ഹ്രസ്വചിത്രത്തിൽ നിന്നും
നമുക്കിടയില്‍ നിന്നൊരാള്‍ കഥാപാത്രമായി കടന്നു നിന്ന പ്രതീതി. സോഷ്യല്‍ മീഡിയയില്‍ കണ്ടു പരിചയിച്ച മുഖവുമായി സേതുവേട്ടന്‍ തുറന്നിടുന്നത് കണക്കുകളല്ല. പിന്നിടുന്ന വഴിയില്‍ മറക്കരുതാത്ത കഥയേടുകളാണ്. ഹൃദയസ്പര്‍ശിയായ കഥാതന്തു കരുതലോടെ പറയുകയാണ് രശ്മി സന്തോഷ് നിര്‍മ്മിച്ച് ബിനോയ് കോട്ടക്കല്‍ സംവിധാനവും ചെയ്ത ഏറ്റവും പുതിയ ഹ്രസ്വചിത്രത്തില്‍. ഇതിനകം തന്നെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ 'സേതുവിന്റെ കണക്കു പുസ്തകം' പ്രേക്ഷകര്‍ക്കായി ഇപ്പോള്‍ യു ട്യൂബിലും ലഭ്യമാക്കിയിരിക്കുകയാണ്.
നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ മലയാള ഹ്രസ്വചിത്രം 'സേതുവിന്റെ കണക്കുപുസ്തകം' ജനുവരി 21 വെള്ളിയാഴ്ച വൈകിട്ട് 5 മണിമുതലാണ് യൂട്യൂബില്‍ നീസ്ട്രീം പ്ലാറ്റ്‌ഫോം വഴി റിലീസ് ആയത്.
പൂനെ, മുബൈ, ഗോവ, രാമേശ്വരം, കലാകാരി എന്നീ പ്രസിദ്ധങ്ങളായ ചലച്ചിത്രമേളകളില്‍ നോമിനേഷനും കീര്‍ത്തിപത്രങ്ങളും കരസ്ഥമാക്കിയിട്ടുള്ള ഈ ഹ്രസ്വചിത്രം കാലികപ്രസക്തമായ വിഷയമാണ് ഏറ്റെടുത്തിരിക്കുന്നത്. അടുത്തയിടെ ജനശ്രദ്ധ നേടിയ വിഷയമാണ് ചിത്രത്തിലൂടെ ചര്‍ച്ചയാകുന്നത്. സേതു എന്ന നിര്‍ധനനായ ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ പറഞ്ഞുപോകുന്ന കഥ വളരെ ഹൃദയസ്പര്‍ശിയായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ഷാര്‍ജയിലെ ഓസ്‌കാര്‍ തിയേറ്ററില്‍ രണ്ട് സ്‌ക്രീനില്‍ ഒരേ സമയം പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഈ ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടത്തിയത്. ഷാര്‍ജ പ്രദര്‍ശനത്തിന് ശേഷം കേരളത്തില്‍ കോട്ടക്കല്‍ ലീന തിയേറ്ററിലും പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നു.
പ്രമേയത്തില്‍ വ്യത്യസ്തത പുലര്‍ത്തിയ ഈ ഹ്രസ്വചിത്രത്തെ അനുമോദിച്ച് കൊണ്ട് ഇതിനകം തന്നെ ഒട്ടേറെ ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തി.
രണ്ട് പതിറ്റാണ്ടിലേറെ പ്രവാസ ജീവിതം നയിച്ച് ഇപ്പോള്‍ ഷാര്‍ജയില്‍ താമസിക്കുന്ന സന്തോഷ് കൈലാസ് ആണ് സേതുവായി വേഷമിട്ട് മികച്ച അഭിനയം കാഴ്ചവെച്ചത്. നായികയായി കലാമണ്ഡലം ശ്രുതിയാണ്.
സുധീഷ് ഗോപിനാഥിന്റെതാണ് കഥ. ഛായാഗ്രഹണം പാപ്പിനുവാണ്. രംഗനാഥ് രവി ശബ്ദമിശ്രണവും ചമന്‍ ചാക്കോ സന്നിവേശവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം തന്നെ മലയാള സിനിമാരംഗത്ത് ശ്രദ്ധേയരായ പ്രതിഭകളാണ്.
Content Highlights: Sethuvinte Kanakkupusthakam Movie, Binoy Kottakkal, Santhosh Kailas, Kalamandalam, Shruthi Neestream
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..