ചിത്രത്തെ അതേപടി പകര്‍ത്തുകയല്ല ചെയ്തിരിക്കുന്നത്. കഥാപശ്ചാത്തലവും കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളുമെല്ലാം വ്യത്യസ്തമാണിവിടെ. മാതൃകയായെടുത്ത ചിത്രത്തെ മറ്റൊരു ഭൂമികയിലേക്ക് പറിച്ചുനട്ടിരിക്കുകയാണെന്നും പറയാം.
പല തലങ്ങളിലായാണ് കഥാപാത്രങ്ങളടക്കമുള്ള ചിത്രത്തിന്റെ ഘടകങ്ങളെ അടുക്കിവെച്ചിരിക്കുന്നത്. പകലും പാതിരാവും എന്ന പേരുതന്നെയെടുക്കാം. രണ്ടുരീതിയില്‍ ഇതിനെ സമീപിക്കാം. ഒരുപകലും രാത്രിയും നീളുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിലുള്ളത് എന്നതാണ് അതിലാദ്യത്തേത്. കറുപ്പും വെളുപ്പും നിറഞ്ഞ കഥാപാത്രങ്ങളേയും ഈ പേരുകൊണ്ട് അര്‍ത്ഥമാക്കുന്നു. അതായത് മനുഷ്യന്റെയുള്ളിലെ കറുപ്പും വെളുപ്പും നിറഞ്ഞ അവസ്ഥയെ. പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍ക്കെല്ലാം ഒരുതരം നെഗറ്റീവ് ഷെയ്ഡ് നല്‍കിയിരിക്കുകയാണ് എഴുത്തുകാരനും സംവിധായകനും. ആ നെഗറ്റിവിറ്റിയ്ക്ക് അവര്‍ നല്‍കിയിരിക്കുന്ന നിര്‍വചനമാകട്ടെ ആര്‍ത്തി എന്നും.
പ്രകടനങ്ങളിലേക്ക് വന്നാല്‍ കുഞ്ചാക്കോ ബോബന്‍, രജിഷാ വിജയന്‍, കെ.യു. മനോജ്, സീത എന്നിവരില്‍ നിന്ന് തുടങ്ങാം. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ഇവരെത്തന്നെ കേന്ദ്രീകരിച്ചാണ്. മാവോയിസ്റ്റ് സാന്നിധ്യം എന്ന പശ്ചാത്തലം മാറ്റി നിര്‍ത്തിയാല്‍ ഒരു വീടാണ് എല്ലാ സംഭവങ്ങളുടേയും കേന്ദ്രബിന്ദു. പുറംകാഴ്ചകള്‍ ഉണ്ടെങ്കിലും എല്ലാം ഒടുക്കം എത്തിച്ചേരുന്നത് ഈ സ്ഥലത്തേക്കാണ്. അത്യന്തം ദുരൂഹത നിറഞ്ഞ കഥാപാത്രമായി കുഞ്ചാക്കോ ബോബന്‍ മികച്ചതായിട്ടുണ്ട്. രജിഷാ വിജയന്‍, കെ.യു. മനോജ്, സീത എന്നിവര്‍ സ്വന്തം കരിയറില്‍ ഇത്രയും വ്യത്യസ്തത നിറഞ്ഞ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടാവില്ലെന്നുറപ്പാണ്. മുഴുക്കുടിയനായ വറീത് മനോജില്‍ ഭദ്രമായിരുന്നു. പകയും വാശിയും മനസില്‍ ദുഷിപ്പും കൊണ്ടുനടക്കുന്ന നായികയായി രജിഷ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഈ കഥാപാത്രത്തിന്റെ പേര് മേഴ്‌സി എന്നാണെന്നതാണ് കൗതുകം. തന്മാത്രയിലേയും വിനോദയാത്രയിലേയും കഥാപാത്രങ്ങള്‍ ചെയ്ത നടിയോ ഇത് എന്ന് തോന്നും സീതയുടെ പ്രകടനം കണ്ടാല്‍.
മാതൃസിനിമയില്‍ നിന്ന് പകലും പാതിരാവും വ്യത്യസ്തമാവുന്നത് രണ്ട് കഥാപാത്രങ്ങള്‍ കൊണ്ടുകൂടിയാണ്. തമിഴ് അവതരിപ്പിച്ച പലിശക്കാരനും ഗുരു സോമസുന്ദരം അവതരിപ്പിച്ച സി.ഐ ജാനകി രാമന്‍ എന്ന പോലീസ് വേഷവുമാണവ. നേരത്തേ പറഞ്ഞ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് ഇവരും. പക്ഷേ രണ്ടും രണ്ടുരീതിയിലുള്ള പ്രതിനായക വേഷങ്ങളാണെന്ന് മാത്രം. ഫയിസ് സിദ്ദിഖിന്റെ ക്യാമറയും സ്റ്റീഫന്‍ ദേവസിയുടെ സംഗീതവും സാം സി.എസ്സിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നുണ്ട്. കറുപ്പും വെളുപ്പും നിറഞ്ഞ, പകലും പാതിരാവും പോലുള്ള കഥാപാത്രങ്ങള്‍ക്കായി ടിക്കറ്റെടുക്കാം ഈ അജയ് വാസുദേവ് ചിത്രത്തിന്.
Content Highlights: pakalum pathiravum moview review, kunchacko boban, rajisha vijayan, ajay vasudev
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..