• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Features
  • Interview
  • Review
  • Trivia
  • Music
  • TV
  • Short Films
  • Star & Style
  • Chitrabhumi
  • Paatuvazhiyorathu

ഇത് ലിജോയുടെ മാസ്റ്റര്‍പീസ് | Movie Rating: 4/5

May 4, 2018, 06:49 PM IST
A A A

മരണം എത്രമേല്‍ തീവ്രമാണോ അതിലും തീവ്രമായ ചലച്ചിത്രാനുഭവം. കച്ചവട സിനിമയുടേയും കലാസിനിമയുടെയും അതിര്‍വരമ്പുകള്‍ ഏറെക്കുറെ മാഞ്ഞുതുടങ്ങിയ കാലത്തിന് ടെക്സ്റ്റ്ബുക്ക് പോലെ സൂക്ഷിച്ചുവയ്ക്കാന്‍ പോന്ന ചലച്ചിത്രപാഠം കൂടിയാണ് ഈ.മ.യൗ.

# ടി. നിര്‍മല്‍കുമാര്‍
ee ma yau
X

സിനിമയുടെ നടപ്പുകാഴ്ചാശീലങ്ങളെ നിരാകരിക്കുകയും തന്റെ രീതികളിലേക്ക് കാഴ്ചക്കാരെ പരുവപ്പെടുത്തിയെടുക്കുകയും അതേസമയം അതു ജനകീയമാക്കുകയും ചെയ്ത അസാധാരണ ചലച്ചിത്രകാരനാണ് ലിജോ ജോസ് പെല്ലിശേരി. 'അങ്കമാലി ഡയറീസ്' കൂടി പുറത്തിറങ്ങിയതോടെ ആ ചലച്ചിത്രശൈലി പുതുതലമുറയ്ക്കിടയില്‍ ഏതാണ്ട് കള്‍ട്ട് പരിവേഷം നേടുകയും ചെയ്തിരുന്നു. ആ ലിജോയുടെ മാസ്റ്റര്‍പീസ് എന്നു തന്നെ വിശേഷിപ്പിക്കേണ്ട സിനിമയാണ് ഈ.മ.യൗ. സിനിമയ്ക്കു മാത്രം പങ്കുവയ്ക്കാന്‍ കഴിയുന്ന ദൃശ്യഭാഷയെ തനിക്കുമാത്രം അറിയാവുന്ന മാന്ത്രികആഖ്യാനം കൊണ്ടു ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ അസാധാരണ ദൃശ്യാനുഭവം. പി.എഫ്. മാത്യൂസിന്റെ ശക്തമായ രചനയ്ക്ക് അതിലും ശക്തമായ സിനിമാരൂപം. ലിജോയെ പോയവര്‍ഷത്തെ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്തുകൊണ്ടെന്നു സാക്ഷ്യപ്പെടുത്തുന്നുമുണ്ട് ഈ.മ.യൗ.

മരണമാണ് സിനിമയുടെ വിഷയം. മരണം എത്രമേല്‍ തീവ്രമാണോ അതിലും തീവ്രമായ ചലച്ചിത്രാനുഭവം. കച്ചവടസിനിമയുടേയും കലാസിനിമയുടെയും അതിര്‍വരമ്പുകള്‍ ഏറെക്കുറെ മാഞ്ഞുതുടങ്ങിയ കാലത്തിന് ടെക്സ്റ്റ്ബുക്ക് പോലെ സൂക്ഷിച്ചുവയ്ക്കാന്‍ പോന്ന ചലച്ചിത്രപാഠം കൂടിയാണ് ഈ.മ.യൗ. തന്റെ തന്നെ മുന്‍സിനിമകളുടെ പാറ്റേണില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്തമായ, ഒരു രംഗത്തില്‍ പോലും സ്വയം ആവര്‍ത്തിക്കാത്ത കാഴ്ചകളുള്ള സംവിധായകന്റെ പൂര്‍ണസ്പര്‍ശമുള്ള സിനിമ. ഒരേസമയം റിയലും സര്‍റിയലുമായ അനുഭവം. ദു:സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും മധ്യേയുള്ള ഒരു പാതിസ്വപ്നത്തിന്റെ സിനിമാറ്റിക് രൂപം.  

