കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ അദ്ധ്യാപികയായ സലില, ഭദ്രൻ | ഫോട്ടോ: സ്ക്രീൻഗ്രാബ്, ഇ.വി. രാഗേഷ് | മാതൃഭൂമി
മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ചിത്രമായ സ്ഫടികത്തിന്റെ റീമാസ്‍റ്റർ ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഈയവസരത്തിൽ സംവിധായകൻ ഭദ്രൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധേയമാവുകയാണ്. സ്ഫടികം എന്ന ചിത്രത്തേക്കുറിച്ചും അതിലെ കഥാപാത്രങ്ങളായ ആടുതോമയേയും ചാക്കോ മാഷിനേയും കുറിച്ചാണ് വീഡിയോയിൽ അധ്യാപിക സംസാരിക്കുന്നത്.
താൻ കൂടി പങ്കെടുത്ത ഒരു ചടങ്ങിൽ നിന്നുള്ള വീഡിയോ ആണിതെന്നാണ് ഭദ്രൻ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. യാദൃഛികമായി കഴിഞ്ഞ ദിവസം ആ വീഡിയോ മൊബൈലിൽ ലഭിച്ചപ്പോൾ ഏറെ അർത്ഥവത്തായ ആ വരികൾ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി എന്നും അദ്ദേഹം പറഞ്ഞു.
'സ്ഫടികം ഒരു സിനിമയല്ല, അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥമാണ്. ആടുതോമ അതിലെ ആദ്യ അധ്യായമാണ്. വരികൾക്കിടയിലൂടെ രക്ഷിതാക്കളും അധ്യാപകരും വായിച്ച് വ്യാഖ്യാനിക്കേണ്ടൊരു അധ്യായം. രണ്ടാമത്തെ അധ്യായം ചാക്കോ മാഷ്. ഇങ്ങനെ അനേകം അധ്യായങ്ങൾ ചേരുന്നൊരു ബൃഹത് ഗ്രന്ഥമാണ് സ്ഫടികം. സ്ഫടികത്തിലെ കഥാപാത്രങ്ങൾ വെറും കഥാപാത്രങ്ങളല്ല. നമുക്കിടയിൽ ജീവിക്കുന്ന വ്യക്തികളാണ്. ഇനി ആടുതോമമാരും ചാക്കോ മാഷുമാരും സൃഷ്ടിക്കപ്പെടാതിരിക്കാൻ സ്ഫടികം എന്ന ഗ്രന്ഥം എല്ലാവരും വായിക്കുക' എന്നാണ് വീഡിയോയിൽ അധ്യാപിക പറയുന്നത്.
കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിന്റെ 19-ാം വാർഷിക ദിന പരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെ സ്കൂളിലെ മലയാളം അദ്ധ്യാപികയായ സലിലയാണ് 'സ്ഫടികം' സിനിമയെ കുറിച്ച് പറഞ്ഞത്. പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കാനായി സംവിധായകൻ ഭദ്രനെ ക്ഷണിക്കുന്നതിനിടയിൽ നടത്തിയ പ്രസംഗത്തിനിടയിലായിരുന്നു 'സ്ഫടികം' സിനിമയുടെ ഈ കാലത്തുള്ള പ്രസക്തിയെ കുറിച്ച് അവർ പറഞ്ഞത്. 28 വർഷങ്ങൾക്ക് ശേഷം 4കെ ദൃശ്യമികവിൽ 'സ്ഫടികം' ഫെബ്രുവരി 9ന് തിയറ്ററുകളിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് അവർ ആശംസകളും നേർന്നു. നടൻ നന്ദു, രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ. ബിജു രമേശ് തുടങ്ങി നിരവധി പ്രമുഖരും പരിപാടിയുടെ ഭാഗമായിരുന്നു.
Content Highlights: spadikam movie re releasing, bhadran shared heart touching video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..