-
കഴിഞ്ഞ ദിവസമാണ് തനിക്കും തന്റെ പിതാവിനും കോവിഡ് പോസിറ്റീവ് ആയെന്ന് വ്യക്തമാക്കി നടൻ വിശാൽ രംഗത്ത് വന്നത്. അച്ഛനാണ് ആദ്യം പോസിറ്റീവ് ആയതെന്നും അദ്ദേഹത്തെ പരിചരിച്ചത് വഴി തനിക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് വിശാൽ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. ആയുർവേദത്തിലൂടെയാണ് തങ്ങൾക്ക് രോഗമുക്തിയായതെന്നും വിശാൽ കുറിച്ചിരുന്നു.
ഇതിന് പിന്നാലെ ധാരാളം സംശയങ്ങളും വിമർശനങ്ങളും ഉയർന്നു വന്നു. ഇപ്പോഴിതാ താൻ കോവിഡ് പ്രതിരോധത്തിന് കഴിച്ച മരുന്നുകൾ ഏതെന്ന് പരസ്യമാക്കി സംശയങ്ങൾക്ക് മറുപടി നൽകുകയാണ് വിശാൽ . താൻ ഒരു ആശുപത്രിക്കും എതിരല്ലെന്നും മരുന്നിന്റെ കാര്യമാണ് പങ്കുവച്ചതെന്നും അതിന് പരസ്യം നൽകുകയല്ലെന്നും വിശാൽ വ്യക്തമാക്കുന്നു.
''അതെ സത്യമാണ്, എന്റെ അച്ഛന് പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ പരിചരിക്കാൻ നിന്നതോടെ പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുമുണ്ടായിരുന്നു. എന്റെ മാനേജർക്കും അതേ. ഞങ്ങളെല്ലാവരും ആയുർവേദ - ഹോമിയോപതി മരുന്നുകൾ കഴിച്ചു. ഒരാഴ്ചകൊണ്ട് അപകടനില തരണം ചെയ്തു. ഞങ്ങളെല്ലാവരും ഇപ്പോൾ വളരെ ആരോഗ്യവാൻമാരാണ്.
എന്റെ സിനിമകൾ സംബന്ധിച്ചും മറ്റും നിരവധി പോസ്റ്റുകൾ ഞാൻ പങ്കുവയ്ക്കാറുണ്ട്. പക്ഷേ അതിലേറെ പ്രാധാന്യമുള്ളതാണ് എന്റെ ഈ അനുഭവം നിങ്ങളുമായി പങ്കുവയ്ക്കേണ്ടതെന്ന് തോന്നി.മനുഷ്യത്വത്തിന്റെ പേരിലാണ് ഇത് പങ്കുവയ്ക്കുന്നത്. രാജ്യത്തെ പൗരനെന്ന നിലയിൽഅതെന്റെ കർത്തവ്യമാണ്. ഞാൻ ഒരു ആശുപത്രിക്കും ഒരു ചികിത്സാരീതിക്കും എതിരല്ല. അതിനല്ല ഞാനിത് പങ്കുവയ്ക്കുന്നത്. ആരോഗ്യപ്രവർത്തകരുടെ നിസ്വാർഥ സേവനങ്ങളെ എന്നും നോക്കികണ്ടിരുന്ന ആളാണ് ഞാൻ. ഇത് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനുമായി പങ്കുവയ്ക്കുന്ന ഏറ്റവും പവിത്രമായ കാര്യമാണ്. - വിശാൽ കുറിച്ചു.
ഇതിന് താഴെയും നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ആയുർവേദ മരുന്നുകൊണ്ട് കൊറോണ വെെറസിനെ ചെറുക്കാൻ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇതാണ് വിമർശനങ്ങൾക്ക് കാരണം.
Content Highlights : Vishal Shares Medicines For Covid 19 Treatment Criticism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..