മരണം പൂര്‍ണപ്രമേയമാക്കിയ സിനിമകള്‍ മലയാളത്തില്‍ നന്നേ കുറവാണ്. ഡോണ്‍ പാലത്രയുടെ സിനിമ 'ശവം' ഏതാനും നാളുകള്‍ക്കു മുമ്പ് പുറത്തിറങ്ങിയിരുന്നെങ്കിലും തിയറ്ററുകളിലെത്തിയിരുന്നില്ല. ലിജോയുടെ സിനിമ പൂര്‍ണപ്രമേയം മരണമാണ്. ചെല്ലാനം കടപ്പുറമാണ് പശ്ചാത്തലം. ലത്തീന്‍ കത്തോലിക്കാ സമുദായക്കാരനായ വാവച്ചന്‍ എന്ന സാധാരണക്കാരനായ മനുഷ്യന്റെ മരണവും അതിന്റെ സംസ്‌കാരവുമാണ് സിനിമയുടെ പൂര്‍ണപ്രമേയം. മരണരാത്രിയും, സംസ്‌കാരത്തിനു നിശ്ചയിച്ചിരിക്കുന്ന പിറ്റേന്നു പകലും മാത്രമാണ് ആഖ്യാനസമയം. പക്ഷേ ഈ സമയത്തിനുള്ളില്‍ ഒരു മരണവീട്ടില്‍ ചെന്നപോലെ നമ്മളെ ഒരേസമയം അസ്വസ്ഥതപ്പെടുത്തുകയും ആകംക്ഷയുള്ളവരാക്കുകയും ചെയ്യുന്നുണ്ട് ലിജോയും കൂട്ടരും. 

മരണം തീവ്രമായ അനുഭവമാണെങ്കിലും സ്വന്തം കുടുംബത്തിനുള്ളില്‍ സംഭവിക്കുമ്പോഴാണ് അതിലെ തീവ്രത ഓരോരുത്തരും അനുഭവിച്ചറിയുന്നതെന്നു തോന്നുന്നു. അപ്പോള്‍മാത്രമാകും നമ്മള്‍ പരിഹാസത്തോടെ കാണുന്ന കാര്യങ്ങള്‍ പലതും യാഥാര്‍ഥ്യമായിരുന്നുവെന്നും നമ്മളില്‍ തന്നെയുള്ളതായിരുന്നുവെന്നും തിരിച്ചറിയുന്നത്. പി.എഫ്. മാത്യൂസിന്റെ രചന സൃഷ്ടിക്കുന്ന പ്രപഞ്ചവും ഇതാണ്. ഒരേസമയം മരണത്തെ കൗതുകത്തോടെയും വൈകാരികതയോടെയും നോക്കികാണുന്ന രീതി. അതുകൊണ്ടുതന്നെ അതില്‍ തമാശവും സ്വയം പരിഹാസവും ആവശ്യംപോലെ കലര്‍ന്നിട്ടുണ്ട്. വാവച്ചന്‍ എന്ന കഥാപാത്രത്തിന്റെ മുന്‍ജീവിതത്തെപ്പറ്റിയുള്ള ചില സൂചനകള്‍ മാത്രമേ സിനിമ പങ്കുവയ്ക്കുന്നുള്ളു. പക്ഷേ ആ ജീവിതത്തിന്റെ  കൗതുകങ്ങള്‍ സിനിമയിലുടനീളം ചെറിയ പൊട്ടുകളായി ചിതറിക്കിടക്കുന്നുമുണ്ട്. സിനിമയുടെ നേരിട്ടുള്ള റിയലിസ്റ്റിക് ആഖ്യാനത്തിനു സമാന്തരമായുള്ള മിസ്റ്റിക് സ്വഭാവത്തിലേക്കു നയിക്കുന്നത് ഈ സൂചനകളാണ്.
 
