Sushanth
ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ ആകസ്മിക വേർപാടിന് ഒരു വയസ്. 2020 ജൂൺ 14 നാണ് മുബൈയിലെ സുശാന്തിന്റെ വസതിയിലെ കിടപ്പുമുറിയിൽ താരത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആരാധകരെയും ബോളിവുഡിനെയും ഒരുപോലെ ഞെട്ടിച്ച ആ മരണം ആത്മഹത്യ തന്നെയെന്ന് പ്രഥമ നിഗമനം പുറത്ത് വന്നെങ്കിലും എന്തിന് സുശാന്ത് ഇത് ചെയ്തു എന്ന് ആർക്കും തന്നെ ഉത്തരമുണ്ടായിരുന്നില്ല. സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും മരുന്നുകൾ കഴിച്ചിരുന്നുവെന്നുമെല്ലാം അഭിപ്രായങ്ങൾ പുറത്ത് വന്നു. ബോളിവുഡിലെ പല പ്രമുഖരുടെയും പേരുകൾ താരത്തിന്റെ മരണത്തിന് കാരണക്കാരെന്ന നിലയിൽ ഉയർന്നു വന്നു. പല വമ്പന്മാരുടെയും സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ വേദനയും കോവിഡും തുടർന്നു വന്ന ലോക്ഡൗണും ഒറ്റപ്പെടലിലേക്ക് നയിച്ചതുമാണ് താരത്തിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ആരോപണം. ഇതോടെ ബോളിവുഡിലെ പരസ്യമായ രഹസ്യമായ സ്വജപക്ഷപാതവും ചർച്ചയാവുന്നു.
മരണമടയുന്നതിന് തൊട്ടുമുമ്പ് ഇന്റർനെറ്റിൽ തിരഞ്ഞത് മാനസിക പ്രശ്നങ്ങളെപ്പറ്റിയും മരണത്തെപ്പറ്റിയുമുള്ള വിവരങ്ങളാണെന്ന് മുംബൈ പോലീസ് വെളിപ്പെടുത്തി. മരണത്തിന് കുറച്ചുമുമ്പ് ‘ പെയിൻലെസ് ഡെത്ത്’ എന്ന വാക്ക് അദ്ദേഹം ഗൂഗിളിൽ തിരഞ്ഞിരുന്നു. സ്കീസോഫ്രീനിയ, ബൈപോളാർ ഡിസീസ് എന്നീ മനോരോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. തന്റേപേരിൽ ഇന്റർനെറ്റിലുള്ള വാർത്തകൾ നോക്കിയിരുന്നു. സുശാന്തിന്റെ മരണത്തിനും ഏതാനും ദിവസംമുമ്പ് ആത്മഹത്യ ചെയ്ത തന്റെ മുൻ മാനേജർ ദിഷ സാലിയാനെക്കുറിച്ചുള്ള വിവരങ്ങളും തിരഞ്ഞിരുന്നു. ദിഷയുടെ മരണത്തെ താനുമായി ബന്ധിപ്പിക്കുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു എന്നുവേണം കരുതാൻ.
എന്നാൽ, പിന്നീട് ഈ കേസിനെ ആസ്പദമാക്കി നടന്ന പലതും ബോളിവുഡ് സിനിമകളെ വെല്ലുന്ന ട്വിസ്റ്റുകളായിരുന്നു. സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപണമുയരുന്നു. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ. ചക്രവർത്തിയെ കേസിൽ ചോദ്യം ചെയ്യുന്നു. ബോളിവുഡിനെ പിടിച്ചുലച്ച മയക്ക് മരുന്ന് കേസിൽ റിയയും സഹോദരൻ ഷൗവിക് ചക്രവർത്തിയും അറസ്റ്റിലാവുകയും ഒരു മാസത്തോളം ജയിലിൽ കിടന്ന റിയ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പല പ്രമുഖരും മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യപ്പെടുകയും പലരും അറസ്റ്റിലാവുകയും ചെയ്തു. ഇപ്പോഴും ഇതേ കേസിൽ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയുമാണ്. സുശാന്തിന്റെ മരണവുമായി ഈ കേസിന് ബന്ധമുണ്ടെന്ന് താരത്തിന്റെ കുടുംബം ആരോപണമുന്നയിക്കുന്നു. കേസന്വേഷണം ഇതിനിടെ സിബിഐയും ഏറ്റെടുത്തു.
2020 സെപ്റ്റംബർ 29-ന് താരത്തിന്റെ മരണം ആത്മഹത്യതന്നെയെന്ന് വ്യക്തമാക്കി എയിംസിലെ ഡോക്ടർമാരുടെ സമിതി വിശദമായ റിപ്പോർട്ട് സി.ബി.ഐയ്ക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സുശാന്തിന്റെ മരണം സംഭവിച്ച് ഒരു വർഷം പിന്നിടുമ്പോൾ കേസിൽ വീണ്ടും ഒരു അറസ്റ്റ് നടന്നു. മയക്ക് മരുന്ന് കേസിൽ താരത്തിന്റെ സുഹൃത്തും ഫ്ളാറ്റിലെ താമസക്കാരനുമായ സിദ്ധാർത്ഥ് പിത്താനി അറസ്റ്റിലായി. സുശാന്തിന്റെ മരണം നടന്ന ദിവസം താരത്തിനൊപ്പം വീട്ടിലുണ്ടായിരുന്ന നാല് പേരിൽ ഒരാളായിരുന്നു സിദ്ധാർഥ്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ചാർജ് ഷീറ്റ് ഇതുവരെയും സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇടക്കിടെ സുശാന്തിന്റെ മരണത്തിൽ ദുരൂഹതകൾ ഉണ്ടെന്ന ആരോപണവും അതിന് പിന്നാലെ സുശാന്തിന് നീതി ആവശ്യപ്പെട്ടു കൊണ്ടുള്ള ആഹ്വാനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നതുമല്ലാതെ ഇന്നും ഉത്തരങ്ങളില്ലാത്ത ചോദ്യമായി തുടരുകയാണ് താരത്തിന്റെ മരണം
Content Highlights : Sushanth Singh Rajput First Death anniversary Conspiracy Drug Case arrest Rhea Chakraborty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..