Photo | Facebook, Unni Menon
നടൻ മോഹൻലാലിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് ഗായകൻ ഉണ്ണി മേനോൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്ററിന്റെ ലൊക്കേഷനിൽ നിന്നും ഒപ്പം പകർത്തിയ ചിത്രം പങ്കുവച്ചാണ് ഉണ്ണി മേനോന്റെ കുറിപ്പ്. ഏറെക്കാലത്തെ സൗഹൃദം ഉണ്ടെങ്കിലും ഇന്നും അത്ഭുതവും, ആദരവും നിറഞ്ഞ മനസ്സോടെയല്ലാതെ അദ്ദേഹത്തിനരികിലേക്ക് ചെല്ലുവാൻ തനിക്കാവില്ലെന്നും നടന വൈഭവത്തിനൊപ്പം വ്യക്തിപ്രഭാവവും അത്രമേൽ അദ്ദേഹത്തിൽ ജ്വലിച്ചു നിൽക്കുന്നുവെന്നും ഉണ്ണി മേനോൻ കുറിപ്പിൽ പറയുന്നു
ഉണ്ണി മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
നാല് പതിറ്റാണ്ടിലേറെയായി ഈ നടനവിസ്മയം നമ്മുടെ മനസ്സുകളിലേക്ക് കയറിക്കൂടിയിട്ട്. ഏറെക്കാലത്തെ സൗഹൃദം ഉണ്ടെങ്കിലും ഇന്നും അത്ഭുതവും, ആദരവും നിറഞ്ഞ മനസ്സോടെയല്ലാതെ അദ്ദേഹത്തിനരികിലേക്ക് ചെല്ലുവാനെനിക്കാവില്ല. നടന വൈഭവത്തിനൊപ്പം വ്യക്തിപ്രഭാവവും അത്രമേൽ അദ്ദേഹത്തിൽ ജ്വലിച്ചു നിൽക്കുന്നു. ഞാൻ പാടിയ പല പാട്ടുകളും ഒരു സൂപ്പർ ഹിറ്റ് ആയി മാറിയതിന്റെ പുറകിൽ ആ സിനിമകളിലെ ലാലിന്റെ ദൃശ്യ സാന്നിധ്യത്തിന് വളരെയേറെ പങ്കുണ്ട്.
ഈ അടുത്തയിടെ കൊച്ചിയിൽ വെച്ച് മോൺസ്റ്റർ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണ് ലാൽ എന്നെ ക്ഷണിച്ചത്. എന്നോടൊപ്പം എന്റെ പ്രിയ സുഹൃത് ശരത് കുമാറും ഉണ്ടായിരുന്നു. സിനിമയുടെ കോസ്റ്റ്യൂമിലും, ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും ആയിരുന്നിട്ടു പോലും രണ്ട് മണിക്കൂറോളം ഞങ്ങൾ ഒരുമിച്ചു ചിലവഴിച്ചു. ആ സമയമത്രയും ഞങ്ങളെ വളരെ കംഫർട്ടബിൾ ആക്കി വെയ്ക്കാൻ ലാൽ കാണിച്ച പ്രത്യേക ശ്രദ്ധ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.
അവിടെ വെച്ച് ശ്രീ ആന്റണി പെരുമ്പാവൂരിനെയും, ചിത്രത്തിന്റെ സംവിധായകൻ ശ്രീ വൈശാഖിനെയും പരിചയപ്പെടാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്നു. വീണ്ടും കാണാമെന്ന് പറഞ്ഞു നിറഞ്ഞ മനസ്സോടെ യാത്രചോദിക്കവേ ഒരു നല്ല സായാഹ്നത്തിന്റെ ഓർമ്മക്കുറിപ്പായി എടുത്ത ഫോട്ടോ ആണിത്. ഏറെ സന്തോഷത്തോടെ ഇത് നിങ്ങൾക്കായി ഇവിടെ പങ്കുവെയ്ക്കട്ടെ....
ലാലിന് ഒരിക്കൽ കൂടി എന്റെ സ്നേഹാദരങ്ങൾ.
Content Highlights : Unni Menon about Mohanlal Monster Movie location picture
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..