തകരയിൽ സുരേഖാ മേരി, സുരേഖ മേരി
ഭരതന്റെയും പദ്മരാജന്റെയും ‘തകര’യിൽ സുഭാഷിണിയായി മലയാളികളുടെ മനസ്സിൽനിറഞ്ഞ സുരേഖാമേരി വർഷങ്ങൾക്കുശേഷം ചേർത്തലയിലെത്തി. ഒന്നരക്കൊല്ലംമുൻപ് സിനിമയുടെ 40-ാം വാർഷികം ആഘോഷിച്ചപ്പോൾ എത്താനാകാഞ്ഞതിന്റെ ഖേദം തീർക്കാനാണ് മകളും മോഡലുമായ കാതറിൻവരുണയ്ക്കൊപ്പം സുരേഖ സിനിമയുടെ നിർമാതാവ് വി.വി. ബാബുവിനെ കാണാനെത്തിയത്.
സുരേഖയ്ക്കായി അന്നുകരുതിയ ഉപഹാരം ബാബു അവർക്കു നൽകി സ്വീകരിച്ചു. ‘ബാബുവങ്കിളിനെ നിർമാതാവായല്ല കുടുംബാംഗമായാണു കാണുന്നത്. സിനിമയെ വെറും വ്യവസായമായിക്കാണാത്ത, ആ കലയെ സ്നേഹിക്കുന്ന അപൂർവം നിർമാതാക്കളിലൊരാളാണ് അദ്ദേഹ’മെന്നു സുരേഖ ‘മാതൃഭൂമി’യോടു പറഞ്ഞു.
വാർഷികാഘോഷത്തിനെത്താൻ പ്രതാപ് പോത്തനും നെടുമുടിവേണുവും വിളിച്ചിരുന്നു. എന്നാൽ, അവിചാരിതകാരണങ്ങളാൽ കഴിഞ്ഞില്ല. അതുവലിയ നഷ്ടമായി. വേണുച്ചേട്ടനെ അവസാനമായി കാണാനാകാത്തതും വലിയവിഷമമായി- അവർ പറഞ്ഞു.
ഭരതൻ പഠിപ്പിച്ച ‘ഊണുകഴിച്ചോ’ എന്ന മലയാളം വാക്കുമാത്രമേ അന്നത്തെ പതിനഞ്ചുകാരിക്ക് അറിയുമായിരുന്നുള്ളൂ. ഇപ്പോൾ നന്നായി മലയാളംപഠിച്ചു. 37 സിനിമയിൽ അഭിനയിച്ചു.

ഏതാനും സീരിയലുകളിലും. അവസാനം പൃഥ്വിരാജിന്റെ ‘മാസ്റ്റേഴ്സി’ലാണു വേഷമിട്ടത്. നല്ലവേഷങ്ങളാണെങ്കിൽ ഇനിയും സിനിമയിലേക്കുവരും. ഇപ്പോൾ മോഡലിങ് രംഗത്തുള്ള മകൾ കാതറിനും സിനിമയാണു താത്പര്യം. മലയാളംതന്നെയാണ് അവൾക്കും ഇഷ്ടം. ചർച്ചകൾ നടക്കുന്നുണ്ട്- അവർ പറഞ്ഞു. ആന്ധ്രാസ്വദേശിനിയായ സുരേഖ ചെന്നൈയിലാണു സ്ഥിരതാമസം.
2020 ജനുവരിയിൽ ചേർത്തലയിൽനടന്ന തകരയുടെ വാർഷികാഘോഷത്തിൽ നെടുമുടിവേണുവും പ്രതാപ് പോത്തനും കെ.പി.എ.സി. ലളിതയും അനിരുദ്ധനും ഉൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തിരുന്നു. തകരയുടെ നാലുപതിറ്റാണ്ടു പിന്നിടുമ്പോൾ പുതിയസിനിമയ്ക്കായി വി.വി. ബാബു ഒരുങ്ങുന്നതിനിടെയാണ് ആദ്യസിനിമയിലെ നായികയുടെ വരവും കൂടിക്കാഴ്ചയും.
Content Highlights: Thakara Movie actress Surekha Meri attends 40th anniversary of Movie, Bharathan Padmarajan film, Malayala Cinema
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..