നാടകങ്ങളിലൂടെ ശ്രദ്ധേയനായ കൈനകരി തങ്കരാജ് അവതരിപ്പിക്കുന്ന വാവച്ചന്‍ മകന്‍ ഈശി(ചെമ്പന്‍ വിനോദ് ജോസ്)യോടു തന്റെ മരണത്തെക്കുറിച്ചു പറയുന്നതിനിടയില്‍ അപ്രതീക്ഷിതമായി മരണം കടന്നുവരുന്നിടത്താണ് ഈ.മ.യൗ. മരണത്തിന്റെ അസംബന്ധനാടകത്തിലേക്കു സ്റ്റേജ് മാറ്റുന്നത്. പിന്നീടു ചുറ്റുംസംഭവിക്കുന്ന കാര്യങ്ങള്‍ അസാധാരണമായ ദൃശ്യ-അനുഭവപ്രപഞ്ചം സൃഷ്ടിക്കുന്നു. മരണത്തില്‍പോലും പ്രതികാരം കണ്ടെത്തുന്ന പരിചയക്കാരന്‍ മുതല്‍ ഡിറ്റക്ടീവ് ആകാന്‍ ശ്രമിക്കുന്ന പാതിരിവരെ നിരവധി കഥാപാത്രങ്ങള്‍ രണ്ടുമണിക്കൂറില്‍ താഴെയുള്ള സിനിമയില്‍ വന്നുപോകുന്നുണ്ട്. തൊട്ടുമുമ്പുവരെ ഒപ്പമുണ്ടായിരുന്നയാളുടെ മരണത്തോട് ഓരോ മനുഷ്യനും പ്രതികരിക്കുന്നതും സൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട്. ഇവയെല്ലാം കോര്‍ത്തിണക്കിയ രചനാമികവ് എടുത്തുപറയേണ്ടതാണ്. 

പതിഞ്ഞതാളത്തില്‍ തുടങ്ങി രണ്ടാംപകുതിയില്‍ ഏറെക്കുറെ സംഭ്രമജനകമായ അന്തരീക്ഷത്തിലേക്കു നയിക്കുന്ന തരത്തിലാണ് അവതരണം. അങ്കമാലിയിലേതു പോലെ റിയലിസത്തിലൂന്നിയാണ് ലിജോ നില്‍ക്കുന്നത്. പക്ഷേ സിനിമ പുരോഗമിക്കുന്തോറും അതിന്റെ സ്വപ്നാടനം പോലുള്ള പാത തെളിഞ്ഞുംവരും. 

ഷൈജു ഖാലിദിന്റെ ഏറ്റവും മികച്ച ഛായാഗ്രഹണങ്ങളിലൊന്ന് എന്നുതന്നെ പറയണം ഈ.മ.യൗവിനെ. മരണവീടിനുള്ളിലും പന്തലിനുള്ളിലും നമ്മെക്കൊണ്ടിരുത്തുന്ന രീതിയിലാണ്, അല്ലെങ്കില്‍ ചെല്ലാനം കടപ്പുറത്തെ വാവച്ചന്റെ വീട്ടിലെത്തിയതരത്തിലാണ് ഷൈജുവിന്റെ ദൃശ്യങ്ങള്‍. രണ്ടാംപകുതിയിലെ മഴകൂടിയെത്തുമ്പോള്‍ ആ കാഴ്ചയ്ക്കു മിഴിവും മികവും കൂടുന്നു. പൊതുവേ മ്യൂസിക്കല്‍ എന്ന നിലയില്‍ കൂടിയാണ് ലിജോയുടെ ആഖ്യാനം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ലിജോ സിനിമയുടെ പതിവുസംഗീതകാരനായ പ്രശാന്ത്പിള്ള ഇക്കുറിയുമുണ്ടെങ്കിലും  പശ്ചാത്തലസംഗീതം മിനിമല്‍ ആണ്. സന്ദര്‍ഭം കൊണ്ട് അവതാളമാകുന്ന ബാന്‍ഡ് മേളമാണ് അപൂര്‍വമായി ഉപയോഗിച്ച പശ്ചാത്തലസംഗീതം. 

