ന്യൂയോർക്കിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ മൂത്തോൻ എന്ന ചിത്രത്തിലൂടെ മികച്ച നടനായി നിവിൻ പോളിയും സഞ്ജന ദീപു മികച്ച ബാലതാരവുമായി തിരഞ്ഞെടുക്കപ്പട്ടത് വലിയ വാർത്തയായിരുന്നു. മേളയിൽ കൈയടി നേടിയ നിരവധി ഇന്ത്യൻ ഭാഷാ ചിത്രങ്ങളിൽ ഒരു മലയാളചിത്രം കൂടിയുണ്ടെന്നത് അധികമാരും അറിഞ്ഞിട്ടില്ല. അനേകം മലയാള ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രാഹുൽ റിജി നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത കള്ളനോട്ടം (The false eye) എന്ന മലയാള ചിത്രവും മേളയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓഗസറ്റ് 9 വരെ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട് രാഹുല്‍.
രണ്ട് കുട്ടികളും മുതിർന്നവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ കുഞ്ഞു ചിത്രത്തിൽ കാണികളെ പിടിച്ചിരുത്തുന്ന വിഷ്വൽ ഇഫക്ടുകളോ ക്യാമറാ ചലനങ്ങളോ തട്ടുപൊളിപ്പൻ സംഭാഷണങ്ങളോ ഇല്ല. പിന്നെയോ? ബാല്യത്തിന്റെ കുസൃതിത്തരങ്ങളുമായി നടക്കുന്ന ആറാംക്ലാസുകാരായ വിൻസന്റിന്റെയും കിഷോറിന്റെയും നിഷ്കളങ്കതയും പിന്നീട് അവർ കണ്ടുപിടിക്കുന്ന വലിയൊരു കളങ്കം നിറഞ്ഞ സത്യവുമാണ്.
ആ ഗോപ്രോ ക്യാമറക്കണ്ണിലൂടെ തന്നെയാണ് 70 മിനിട്ട് ദൈർഖ്യമുള്ള സിനിമ ചലിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കുട്ടികളുടെ സിനിമാചിത്രീകരണത്തിനിടെ അവരാണ് ക്യാമറ ചലിപ്പിക്കുന്നത്. അവരെ സഹായിക്കുക മാത്രമാണ് ഛായാഹ്രകൻ ടോബിൻ തോമസ് ചെയ്തിരിക്കുന്നത്.
ഭാര്യാസഹോദരൻ ഗൾഫിൽ നിന്നും വന്നപ്പോൾ സമ്മാനമായി കൊടുത്ത ഗോപ്രോ ക്യാമറ സ്വന്തം കടയിൽ സിസിടിവി ക്യാമറയായി സ്ഥാപിക്കുന്ന കട മുതലാളി. കടയിൽ പുതിയതായി സ്ഥാപിച്ച ക്യാമറ തന്ത്രപൂർവം കണ്ടെത്തുന്ന വിൻസന്റ്. ഒരു സിനിമ പിടിക്കണമെന്ന് ആശിച്ചു നടക്കുന്ന വിൻസന്റ് ആ ക്യാമറ മോഷ്ടിക്കുന്നു. കൂട്ടുകാരൻ കിഷോറുമായി ചേർന്ന് സിനിമ പിടിക്കാനൊരുങ്ങുന്നു. കിഷോറിനെ നായകനാക്കാമെന്നും അവർക്ക് രണ്ടുപേർക്കും പരിചയമുള്ള റോസിയെ നായികയാക്കാമെന്നും തീരുമാനിക്കുന്നു. ഛായാഗ്രഹകനും സംവിധായകനും വിൻസന്റ് തന്നെ. 'ചിത്രീകരണത്തി'നിടെ മൂവരും തമ്മിൽ നടക്കുന്ന വഴക്കിനിടെ ക്യാമറ മോഷ്ടിച്ചതാണെന്നറിയുന്ന റോസി 'സിനിമയിൽ നിന്നും' പിൻമാറുന്നു. നായിക സിനിമ ഉപേക്ഷിച്ചുപോയ സങ്കടത്തിൽ ക്യാമറയും ഉപേക്ഷിക്കാൻ വിൻസന്റും കിഷോറും തീരുമാനിക്കുന്നു.
വീട്ടിൽ ആരും കാണാത്ത ഇടത്ത് ഉപേക്ഷിക്കാമെന്ന് ആദ്യം കരുതുന്നുവെങ്കിലും എവിടെ വച്ചിട്ടും തൃപ്തരാകാതെ നടക്കുന്നതിനിടയിൽ വിൻസന്റ് ഒരു കുരുക്കിൽ ഒറ്റയ്ക്കു പോയി കുരുങ്ങുകയാണ്. സദാചാരവാദികളായ അന്നാട്ടിലെ ചില ചെറുപ്പക്കാർ കണ്ടെത്തുന്ന രഹസ്യം ക്യാമറയിൽ ഒപ്പിയെടുക്കാനായി വിൻസന്റിനെയും കൊണ്ട് ഒരു തോട്ടത്തിലെത്തുന്നു. വിൻസന്റിന്റെ സഹോദരിയും മറ്റൊരു ചെറുപ്പക്കാരനും തമ്മിലെ സ്വകാര്യനിമിഷങ്ങൾ ക്യാമറയിൽ പകർത്തി സദാചാരവാദികളാവാനാണ് ആ ചെറുപ്പക്കാർ ശ്രമിച്ചത്. അവിടെ നടക്കുന്ന വാക്കേറ്റത്തിലും കയ്യാങ്കളിയിലും വിൻസന്റും പെട്ടുപോകുന്നു. തുടർന്ന് ഏവരും പോലീസ് സ്റ്റേഷനിലെത്തുന്നതോടെ പ്രശ്നങ്ങൾക്ക് ഒരുവിധം പരിഹാരമാകുന്നു. എങ്കിലും ഞെട്ടിക്കുന്ന ക്ലൈമാക്സ് സമ്മാനിച്ചാണ് സിനിമ അവസാനിക്കുന്നത്.
'സുല്ല്' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വസുദേവ് സജീഷ് മാരാർ, സൂര്യദേവ് സജീഷ് മാരാർ എന്നിവരാണ് വിരുതൻമാരായ വിൻസന്റും കിഷോറും. അൻസു മരിയ തോമസ്, രഞ്ജിത്ത് ശേഖർ നായർ, വിനിത കോശി, വിജയ് ഇന്ദുചൂഡൻ, പി ജെ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ അഭിനേതാക്കളുടെ സ്വാഭാവിക അഭിനയപ്രകടനവും സിനിമയ്ക്കു റിയലിസ്റ്റിക് പരിവേഷമേകി.
Content Highlights :kallanottam malayalam movie nominated for best child artist and best scriptwriter new york indian film festival