നവരസം, വരാഹരൂപം പോസ്റ്റർ
കൊച്ചി: ‘വരാഹരൂപം’ എന്ന ഗാനം ഉൾപ്പെടുത്തി ‘കാന്താര’ എന്ന സിനിമ പ്രദർശിപ്പിക്കുന്നത് ഹൈക്കോടതി വിലക്കി. പകർപ്പവാകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസിൽ പ്രതികളായ കാന്താര സിനിമയുടെ നിർമ്മാതാവ് വിജയ് കിർഗന്ദൂർ സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ വ്യവസ്ഥകളിലാണ് വരാഹരൂപം എന്ന പാട്ടുൾപ്പെടുത്തിയുള്ള സിനിമയുടെ പ്രദർശനം തടഞ്ഞിരിക്കുന്നത്. ജസ്റ്റിസ് എ.ബദറുദ്ദീന്റെതാണ് ഉത്തരവ്.
മാതൃഭൂമി മ്യൂസിക്കിനുവേണ്ടി തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകർപ്പാണ് ‘വരാഹരൂപം’ എന്ന ഗാനം എന്ന മാതൃഭൂമിയുടെ പരാതിയിൽ കോഴിക്കോട് ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.
പകർപ്പവകാശം ലംഘിച്ചതിനെതിരെ മാതൃഭൂമിയും തൈക്കൂടം ബ്രിഡ്ജും ഫയൽ ഹർജികളിൽ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവോ ഉണ്ടാകുന്നതുവരെയാണ് വരാഹരൂപം എന്ന പാട്ടുൾപ്പെടുത്തി സിനിമ പ്രദർശി പ്പിക്കുന്നത് വിലക്കിയിരിക്കുന്നത്. മാതൃഭൂമിയ്ക്കാണ് നവരസത്തിന്റെ പകർപ്പവകാശം.
വരാഹരൂപം എന്ന പാട്ടിന് നവരസം എന്ന പാട്ടുമായി സാമ്യം ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രഥമദൃഷ്ട്യ കണ്ടെത്തിയിരിക്കുന്നത്. വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ വരാഹരൂപം നവരസത്തിന്റെ അനുകരണമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിലുണ്ട്. അങ്ങനെയാണെങ്കിൽ പ്രഥമദൃഷ്ട്യ പകർപ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് പറയാനാകും. ഇക്കാര്യത്തിൽ നീതിപൂർവമായ വിശദമായ അന്വേഷണം അനിവാര്യമാണ്.
അന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തിൽ പകർപ്പ വകാശ ലംഘനത്തിന്റെ കാര്യത്തിൽ പ്രഥമദൃഷ്ട്യ വസ്തുതയില്ലെന്നോ പ്രതികൾ നിഷ്കളങ്കരാണെന്നോ പറയാനാകില്ല. പകർപ്പവകാശം എന്നത് സംരക്ഷിക്കപ്പെട്ട അവകാശമാണ്. ഇത് ലംഘിക്കപ്പെടുന്നത് പകർപ്പവകാശ നിയമത്തിലെ വകുപ്പ് 63 പ്രകാരം ഗൗരവകരമായ കുറ്റവുമാണ്. പകർപ്പവകാശം ലംഘിക്കുന്നതിന് അനുമതി നല്കുന്നത് പകർപ്പവകാശം നേടിയവരുടെ താല്പര്യത്തിന് എതിരാണ്. ഈ സാഹചര്യത്തിലാണ് പാട്ടുപയോഗിക്കുന്നത് വലിക്കി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഫെബ്രുവരി 12, 13 തീയതികളിൽ രാവിലെ പത്തിനും ഒരുമണിക്കുമിടയിൽ പ്രതികൾ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് വേണ്ടിവന്നാൽ കോടതിയിൽ ഹാജരാക്കി 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം നൽകണം. ഇരുവരും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. വിചാരണയുമായി സഹകരിക്കണം. കോടതിയുടെ അനുമതി ഇല്ലാതെ ഇന്ത്യ വിട്ടു പോകരുതെന്നും വ്യവസ്ഥകളിൽ പറയുന്നു
Content Highlights: Varaharupa in Kantara was again banned by the High Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..