സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തെ പ്രശംസിച്ച് നിരൂപണമെഴുതി നടൻ സുരാജ് വെഞ്ഞാറമൂട് പുലിവാൽ പിടിച്ചു. മലപ്പുറത്തിന്റെ സ്‌നേഹവും ഫുട്‌ബോള്‍ പ്രേമവും എടുത്തു കാണിച്ച ഈ ചിത്രം തന്റെ കണ്ണു നിറച്ചുവെന്ന് സുരാജ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ലീഗും കുഞ്ഞാലിക്കുട്ടിയും കോണി ചിഹ്നവുമൊന്നുമില്ലാത്ത കൊതിപ്പിക്കുന്ന യഥാര്‍ഥ മലപ്പുറത്തിന്റെ ഭംഗി താന്‍ ആസ്വദിച്ചുവെന്നും സുരാജ് പരാമര്‍ശിച്ചിരുന്നു. ഇതാണ് വിവാദമായത്. ഇതിനെതിരേ കടുത്ത വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി. ലീഗില്ലാത്ത മലപ്പുറം മനോഹരമല്ലെന്നും മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നത് ലീഗാണെന്നും അഭിപ്രായപ്പെട്ടുകൊണ്ട് അവർ സുരാജിന്റെ പോസ്റ്റിന് താഴെ കമന്റുമായി വന്നു.
തുടര്‍ന്ന് സുരാജ് തന്റെ നിരൂപണത്തില്‍ നിന്ന് ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും കോണിയെയും ഒഴിവാക്കി. മാത്രമല്ല താന്‍ ഉദ്ദേശിച്ചത് മലപ്പുറത്തിന്റെ സ്‌നേഹവും മറ്റൊരു ജീവനോടുള്ള കരുതലും വേറെ ഒരു കോണില്‍ നിന്ന് കാണിക്കുന്ന ചിത്രമാണിതെന്നാണ് വിശദീകരിച്ച് സുരാജ് മറ്റൊരു കുറിപ്പ് പോസ്റ്റ് ചെയ്യുകയും ചെയ്തു. മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടി സാഹിബും മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തുമാണെന്ന് തനിക്കറിയാമെന്നും സുരാജ് കുറിച്ചു. ആര്‍ക്കെങ്കിലും മനപ്രയാസം നേരിട്ടിട്ടുണ്ടെങ്കില്‍ താന്‍ അതില്‍ ഖേദിക്കുന്നുവെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.
സുരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
'മലപ്പുറത്തിന്റെ സ്‌നേഹവും ഫുട്‌ബോളും ലാളനയും എല്ലാ അര്‍ഥത്തിലും കാണിച്ചു തന്ന ഒരു സിനിമ എന്ന് മാത്രമാണ് ഇന്നലെ എഴുതിയ നിരൂപണത്തില്‍ ഉദ്ദേശിച്ചത്. മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തും എല്ലാമാണ് മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടി സാഹിബും എല്ലാം. സുഡാനി എന്ന സിനിമയിലൂടെ മലപ്പുറത്തിന്റെ സ്‌നേഹവും മറ്റൊരു ജീവനോടുള്ള കരുതലും വേറെ ഒരു ആംഗിളില്‍ പ്രേക്ഷകര്‍ക്ക് കാണിച്ചു സുഡാനി ഫ്രം നൈജീരിയ എന്ന് മാത്രമാണ് ഉദ്ദേശിച്ചത്...
ഞാന്‍ എഴുതിയതില്‍ ഏതെങ്കിലും രീതിയില്‍ ആര്‍ക്കെങ്കിലും മനപ്രയാസം നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നു...'
