-
മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ച് മുംബൈ പോലീസും പട്ന പോലീസും സമാന്തര അന്വേഷണങ്ങൾ തുടരുന്നതിനിടെ ഇതുസംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നു. കാമുകി റിയ ചക്രബര്‍ത്തിക്ക് നേരേയാണ് എല്ലാവരുമിപ്പോൾ വിരൽ ചൂണ്ടുന്നത്. റിയക്ക് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിൽ സുശാന്ത് നടത്തിയ പണമിടപാടുകളെപ്പറ്റി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിരുന്നു.
സുശാന്തിന്റെ അക്കൗണ്ടിലെ 4.64 കോടി രൂപ 90 ദിവസത്തിനിടെ 1.4 കോടിയായി കുറഞ്ഞെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സുശാന്തിന്റെ കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത് പോലെ തന്നെ റിയ തന്റെ ആവശ്യങ്ങൾക്കായാണ് ഈ തുക പിൻവലിച്ചതെന്ന് സംശയിക്കുന്നു. റിയയുടെ സഹോദരന്റെ അക്കൗണ്ടിലേക്കും പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.
റിയയും സഹോദരനും സുശാന്തും ചേർന്ന് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 15 കോടി രൂപ മാറ്റിയതായി സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് റിയക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്.

റിയ സുശാന്തിനെ സുഹൃത്തുക്കളിൽ നിന്ന് അകറ്റി
സുശാന്തും റിയയും തമ്മിൽ പ്രണയത്തിലായതിന് ശേഷം പ്രശ്നങ്ങൾ ആരംഭിക്കുന്നതെന്ന് നടന്റെ സുഹൃത്ത് കൃസാൻ ബരേറ്റോ പറയുന്നു. ഈ സ്ത്രീ (റിയ) ഞങ്ങളെ പരസ്പരം അകറ്റി. പിന്നീട് സുശാന്ത് പൂർണമായും അവളുടെ നിയന്ത്രണത്തിലായി. ഞങ്ങളോട് സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ല. എന്തിന് പിതാവുമായി സംസാരിക്കുന്നതിൽ നിന്നും പോലും വിലക്കിയിരുന്നു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. റിയ നാടകം കളിക്കുകയാണ്. എന്നിരുന്നാലും സത്യം മൂടിവയ്ക്കാൻ അധികകാലം ആർക്കും കഴിയുകയില്ല. ചെയ്തതിനെല്ലാം അവർ അനുഭവിക്കും.
റിയക്കൊപ്പം ലണ്ടനിൽ പോയി വന്നതിന് ശേഷം സുശാന്തിന് സുഖമില്ലാതെയായി
റിയക്കെതിരേ സുശാന്തിന്റെ കുടുംബവും സുഹൃത്തും ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ സത്യമാണെന്ന് അദ്ദേഹത്തിന്റെ ബോഡി ഗാർഡും പറയുന്നു. 2019 ഏപ്രിൽ മാസത്തിലാണ് ഞാൻ റിയയെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഫാം ഹൗസിൽ വച്ച്. അപ്പോഴേക്കും സുശാന്തിന്റെ നിയന്ത്രണം പൂർണമായും റിയ ഏറ്റെടുത്തിരുന്നു.
റിയ വന്നതിനു ശേഷം വീട്ടിലെ മുഴുവൻ ജോലിക്കാരെയും മാറ്റി. കൂടാതെ സുശാന്തിന്റെ അക്കൗണ്ടന്റിനെയും. വീട്ടിൽ വലിയ പാർട്ടികൾ സംഘടിപ്പിക്കുന്ന സ്വഭാവം സുശാന്തിന് ഇല്ലായിരുന്നു. റിയ വന്നതിന് ശേഷം അവർ പാർട്ടികൾ നടത്താൻ തുടങ്ങി. അതിന്റെ ചെലവ് പൂർണമായും വഹിച്ചത് സുശാന്തായിരുന്നു. കഴിഞ്ഞ ഒരു വർഷമായി റിയ നടത്തുന്ന ധൂർത്ത് അറിയാവുന്നത് സുശാന്തിനു മാത്രമായിരുന്നു. സുശാന്ത് ഒരിക്കലും അനാവശ്യമായി പണം ചെലവാക്കില്ലായിരുന്നു.
