Vinayan, Kalabhavan Mani
നടൻ കലാഭവൻ മണിയുടെ ഓര്മ ദിനത്തില്‍ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സംവിധായകൻ വിനയൻ. കലാഭവൻ മണിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടനും സംവിധാനം ചെയ്തത് വിനയനായിരുന്നു. ഇതുൾപ്പടെ വിനയന്റെ പന്ത്രണ്ടോളം ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ മണി കൈകാര്യം ചെയ്തിട്ടുമുണ്ട്.
മണിയുമായിട്ടുള്ള സിനിമാ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം തൻെറ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നുവെന്നും മണിക്ക് നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽത്തന്നെ പലപ്പോഴും തനിക്ക് പോരാടേണ്ടി വന്നിട്ടുണ്ടെന്നും വിനയൻ പറയുന്നു.
വിനയൻ പങ്കുവച്ച കുറിപ്പ്
മണി വിടപറഞ്ഞിട്ട് ആറു വർഷം. സ്മരണാഞ്ജലികൾ....അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിൻെറ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി..
കല്യാണസൗഗന്ധികം എന്ന സിനിമയിൽ തുടങ്ങി എൻെറ പന്ത്രണ്ടു ചിത്രങ്ങളിൽ മണി അഭിനയിച്ചു.. വാസന്തിയും ലഷ്മിയും പിന്നെ ഞാനും,കരുമാടിക്കുട്ടൻ, രാക്ഷസരാജാവിലെ മന്ത്രി ഗുണശേഖരൻ എന്നിവ ഏറെ ചർച്ചയാവുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു. മണിയുമായിട്ടുള്ള എൻെറ സിനിമാ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എൻെറ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നു.. മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽത്തന്നെ പലപ്പോഴും എനിക്കു പോരാടേണ്ടി വന്നിട്ടുണ്ട്..
അതിൽ നിന്നുണ്ടായ പ്രചോദനം തന്നെയാണ്,മണിയെക്കുറിച്ച് "ചാലക്കുടിക്കാരൻ ചങ്ങാതി" എന്ന സിനിമ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്..
മലയാളസിനിമയിൽ മറ്റാർക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി അങ്ങനൊരു ചിത്രം ചരിത്രത്തിൻെറ ഭാഗമാക്കാൻ കഴിഞ്ഞതിൽ ഏറെ കൃതാർത്ഥനാണു ഞാൻ..
മണി മരിച്ച വർഷം 2016 ലെ ഫിലിം ഫെസ്റ്റിവലിൽ(Iffk) റിട്രോസ്പെക്ടീവ് ആയി കലാഭവൻ മണിയുടെ തിരഞ്ഞെടുത്ത ചില ചിത്രങ്ങൾ പ്രദർശിപ്പിക്കണം എന്നൊരാലോചന വന്നതായി കേട്ടിരുന്നു.. താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാൻ ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി.. മാത്രമല്ല ദളിത് സമുഹത്തിൽ നിന്നും ഇത്ര ഉന്നതിയിലേക്ക് വളർന്നു വന്ന ആ കലാകാരനെ ആ ഫെസ്റ്റിവലിൽ ആദരിച്ചിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയ്കുതന്നെ ഒരു ക്രഡിറ്റ് ആയേനെ.. പക്ഷേ ചിലരുടെ ആഗ്രഹപ്രകാരം അതു നടന്നില്ല... അതിനു കാരണം എന്താണന്ന് ചലച്ചിത്ര അക്കാദമിയിലെ അന്നത്തെ ഉന്നത ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞിരുന്നു.. മണിയേപ്പറ്റി അങ്ങനൊരു ചിത്ര പ്രദർശനം നടത്തുന്നു എങ്കിൽ, അതിൽ വാസന്തിയും ലഷ്മിയും, കരുമാടിക്കുട്ടനും ആദ്യം തന്നെ ഉൾപ്പെടുത്തേണ്ടി വരും . വിനയനോട് അടങ്ങാത്ത പകയുമായി നടക്കുന്ന അന്നത്തെ ചെയർമാനും, എക്സിക്ക്യൂട്ടീവിലെ മറ്റൊരു പ്രമുഖ സംവിധായകനും അതു സഹിക്കാൻ കഴിഞ്ഞില്ലത്രേ..
കുശുമ്പും കുന്നായ്മയും നിറഞ്ഞ നമ്മുടെ ചില സാംസ്കാരിക പ്രവർത്തകരുടെ മനസ്സിനേപ്പറ്റി അറിഞ്ഞപ്പോൾ എനിക്കവരോട് സഹതാപമാണ് തോന്നിയത്.. വിനയനോടുള്ള പക എന്തിന് മണിയോട് തീർത്തു. സമൂഹത്തിൻെറ അടിത്തട്ടിൽ നിന്നും ദാരിദ്ര്യത്തിൻെറയും വേദനയുടെയും കൈപ്പുനീർ ധാരാളം കുടിച്ചു വളരേണ്ടി വന്ന കേരളത്തിൻെറ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീർക്കുമെന്നു സർക്കാർ പറഞ്ഞിട്ട് ഇപ്പോൾ ആറു വർഷം കഴിയുന്നു.. ബഡ്ജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തിയിട്ടു പോലും അതു നടന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു.. നമ്മുടെ സാംസ്കാരിക വകുപ്പിൻെറ മുൻഗണന ഏതിനൊക്കെയാണ് എന്നു ചോദിക്കേണ്ടിയിരിക്കുന്നു..
പക്ഷേ ഒന്നുണ്ട് മണീ... ഏതു സാംസ്കാരിക തമ്പുരാക്കൻമാർ തഴഞ്ഞാലും കേരള ജനതയുടെ മനസ്സിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയേ പോലെ ആരുമില്ല.. അതിലും വലിയ ആദരവുണ്ടോ...?
Content Highlights: Vinayan remembers Kalabhavan Mani on his death anniversary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..