ചെയ്യുന്ന വേഷത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി എന്ത് സാഹസത്തിനും തയ്യാറാണിന്ന് അഭിനേതാക്കള്‍. ഗ്ലാമറില്ലാത്ത, ഞെട്ടുന്ന മേക്കോവറുകള്‍ക്ക് മാത്രമല്ല, കഥാപാത്രങ്ങളെ ഉള്ളറിഞ്ഞ് അവതരിപ്പിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഇന്ന് ഗ്ലാമറിന്റെ ലോകത്ത് മാത്രം വിരാജിച്ചിരുന്ന നടികള്‍ക്കും മടിയില്ല.
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന മൂത്തോനിലെ നായിക ശോഭിത ധുലിപല പോയത് കാമാട്ടിപ്പുരയിലേയ്ക്കാണ്. വെറുമൊരു സന്ദര്‍ശനമായിരുന്നില്ല, മണിക്കൂറുകളോളം അവിടുത്തെ ലൈംഗിക തൊഴിലാളികളുമായി സംവദിച്ചു. അവരുടെ ജീവിതവും ജീവിതാനുഭവങ്ങളും ചോദിച്ചറിഞ്ഞു. ഒരു ദിവസം അവിടെ ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം താമസിക്കുകയും ചെയ്തു. ശോഭിത തന്നെയാണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.
"ഒട്ടും പ്രതീക്ഷിക്കാതെ കൈവന്ന കഥാപാത്രമാണ് മൂത്തോനിലേത്. ലോകത്തെ ഏറ്റവും വലിയ ലൈംഗികതെരുവുകളില്‍ ഒന്നായ കാമാത്തിപ്പുരയിലെ തന്റേടിയായ ഒരു സ്ത്രീയെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഗറില്ല സ്റ്റൈല്‍ ചിത്രീകരണമായിരുന്നു ഏറെയും. ചിലപ്പോൾ ഇരുപത് മണിക്കൂറ് വരെ നീണ്ടുനിന്നു ചിത്രീകരണം. അവിടുത്തെ സ്ത്രീകളുമായെല്ലാം ഞാന്‍ സംസാരിച്ചു. ഒരു ദിവസം അവരുടെ ഇടുങ്ങിയ കൊച്ചുമുറിയില്‍ താമസിക്കുകയും ചെയ്തു. തൊഴിലിന്റെയും ജാതിയുടെയും നിറത്തിന്റെയുമെല്ലാം അടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിക്കുന്ന ഒരു പതിവുണ്ട് ഇന്ത്യയില്‍. എന്നാല്‍, ഭീതിദത്തവും ദയനീയവുമായ ജീവതം നയിക്കുമ്പോഴും കാമാത്തിപ്പുരയിലെ സ്ത്രീകള്‍ അങ്ങേയറ്റം സ്നേഹമുള്ളവരും നന്മയുള്ളവരുമാണ്. സത്യത്തില്‍ എന്റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു അവിടുത്തെ ജീവിതാനുഭവം"-ശോഭിത പറഞ്ഞു.
മൂത്തോനിലെ അവിസ്മരണീയമായ അനുഭവം ഒരു വ്യക്തി എന്ന നിലയില്‍ തന്നെ അടിമുടി മാറ്റിമറിച്ചുവെന്നും ശോഭിത അഭിമുഖത്തില്‍ പറഞ്ഞു. " ഒരു ഇരുപത്തിനാലുകാരിയെ സംബന്ധിച്ചിടത്തോളം ഒരുപാട് അറിവുകള്‍ പകരുന്നൊരു അനുഭവമായിരുന്നു. യാഥാര്‍ഥ്യങ്ങളുടെ നേര്‍ചിത്രമായ ഇത്തരമൊരു വേഷം ചെയ്യാന്‍ കഴിഞ്ഞതും ഇതുപോലുള്ള വെല്ലുവിളികള്‍ അനുഭവിക്കാനായതും എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവമാണ്. ഇതുപോലൊരു പ്രോജക്ടില്‍ ഇത്തരമൊരു ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന് അങ്ങേയറ്റം കടപ്പാടുണ്ട് എനിക്ക്"-ശോഭിത പറഞ്ഞു.
മൂത്തോന്റെ തിരക്കഥ രചിച്ച ബോളിവുഡ് സംവിധായകന് അനരാഗ് കശ്യപിന്റെ ചിത്രമായ രമണ്‍ രാഘവ് 2.0വിലൂടെയായിരുന്നു ആന്ധ്ര സ്വദേശിയായ ശോഭിതയുടെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് സെയ്ഫ് അലി ഖാനൊപ്പം ഷെഫിൽ മികച്ചൊരു വേഷം ചെയ്തു.
ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് പോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹന്‍ദാസ് ഒരുക്കുന്നത്. ശശാങ്ക് അറോറ, ഹരിഷ് ഖന്ന, അലന്‍സിയര്‍, സൗബിന് ഷാഹിര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
ഗീതുവിന്റെ കഥയ്ക്ക് അനുരാഗ് കശ്യപാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.
ഗീതുവിന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമയാണിത്. മുംബൈക്ക് പുറമെ ലക്ഷദ്വീപും ഒരു ലൊക്കേനാണ്.
nivin Pauly's heroine Sobitha Dhulipala says it was an eye opener for her living in Kamathipura for the malayalam movie moothon directed by geethu mohandas penned by anurag kashyap
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..