ഒറ്റപ്പാലം ലീല മയിലുംപുറത്തെ വീട്ടിൽ അമ്മയ്ക്കും സഹോദരനുമൊപ്പം
'ലോക്ഡൗൺ തീർന്ന് സിനിമാസെറ്റുകൾ സജീവമായാൽ ജീവിക്കാനായി സിനിമയിൽ അവസരം ലഭിക്കുമായിരിക്കും'. ദുരിതം പിടിമുറുക്കുമ്പോഴും പ്രത്യാശ കൈവിടാതെ നടി ഒറ്റപ്പാലം ലീല പറഞ്ഞു. സിനിമയിൽ അഭിനയിക്കാനുള്ള അടങ്ങാത്ത ആഗ്രഹമല്ല, ജീവിക്കാൻ ഒരു വരുമാനം കിട്ടുമല്ലോയെന്ന പ്രാർഥനയാണിപ്പോൾ ലീലയ്ക്ക്.
മുന്നൂറിലേറെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചെങ്കിലും മയിലുംപുറം മുട്ടിപ്പാലം ഇയ്യാലിൽവീട്ടിൽ ലീല വർഗീസെന്ന ഒറ്റപ്പാലം ലീല കാര്യമായൊന്നും സമ്പാദിച്ചില്ല.
അസുഖബാധിതരായ അമ്മയെയും സഹോദരനെയും പരിപാലിക്കണം. പൊളിഞ്ഞുവീഴാറായ വീട് ശരിയാക്കണം. ഇതിനെല്ലാം തനിക്ക് സിനിമചെയ്തേ പറ്റൂ. സിനിമാസെറ്റിൽ നിന്നാകുമെന്ന പ്രാർഥനയിലാണ് ഓരോ ഫോൺ കോളുകളുമെടുക്കാറുള്ളത് -ലീല പറഞ്ഞു.
വാർധക്യസഹജമായ അസുഖങ്ങൾമൂലം ബുദ്ധിമുട്ടുന്ന 85കാരിയായ അമ്മ അന്നമ്മയും പോളിയോബാധിച്ച കാലുകളും നട്ടെല്ലുവളഞ്ഞ ശരീരവുമായി കഷ്ടപ്പെടുന്ന സഹോദരൻ സണ്ണിയും ലീലയുടെ സംരക്ഷണയിലാണ്.
മയിലുംപുറത്തെ അഞ്ച് സെന്റ് സ്ഥലത്തുള്ള 40 വർഷത്തിലേറെ പഴക്കമുള്ള പൊളിഞ്ഞുവീഴാറായ വീട്ടിലാണ് താമസം. സ്വരുക്കൂട്ടിവെച്ച വരുമാനമെല്ലാം രണ്ടുപേരുടെയും ചികിത്സയ്ക്കായി ചെലവഴിച്ചു. ഇപ്പോൾ സഹോദരനും അമ്മയ്ക്കും മരുന്നുവാങ്ങാനോ ചികിത്സയ്ക്കോ പണമില്ലാത്ത അവസ്ഥയാണ്. അമ്മയ്ക്ക് ലഭിക്കുന്ന സാമൂഹ്യക്ഷേമ പെൻഷനും സഹോദരന് ലഭിക്കുന്ന വികലാംഗ പെൻഷനുമാണ് ഇപ്പോഴത്തെ വരുമാനം.
റേഷൻ കിട്ടിയതുകൊണ്ട് ലോക്ഡൗൺകാലത്ത് പട്ടിണികിടന്നില്ല. ഒ.വി. വിജയന്റെ കടൽത്തീരത്ത് എന്ന സിനിമയിൽ നായികയായി അരങ്ങേറി. തളിരിട്ട കിനാക്കൾ, ഹർത്താൽ, ഗോളാന്തരവാർത്ത, വീണ്ടുംചില വീട്ടുകാര്യങ്ങൾ, വാർധക്യ പുരാണം, പട്ടാളം, തിളക്കം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിലാണ് ലീല തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ളത്. ഗാന്ധിനഗറിൽ ഉണ്ണിയാർച്ചയെന്ന സിനിമയിലാണ് ഒരുവർഷംമുമ്പ് അവസാനമായി അഭിനയിച്ചത്. എട്ട് തമിഴ് സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Content Highlights: story of ottapalam leela actor Malayala Cinema, life in trouble, Financial Crisis during lock down, leela varghese actres
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..