Shwetha Menon
രണ്ട് ദിവസം മുമ്പാണ് ദില്ലിയിലെ ജി.ബി.പന്ത് ആശുപത്രി ജോലി സമയത്ത് നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധമുണ്ടായതോടെ സർക്കുലർ റദ്ദാക്കുകയും ചെയ്തു. ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടി ശ്വേത മേനോനും രംഗത്തുവന്നിരുന്നു. വിവാദ സർക്കുലർ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് ശ്വേത വ്യക്തമാക്കിയത്. എന്നാൽ ശ്വേതയുടെ നിലപാടിനെതിരേ വിമർശനവുമായി വന്നയാൾക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഈ വിഷയത്തിൽ വിവാദം ഉണ്ടാക്കുന്നത് പൊട്ടക്കിണറ്റിലെ തവളകളാണെന്നായിരുന്നു ശ്വേത മേനോനെതിരെ ഉയർന്ന വിമർശനം. മലയാളം ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് പറയുന്ന ആളാണ് ശ്വേതയെന്നും വിമർശകൻ പറയുന്നു.
ജനിച്ചതും വളർന്നതും കേരളത്തിന് പുറത്തായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം സ്വന്തമായി പഠിച്ചെടുത്തതാണെന്നായിരുന്നു ശ്വേതയുടെ മറുപടി. മലയാളി എന്ന നിലയിൽ അഭിമാനിക്കുന്ന ആളാണ് താനെന്നും നടി വ്യക്തമാക്കി.
ശ്വേത ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ രൂപം
എന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വാർത്തയിലാണ് ഈ കമന്റ് കാണുന്നത്. ഈ കമന്റിന് എനിക്ക് നേരിട്ട് മറുപടി പറയണമെന്ന് തോന്നി. ‘ മലയാളം ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് കാച്ചുന്ന നിങ്ങൾ തന്നെ തള്ളണം ഇതുപോലെ.’ ഇതായിരുന്നു ആദ്യ വിമർശനം.
കണ്ണാ - ഞാൻ ജനിച്ചതും വളർന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ട് തന്നെ സംസാരിക്കുമ്പോൾ ഹിന്ദിയും ഇംഗ്ലീഷും ഇടയ്ക്ക് സ്വാഭാവികമായി വരും,
മലയാളി എന്ന നിലയിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ. മാത്രമല്ല കേരളവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൊക്കിൾക്കൊടി ബന്ധം എപ്പോഴും കാത്തുസൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്.
മലപ്പുറം തിരൂർ തുഞ്ചൻ പറബിൽ എഴുത്തച്ഛൻ പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാൻ കഴിയാത്തവർ ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ കാപട്യം. എന്നായിരുന്നു അടുത്ത വിമർശനം. ഞാനും മലപ്പുറംകാരിയാണ്, എനിക്ക് അറിയില്ല നിങ്ങൾക്ക് എവിടെ നിന്നാണ് ഈ വിവരം ലഭിച്ചത് എന്ന്. അവിടെ അദ്ദേഹത്തിനായി ഒരു മ്യൂസിയം തന്നെ ഉണ്ട്. അതിന്റെ വിവരങ്ങൾ താഴെ
THUNCHAN PARAMBU (THUNCHAN MEMORIAL RESEARCH CENTER)
Tirur Thuchan Parambu Rd, Tirur, Kerala 676101
0494 242 2213
രോഗികൾക്കും കൂട്ടിരുപ്പുക്കാർക്കും മുൻപിൽ മലയാളത്തിൽ സംസാരിക്കുന്നതാണ് പ്രശ്നം. എന്തിനും മണ്ണിന്റെ മക്കൾ വാദവും ഇരവാദവും മുഴക്കുന്നത് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ്.. എന്നാണ് അടുത്ത വിമർശനം.
നിങ്ങൾ ഒരു കാര്യം മനസിലാക്കണം, മറ്റുള്ളവരോട് സഹനശീലമുണ്ടാകുക എന്നത് തനിയെ പഠിക്കേണ്ട ഒന്നാണ്. അങ്ങോടും ഇങ്ങോടും മലയാളം സംസാരിക്കുന്നതിനെ നമ്മൾ പ്രതിരോധപരമായി നോക്കേണ്ട കാര്യമില്ല, നമ്മൾ താഴെ തട്ടിലുള്ളവരായി തോന്നരുത്. സാധാരണ വർത്തമാനമാണെങ്കിൽ ജോലി ചെയ്യുന്നതിനിടെ മൂന്നാമതൊരാളെ ഉൾക്കൊള്ളിക്കേണ്ട കാര്യമില്ല.
content highlights : shwetha menon, malayali nurse, delhi hospital issue, controversy reaction
Watch Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..