കാസ്റ്റിങ്ങിനെക്കുറിച്ച് എടുത്തുപറയണം. കുറച്ചുരംഗങ്ങളിലേയുള്ളുവെങ്കിലും സ്വഭാവിക അഭിനയത്തിന്റെ പുതിയ ശീലങ്ങള്‍ സമ്മാനിച്ചാണ് കൈനകരി തങ്കരാജ് തിളങ്ങിയത്. ചെമ്പന്‍ വിനോദ് ജോസിന്റെ കരിയറിലെ മികച്ച വേഷമാണ് ഈസി. ആര്‍ത്തലച്ചുപെയ്യുന്ന മഴയില്‍ അതിലുമേറെ പെയ്തു നിറയുന്നുണ്ട് ചെമ്പന്‍. അയ്യപ്പന്‍ എന്ന പഞ്ചായത്ത് മെമ്പറായി എത്തിയ വിനായകന്‍ ഒരിക്കല്‍കൂടി വിസ്മയിപ്പിച്ചു. നിസഹായതയും കോപവും കാര്യക്ഷമതയും ഒക്കെകലര്‍ന്ന അയ്യപ്പന്റെ സൂക്ഷ്മവും പ്രകടനപരവുമായ അഭിനയത്തിലൂടെ വിനായകന്‍ മികച്ചതാക്കി. വാവച്ചന്റെ ഭാര്യയായെത്തിയ പോളി വില്‍സണ് ഈ.മ.യൗവിലെ കഥാപാത്രമാണ് സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം സമ്മാനിച്ചത്. രക്ഷാധികാരി ബൈജുവിലെ കൃഷ്ണ, ആര്യ എന്നിവരും മികച്ചുനിന്നു.

സാമ്പ്രദായിക വിനോദവാണിജ്യസിനിമയുടെ കെട്ടിലുളളതല്ല ലിജോയുടെ ഒരു സിനിമയും. ഈ.മ.യൗവിലേയ്ക്കെത്തുമ്പോള്‍ ആ ശൈലി ഒന്നുകൂടി കടഞ്ഞെടുക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ മുന്‍വിധികളില്ലാതെ സമീപിച്ചാല്‍, അടുത്തകാലത്തെ ഏറ്റവും മികച്ച ദൃശ്യാനുഭവം ഈ. മാ. യൗ സമ്മാനിക്കും. 

 

 

PRINT
EMAIL
COMMENT
Next Story

ഹൃദയം കവരുന്ന ഇസ്മു:  കൈയടിപ്പിക്കും 'തിരികെ'

ഒറ്റപ്പെടലിന്റെ തിരുത്തിൽ നിന്ന് നഷ്ടപ്പെട്ട സന്തോഷങ്ങളെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന .. 

Read More
 

Related Articles

ഐഎഫ്എഫ്കെ: 'ചുരുളി'യും 'ഹാസ്യ'വും മത്സരവിഭാ​ഗത്തിൽ
Movies |
Movies |
'ജല്ലിക്കെട്ട് ഓസ്കറിനോ, എന്തിന്' എന്ന് ചോദിക്കുന്നവരോട്
Movies |
ഇന്ത്യൻ സിനിമയെന്നാൽ വെറും നാല് സിനിമാ കുടുംബങ്ങളല്ല; ജല്ലിക്കെട്ടിന് അഭിനന്ദനവുമായി കങ്കണ
Movies |
സിനിമയുടെ കണ്ടന്റ് തന്നെയാണ് പ്രധാനം: ലിജോ ജോസ്
 
  • Tags :
    • Ee Ma Yau Movie
    • Ee Ma Yau
    • Lijo Jose Pellissery
    • lijo jose pellissery
    • Lijo Jose pellissery
    • ee ma yau review
More from this section
Thirike Movie Still
ഹൃദയം കവരുന്ന ഇസ്മു:  കൈയടിപ്പിക്കും 'തിരികെ'
Drishyam 2 review Mohanlal Jeethu Joseph Movie Meena Ansiba esther Amazon Prime Video
ജോര്‍ജ്ജുകുട്ടി പിടിക്കപ്പെടുമോ? ഉദ്വേഗം നിലനിര്‍ത്തി ദൃശ്യം 2
Vaanku
നാല് പെൺകുട്ടികൾ നാല് ആഗ്രഹങ്ങൾ ; വാങ്ക്
vellam
പകർന്നാട്ടത്തിൽ വീണ്ടും പത്തരമാറ്റായി ജയസൂര്യ | Vellam Movie Review
great indian kitchen movie
ഈ അടുക്കള കാഴ്ച്ചകള്‍ നിങ്ങളുടെ വീട്ടിലേത് കൂടിയാണ് | Great indian kitchen Review
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.