-
സിനിമയിലെത്താൻ പല വഴികളും തേടുന്നവരുണ്ട്. ജീവിതത്തിൽ ഒരു നായികയെ തിരഞ്ഞുനടന്നാണ് സുശാന്ത് സിങ് രാജ്പുത് സിനിമയിലെത്തിയത്. ആദ്യം സംഘനൃത്തത്തിൽ അനേകരിൽ ഒരാളായി. പിന്നെ ക്രമേണ നായകനുമായി. സുശാന്ത് ഒരു അഭിമുഖത്തിലാണ് സിനിമയിലെത്തിയ വിചിത്രവഴിയെക്കുറിച്ച പറയുന്നത്.
ഡോക്ടര്‍മാരും വക്കീലന്മാരുമുള്ള കുടുംബത്തിലായിരുന്നു ജനനം. മകൻ എഞ്ചിനീയറാവാനായിരുന്നു മാതാപിതാക്കൾക്ക് ആഗ്രഹം. പക്ഷേ, സുശാന്തിന്റെ മോഹം ബഹിരാകാശ യാത്രികനോ വൈമാനിക്കാനോ ആകാനായിരുന്നു. അത് മാതാപിതാക്കള്‍ക്ക് സ്വീകാര്യമായിരുന്നില്ല. സുശാന്ത് നന്നായി പഠിച്ചു. എന്‍ട്രന്‍സിന്റെ കടമ്പ കടന്നു. ഡല്‍ഹി കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ പ്രവേശനവും നേടി. അന്തർമുഖനായ സുശാന്തിന്റെ മനസ്സിന്റെ ഏഴയലത്തു കൂടി പോലും അക്കാലത്ത് അഭിനയ മോഹം ഉണ്ടായിരുന്നില്ല. ഷാരൂഖ് ഖാനോട് ഭ്രാന്തമായ ഒരു ആരാധന ഉണ്ടായിരുന്നു എന്നു മാത്രം. ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേങ്കെ കണ്ടതോടെയാണ് ആ മനസ്സിന് ഇളക്കം തട്ടിയത്. മനസ്സില്‍ മറ്റൊരു മോഹം വളർന്നു. ചിത്രത്തിലെ ഷാരൂഖിന്റെ രാജിനെപ്പോലെ ഒരു സ്വപ്നനായികയെ കണ്ടെത്തുക.
കോളേജില്‍ ചേരുന്നതോടെ ആ ആഗ്രഹസാഫല്യം നടക്കുമെന്ന് മോഹിച്ച അവന് കടുത്ത നിരാശയായിരുന്നു ഫലം. എന്തുകൊണ്ടോ എഞ്ചിനീറിങ്ങിനു പെണ്‍കുട്ടികള്‍ കുറവായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് ഡാന്‍സ് പഠിക്കാന്‍ ചേരാന്‍ ഉപദേശിച്ചത്. മിക്ക ഡല്‍ഹി പെണ്‍കുട്ടികളും ഡാന്‍സ് തലയില്‍കൊണ്ട് നടക്കുന്ന സമയമായിരുന്നത്‌കൊണ്ട് തന്റെ നായികയെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ മറ്റൊന്നും ആലോചിക്കാതെ പ്രശസ്ത നൃത്താധ്യാപകനും നൃത്ത സംവിധായകനുമായ ഷൈമക് ധാവറിന്റെ നൃത്ത സംഘത്തില്‍ ചേര്‍ന്നു. സുശാന്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അതായിരുന്നു വഴിത്തിരിവ്.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പും എഞ്ചിനീയറിങ് കോളേജിലെ പഠനവും ഉപേക്ഷിച്ച് മുഴുവന്‍ സമയവും നൃത്തപഠനമായി. നൃത്തം ശരിക്കും തലയ്ക്ക് പിടിച്ചു. മകന്റെ ഈ തീരുമാനം വലിയ ആഘാതമാണ് മാതാപിതാക്കളില്‍ ഉണ്ടാക്കിയത്. എന്നാല്‍ അതൊന്നും അവനെ പിന്തിരിപ്പിച്ചില്ല. മുംബൈ വെര്‍സോവയിലെ ഒറ്റമുറി വീട്ടില്‍ മറ്റ് ആറു പേരോടൊപ്പം അവന്‍ താമസം തുടങ്ങി. തന്റെ ഉള്ളില്‍ ഒരു അഭിനേതാവ് ഉണ്ട് എന്ന് കണ്ടെത്തിയത് ഷൈമാക് ആണെന്ന് സുശാന്ത് പറയുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് മുബൈയിലെ പ്രശസ്തമായ ബാരി ജോണ്‍ തിയേറ്റര്‍ ആക്ഷന്‍ ഗ്രൂപ്പില്‍ സുശാന്ത് ചേര്‍ന്നു. അതൊരു തിരിച്ചറിവായിരുന്നു,തന്റെ വഴി അഭിനയമാണെന്ന തിരിച്ചറിവ്.
പതിയെ അഭിനയം സുശാന്തിന്റെ മനസ്സിനെ കീഴടക്കിത്തുടങ്ങുകയായിരുന്നു .അഭിനയത്തെക്കുറിച്ച് ഗാഢമായി പഠിച്ചു തുടങ്ങി. ധാരാളം വായിച്ചു തുടങ്ങി. അന്തർമുഖനായിരുന്ന അവന്‍ വേദികളെയും കാണികളെയും പ്രണയിച്ചു തുടങ്ങി. താര രാജാക്കന്മാര്‍ അടക്കി വാണിരുന്ന ബോളിവുഡില്‍ കയറിപ്പറ്റുക എന്നത് ഒരു തുടക്കക്കാരനെ സംബന്ധിച്ച് കഠിനമായ കാര്യമായിരുന്നെങ്കില്‍ തനിക്കത് അങ്ങനെ ആയിരുന്നില്ല എന്ന് സുശാന്ത് പറയുന്നു. അതിനൊരു കാരണം പറയുന്നുണ്ട് സുശാന്ത്: നൃത്തമാണെങ്കിലും ആയോധനകലയാണെങ്കിലും നാടകമാണെങ്കിലും ചെയ്യുന്ന ഓരോ കാര്യത്തെയും താന്‍ പ്രണയിച്ചത് കൊണ്ടാണത്. ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയില്‍ പ്രവര്‍ത്തിച്ച കാലത്ത് ഒറ്റമുറി വീട്ടിലെ താമസത്തിനിടയില്‍ നിത്യവും ചെയ്തു പോന്നിരുന്ന പാചകവും വീട് വൃത്തിയാക്കലും വരെ ഞാൻ ഇഷ്ടത്തോടെയാണ് ചെയ്തിരുന്നത്.
നാടകത്തില്‍ നിന്നും സീരിയലിലേക്കും അവിടെ നിന്ന് സിനിമയിലേക്കുമുള്ള തന്റെ യാത്രയിൽ ഇതുവരെ നിരാശ ഉണ്ടായിട്ടില്ലെന്നും സുശാന്ത് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. അത്രയും ആത്മാര്‍ഥമായാണ് സുശാന്ത് സിനിമയെ പ്രണയിച്ചിരുന്നത്. അതുകൊണ്ടു തന്നെ ആത്മഹത്യയുടെ വഴിയിലേക്ക് സുശാന്ത് നടന്നു നീങ്ങിയത് ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല ആരാധകർക്ക്.
Content Highlights: Sushant Singh Rajput death, his life story, struggle in Bollywood Cinema
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..