സുരാജ് കഴിഞ്ഞ ദിവസം എഴുതിയ നിരൂപണം
ഒരു മനുഷ്യനു മറ്റൊരു മനുഷ്യനോട് തോന്നുന്ന അനിര്‍വ്വചനീയമായ ഒരു കരുതലും ബന്ധവും സ്‌നേഹവും അതിലുപരി എന്തൊക്കെയോ ഉണ്ട്. അതിന് ഭാഷയും ദേശവും മതവും നിറവും ഒന്നും.. ഒന്നും തന്നെ ഒരു പ്രശനമല്ല.. പലപ്പോഴും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുമ്പോള്‍ ആണ് നമ്മുടെയൊന്നും ഒരു പ്രശ്‌നമേ അല്ല എന്ന് തോന്നിപ്പോവുക. ഒരുപാട് വട്ടം ഇത്രെയും പ്രായത്തിനിടക്ക് അനുഭവിച്ചറിഞ്ഞതാണ് ഇത്, ഈ അടുത്ത് ഒന്നും ഒരു സിനിമ കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞിട്ടില്ല, ഇടക്ക് പറയാറുണ്ട് രോമം എഴുന്നേറ്റു നിന്ന് എന്ന്, അത് പോലെ ഒന്ന് ഞാന്‍ ഇന്നലെ അനുഭവിച്ചറിഞ്ഞു. ഒരുപാട് യാത്രകളില്‍ ഒരുപാട് സുഡാനികളെ കണ്ടിട്ടുണ്ട് അന്ന് എല്ലാരേം പോലെ ഞാനും വിളിച്ചിട്ടുണ്ട് സുടു എന്ന് ഒരുപക്ഷെ ഇതേപോലെ ഒരുപാട് വേദനകള്‍ കടിച്ചമര്‍ത്തിയാവും ആ പാവങ്ങള്‍ ജീവിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന അതിമനോഹര സിനിമ അടിവരയിടുന്നത് ഇതിനേയെല്ലാമാണ്. സൗബിന്‍ നീ മജീദ് ആയി ജീവിക്കുക ആയിരുന്നു, ഒരു നാടന്‍ മലപ്പുറം കാരനായി എന്താ കൂടുതല്‍ പറയാ...
സ്‌നേഹം ആഘോഷമാക്കുന്ന ഒരു സിനിമ. എല്ലാവരുടേയും മികച്ച പെര്‍ഫോമന്‍സ്. മലപ്പുറത്തിന്റെ ഭംഗി കാണിക്കുന്ന യഥാര്‍ഥ സിനിമ. അങ്ങനെ എല്ലാം കൊണ്ടും ഒരു ആസ്വാദകന്റെ മനസ്സ് നിറക്കുന്ന, കണ്ണ് നിറക്കുന്ന ഒരു ബഹളവും ഇല്ലാത്ത ഒരു കൊച്ചു ഗംഭീര സിനിമ.
ഇവരെ കുറിച്ച് പറയാതെ ഇരിക്കാന്‍ വയ്യ, ആ രണ്ടു ഉമ്മമാര്‍... ഇത്രെയും കാലം എവിടെയായിരുന്നു. ഒരു ശതമാനം പോലും അഭിനയിക്കാതെ ലാളനയും സ്‌നേഹവും ദേഷ്യവും എല്ലാം നിങ്ങളിലൂടെ പ്രേക്ഷകരിലേക്ക് വന്ന്. ഒരു പക്ഷേ ഈ സിനിമയുടെ യഥാര്‍ത്ഥ അവകാശികള്‍ നിങ്ങള്‍ ആണ് ഉമ്മമാരെ.
പിന്നെ അബ്ദുള്ളക്കാനെ കുറിച്ച് പറയാതെ വയ്യ.'ഫാദര്‍ 'എന്ന് പറയുമ്പോള്‍, ആവര്‍ത്തിക്കുമ്പോള്‍ ആ കണ്ണിലെ തിളക്കം. സുഡുവിനോടുള്ള കൈ വീശി കാട്ടല്‍. മിക്ചര്‍ പെറുക്കി തിന്നുള്ള ചായകുടി. ഒടുക്കം കൊതുക് പാറുന്ന ആ എ.ടി.എം. കൗണ്ടറിന് മുന്നിലെ ഇരുത്തം. 'അറബിക്കഥ'യില്‍ കൂടെ അഭിനയിച്ച ആളാണ്.
ഇപ്പോഴും 'സുഡാനി'യില്‍ എന്നെ ഹോണ്ട് ചെയ്യുന്നത് ഈ 'പുത്യാപ്ല'യാണ്. കെ.ടി.സി. അബ്ദുള്ളക്കാ, നിങ്ങളെന്തൊരു മനുഷ്യനാണ്!
ഒരുപാട് കൂട്ടുകാരുടെ സഹകരണം ഈ സിനിമക്ക് പിന്നിലുണ്ട്, ഷൈജു ഖാലിദ് താങ്കള്‍ ക്യാമറ കണ്ണിലൂടെ അല്ല ഈ ചിത്രം പകര്‍ത്തിയത് പ്രേക്ഷകരുടെ കണ്ണിലൂടെ ആണ്. സമീര്‍ താഹിര്‍ സക്കറിയ എന്ന സംവിധായകനെ ജീനിയസിനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിനു ബിഗ് സല്യൂട്ട്.
Content Highlights: sudani from nigeria suraj venjaramoodu review Zakariya soubin Shahir