ഉണ്ണി മുകുന്ദൻ, ബാല | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്, www.facebook.com/ActorBalaOfficial
ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവാദം ഉയർന്നു നിൽക്കവേ വിഷയത്തിൽ പുതിയൊരു വഴിത്തിരിവ്. ചിത്രത്തേക്കുറിച്ചും ഉണ്ണി മുകുന്ദനേക്കുറിച്ചും നടൻ ബാല പുകഴ്ത്തി സംസാരിക്കുന്ന പഴയ ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നു. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ഉണ്ണി മുകുന്ദനാണ് ഈ വീഡിയോ പങ്കുവെച്ചത്.
നിങ്ങൾക്ക് നല്ലതുമാത്രം വരട്ടെ എന്ന തലക്കെട്ടോടെയാണ് ഉണ്ണി വീഡിയോ പുറത്തുവിട്ടത്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതിന്റെ കാരണമാണ് ബാല പറയുന്നത്. ഉണ്ണി മുകുന്ദനോടുള്ള സ്നേഹം കൊണ്ടാണ് സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്. താൻ നിർമിച്ച സിനിമയിൽ മറുത്ത് ഒരു വാക്കുപോലും ചോദിക്കാതെ വന്ന് അഭിനയിച്ച ആളാണ് ഉണ്ണിയെന്നും ബാല പറയുന്നു.
‘‘സിനിമയുടെ ഒരു വരി മാത്രമേ എന്നോട് പറഞ്ഞുള്ളു. അപ്പോൾ ഞാൻ ഉണ്ണിയുടെ അടുത്തൊരു കാര്യം പറഞ്ഞു. ഞാൻ ഒരു സിനിമ നിർമിച്ചപ്പോൾ നീയൊരു വാക്കുപോലും എന്നോട് ചോദിച്ചില്ല. കഥാപാത്രത്തെക്കുറിച്ച് ഒന്നും ചോദിക്കാതെ വന്ന് അഭിനയിച്ചു. നീ പ്രൊഡ്യൂസ് ചെയ്യുമ്പോൾ ഞാൻ വന്നിരിക്കും. ഉണ്ണി വിളിച്ചപ്പോൾ ഞാൻ പറഞ്ഞു ഇത് ഞാൻ നിനക്കു വേണ്ടി ചെയ്യും എന്ന്.
ഉണ്ണി ഒരു നായകനായിട്ടോ നടനായിട്ടോ കണ്ടിട്ടല്ല. നല്ല മനുഷ്യനായത് കൊണ്ട്. ഒരു നല്ല മനസ് നിനക്കുണ്ട്. ഉണ്ണി അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ ഒരിക്കൽ ചെന്നു. എന്റെ കയ്യിൽ പിടിച്ച് ഉണ്ണി പറഞ്ഞ ഒരു വാക്കാണ്, ബ്രദർ എന്തിനാണ് അഭിനയിക്കാതിരിക്കുന്നത്? ‘നിങ്ങളെപ്പോലുള്ള ആളുകൾ സിനിമയിൽ തിരിച്ചുവരണം. സിനിമയ്ക്ക് ഇതാണ് വേണ്ടത്.’ ചെറിയ ബ്രേക്കാണെന്ന് ഞാൻ പറഞ്ഞു. ആ നല്ല മനസ് സിനിമ ഇൻഡസ്ട്രിയിൽ കുറച്ച് പേർക്കേ ഉള്ളൂ.’’ ബാല പറഞ്ഞു.
തനിക്ക് വേണ്ടി സംസാരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വീഡിയോക്കൊപ്പം ചേർത്ത കുറിപ്പിൽ ഉണ്ണി മുകുന്ദൻ പറയുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലഭിനയിച്ചതിന് തനിക്കും മറ്റുചിലർക്കും പ്രതിഫലം തന്നില്ലെന്ന ബാലയുടെ ആരോപണം വൻ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. പിന്നാലെ ബാലയെ തള്ളി സംവിധായകൻ അനൂപ് പന്തളം, സംഗീത സംവിധായകൻ ഷാൻ റഹ്മാൻ, ഛായാഗ്രാഹകൻ എൽദോ ഐസക് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ബാലയ്ക്ക് പണം നൽകിയതിന്റെ രേഖകൾ നിർമാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ പുറത്തുവിടുകയും ചെയ്തിരുന്നു.
Content Highlights: unni mukundan shared an old video of actor bala speech, shefeekkinte santhosham
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..