റിയക്കൊപ്പം ലണ്ടനിൽ പോയി വന്നതിന് ശേഷം സുശാന്ത് അവശനായിരുന്നു. എപ്പോഴും ഉറക്കമായിരുന്നു. ധാരാളം മരുന്നുകളും കഴിക്കുമായിരുന്നു. സുശാന്തിനെ ഡോക്ടർമാരുടെ അടുത്തേക്ക് കൊണ്ടു പോകുന്നത് റിയയായിരുന്നു. ചിലപ്പോൾ വല്ലാതെ അസ്വസ്ഥനായിരിക്കുന്നത് കാണാം. ഞങ്ങൾക്ക് അതുകൊണ്ടു തന്നെ കുറേക്കാലങ്ങളായി പരസ്പരം ഒന്നും സംസാരിക്കാൻ പോലുംകഴിഞ്ഞിരുന്നില്ല. ഞാനൊരു ബോഡിഗാർഡ് അല്ലേ, എനിക്ക് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നതിന് പരിമിതികളുണ്ടായിരുന്നു.
റിയക്ക് മഹേഷ് ഭട്ടുമായി അടുത്ത ബന്ധമുണ്ട്. പലപ്പോഴും റിയയെ അയാളുടെ ഓഫീസിൽ വിടുന്നത് ഞാനായിരുന്നു. സുശാന്തിന്റെ മരണത്തിൽ ഇവർക്കെല്ലാവർക്കുമുള്ള പങ്ക് പോലീസ് അന്വേഷിക്കണം. അദ്ദേഹം ആത്മഹത്യ ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്.
സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്ന് മുൻകാമുകി അങ്കിത ലൊഖാൻഡെ

വിഷാദത്തെ തുടർന്നാണ് സുശാന്ത് ആത്മഹത്യ ചെയ്തത് എന്ന നിഗമനത്തോട് താൻ ഒരിക്കലും യോജിക്കുകയില്ലെന്ന് അങ്കിത ലൊഖാൻഡെ പറയുന്നു.
പവിത്ര റിഷ്ത എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുന്ന സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. 2016 ൽ ഇവർ വേർപിരിഞ്ഞുവെങ്കിലും സൗഹൃദം തുടർന്നിരുന്നു. സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിക്കെതിരേ അങ്കിത മൊഴി നൽകിയിരുന്നു. റിയക്കെതിരേ സുശാന്തിന്റെ കുടുംബവും പരാതി നൽകിയതോടെ പരസ്യപ്രതികരണവുമായി അങ്കിത രംഗത്ത് വരികയായിരുന്നു.
സുശാന്തിനെ വർഷങ്ങളായി എനിക്കറിയാം. അദ്ദേഹത്തിന് വിഷാദരോഗമൊന്നുമുണ്ടായിരുന്നില്ല. സുശാന്ത് ഇതിനേക്കാൾ വലിയ പ്രശ്നങ്ങളിലൂടെ കടന്നുപോയൊരു വ്യക്തിയാണ്. അതെല്ലാം നേരിട്ട് കണ്ടിട്ടുള്ള ആളെന്ന നിലയിൽ എനിക്ക് ഉറപ്പിച്ച് പറയാനാകും, സുശാന്തിന് വിഷാദരോഗമില്ല. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് സുശാന്ത് ജീവിതത്തെ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു വ്യക്തിയായിരുന്നു. ഒരുപാട് സ്വപ്നം കാണാറുണ്ടായിരുന്നു. സുശാന്തിന് ഒരു ഡയറിയുണ്ടായിരുന്നു. അതിൽ അദ്ദേഹം അഞ്ച് ആഗ്രഹങ്ങൾ കുറിച്ചിട്ടിരുന്നു. അതെല്ലാം കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ നേടിയെടുത്തു. സുശാന്തിന് ആത്മഹത്യ ചെയ്യാനാകില്ല. എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം. എന്നാൽ അതിനെ വിഷാദം എന്ന് വിളിക്കുന്നത് കാണുമ്പോൾ ഹൃദയം തകരുന്നു. അതിൽ എന്തൊക്കെയോ ദൂരൂഹതകളുണ്ട്- അങ്കിത പറഞ്ഞു.
