തുനിഷ ശർമ, തുനിഷയും ഷീസാൻ ഖാനും | ഫോട്ടോ: www.instagram.com/_tunisha.sharma_/
നടന് തുനിഷ ശര്‍മയുടെ മരണത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഷീസാന് ഖാന്റെ കുടുംബം. മതം മാറാനും ഹിജാബ് ഇടാനും ഷീസാന് ഖാനും കുടുംബവും തുനിഷയെ നിര്‍ബന്ധിച്ചെന്ന ആരോപണവുമായി തുനിഷയുടെ അമ്മ രംഗത്ത് വന്നിരുന്നു. ഷീസാന് ഖാന് മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നുവെന്നും അതില്‍ തുനിഷ കടുത്ത വിഷാദത്തിലായിരുന്നുവെന്നും അമ്മ ആരോപിച്ചു. തുടര്‍ന്ന് വാര്‍ത്തസമ്മേളനം നടത്തി ആരോപണങ്ങള്‍ക്ക് നടന്റെ കുടുംബം മറുപടി നല്കി.
തുനിഷ ഒരു കുടുംബാംഗത്തെപ്പോലെ ആയിരുന്നുവെന്നും ഒരിക്കലും മതം മാറാനോ ഹിജാബ് ഇടാനോ തങ്ങള്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും ഷീസാന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. തുനിഷയുടെ മാനസികാരോഗ്യത്തെ ശ്രദ്ധിക്കുന്നതില്‍ കുടുംബം വരുത്തിയ വീഴ്ചയാണിതെന്ന് ഷീസാന്റെ സഹോദരി പറഞ്ഞു.
തുനിഷയുടെ അമ്മ അവളെ പലപ്പോഴും നിര്‍ബന്ധിച്ചാണ് ജോലി ചെയ്യിപ്പിച്ചിരുന്നത്. അവള് ജീവിതം ആസ്വദിക്കേണ്ട സമയത്താണ് അമ്മ ഇങ്ങനെ ചെയ്യുന്നത്. അവളുടെ മാനസികപ്രശ്നങ്ങളെ അവഗണിച്ചു. തുനിഷയ്ക്ക് നീതി ലഭിക്കണം. പക്ഷേ, അമ്മയുടെ ആരോപണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. തുനിഷയെ സീരിയല്‍ സെറ്റില്‍വച്ച് ഷീസാന് തല്ലിയെന്നാണ് അമ്മ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ അത് ആരെങ്കിലും കാണാതെ ഇരിക്കുമോ? അഥവാ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ഞങ്ങളോട് പോലും അത് പറയാതിരുന്നത്? അമ്മയും തുനിഷയും ഞങ്ങളുടെ വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ട്. ഞങ്ങള്‍ നിര്‍ബന്ധിച്ചു കൊണ്ടുവരുന്നതല്ല. അത്രയേറെ സൗഹൃദമായിരുന്നു. ജനുവരി നാലിന് തുനിഷയുടെ പിറന്നാള്‍ ആയിരുന്നു. അന്ന് വലിയ സര്‍പ്രൈസ് നല്കാന് ഞങ്ങള്‍ പദ്ധതിയിട്ടിരുന്നു.അതും തുനിഷയുടെ അമ്മയ്ക്ക് അറിയാം. ഞങ്ങള്‍ ആരെയും മതം മാറാനോ ഹിജാബ് ധരിക്കാനോ നിര്‍ബന്ധിച്ചിട്ടില്ല. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യവുമില്ല- ഷീസാന്റെ സഹോദരി പറഞ്ഞു.
ഡിസംബര്‍ 24-നാണ് തുനിഷയെ അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുനിഷയുമായുള്ള പ്രണയം ഷീസാന് അവസാനിപ്പിച്ചതിന് പിന്നില്‍ മതവും പ്രായവുമാണെന്ന് പോലീസ് ഭാഷ്യം. അറസ്റ്റിലായതിന് ശേഷം പോലീസ് ചോദ്യം ചെയ്യലിലാണ് ഷീസാന് ഇത് വെളിപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. തുനിഷ നേരത്തേ ആത്മഹത്യ ശ്രമിച്ചിട്ടുണ്ടെന്നും അന്ന് താനാണ് അവരെ രക്ഷിച്ചതെന്ന് ഷീസാന് പറഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ് തുനിഷയും ഷിസാനും. ഇരുപതുകാരിയായിരുന്ന തുനിഷയേക്കാള്‍ എട്ട് വയസ്സ് പ്രായക്കൂടുതലുണ്ട് ഷീസാന്. മരിക്കുന്നതിനും രണ്ടാഴ്ച മുന്‍പാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് നടി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. ടെലിവിഷന്‍ സീരിയല്‍ ചിത്രീകരണത്തിനിടെ തുനിഷയും ഷീസാനും വഴക്കുണ്ടായി. ഇടവേളയില്‍ ശുചിമുറിയിലേക്ക് പോയ നടി അവിടെ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സെറ്റിലുള്ളവര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Content Highlights: Sheezan Khan's Family press conference on Tunisha Sharma death, mother's allegation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..