റിയയുടെ വാദം...
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത പശ്ചാത്തലത്തിൽ റിയ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. തനിക്ക് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും സത്യം എന്നായാലും പുറത്തുവരുമെന്നും റിയ പറഞ്ഞു.
'മീഡിയയിൽ എനിക്കെതിരെ ഒരുപാട് ആരോപണങ്ങൾ ദിവസേന ഉയർന്നുവരുന്നത് അറിയുന്നുണ്ട്. പ്രതികരിക്കേണ്ടെന്ന വക്കീലിന്റെ നിർദേശപ്രകാരമാണ് അത് ചെയ്യാതിരിക്കുന്നത്. സത്യം ജയിക്കുമെന്നുറപ്പുണ്ട്' എന്നും റിയ പറഞ്ഞു.
റിയക്കെതിരേ സുശാന്തിന്റെ പിതാവ് കെ.കെ സിങ് നൽകിയ ബിഹാർ പോലീസിന് നൽകിയ പരാതിയിൽ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ
- 2019 വരെ സുശാന്തിന് മാനസികമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. റിയയുമായി ബന്ധം തുടങ്ങിയതിനുശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
- സുശാന്തിനെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിയ എന്തുകൊണ്ട് കുടുംബത്തെ അറിയിച്ചില്ല. അനുവാദം ചോദിച്ചതുമില്ല. റിയയുടെ നിർദ്ദേശപ്രകാരം സുശാന്തിനെ ചികിത്സിച്ച ഏതാനും ഡോക്ടർമാരും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു.
- മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണെന്നറിഞ്ഞിട്ടും റിയ ഒപ്പം നിന്നില്ല. ചികിത്സയുമായി ബന്ധപ്പെട്ട രേഖകളുമായി സുശാന്തിന്റെ വീട് വിട്ടിറങ്ങി. ആത്മഹത്യയിലേക്ക് തള്ളിവിട്ടു.
- സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ 17 കോടിയോളം രൂപയുണ്ടായിരുന്നു. അതിൽ നിന്ന് 15 കോടിയോളം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫെർ ചെയ്തതായി കണ്ടെത്തി. ആ വ്യക്തിക്ക് സുശാന്തുമായി യാതൊരു ബന്ധവുമില്ല എന്നാണ് മനസ്സിലാകുന്നത്.
- റിയയുമായുള്ള ബന്ധം തുടങ്ങിയതിനുശേഷമാണ് സുശാന്തിന് പുതിയ ചിത്രങ്ങൾ ലഭിക്കാതായത്. അതിലേക്കും അന്വേഷണം കടന്നുചെല്ലണം.
- കൂർഗിൽ സുഹൃത്ത് മഹേഷിനൊപ്പം ജെെവപച്ചക്കറി കൃഷി തുടങ്ങാൻ സുശാന്ത് പദ്ധതിയിട്ടപ്പോൾ റിയ ശക്തമായി എതിർത്തു. ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
- റിയയുടെ ഭീഷണിക്ക് മുൻപിൽ സുശാന്ത് വഴങ്ങാതിരുന്നപ്പോൾ അദ്ദേഹത്തിന്റെ ലാപ്പ് ടോപ്പ്, ക്രെഡിറ്റ് കാർഡ്, ചികിത്സയുമായി ബന്ധപ്പെട്ട് രേഖകളെല്ലാം റിയ കൊണ്ടുപോയി.
- സുശാന്തുമായി പല തവണ ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും റിയയും അവളുടെ സുഹൃത്തുക്കളും അതിന് സമ്മതിച്ചില്ല. സുശാന്തിനെ കുടുംബവുമായി അകറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..