മുത്തു എന്ന ചിത്രത്തിൽ രജനീകാന്തിനൊപ്പം ശരത് ബാബു
ചെന്നൈ: നാലു പതിറ്റാണ്ടുകാലത്തെ അഭിനയജീവിതത്തില്‍ സിനിമാസ്വാദകരുടെ മനസ്സില്‍ ഇടംനേടിയ ഒട്ടേറെ വേഷങ്ങള്‍. പ്രസന്നമായ മുഖവും അതിഭാവുകത്വമില്ലാത്ത സംഭാഷണചാതുരിയും ശരീരഭാഷയുമൊക്കെ ശരത് ബാബുവിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. ഏതുഭാഷകളിലെ സിനിമകള്‍ക്കും അനുയോജ്യനായ നടനാണെന്ന് സംവിധായകര്‍ തിരിച്ചറിഞ്ഞതാണ് ശരത് ബാബുവിന് ഇത്രയേറെ വൈവിധ്യവേഷങ്ങള്‍ ലഭിക്കാനിടയാക്കിയത്. തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറില്‍പ്പരം ചിത്രങ്ങളില്‍ വേഷമിട്ടു.
ശരപഞ്ജരം, ധന്യ, കന്യാകുമാരിയില്‍ ഒരു കവിത, ഡെയ്സി, പ്രശ്‌നപരിഹാരശാല തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പരിചിതമുഖമായി. കെ. ബാലചന്ദര്‍ സംവിധാനംചെയ്ത 'നിഴല്‍ നിജമാഗിറത്' (1978) എന്ന ചിത്രത്തില്‍ ശ്രദ്ധേയമായവേഷം ലഭിച്ചു. കമല്‍ഹാസനും ചിരഞ്ജീവിയുമൊക്കെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രം തെലുഗില്‍ 'ഇടി കഥ കടു' എന്നപേരില്‍ റീമേക്ക് ചെയ്ത് പ്രദര്‍ശനത്തിനെത്തിയപ്പോഴും വന്‍വിജയമായി. ഇതോടെ ധാരാളം അവസരങ്ങള്‍ തേടിയെത്തി. ഡോക്ടര്‍, ജഡ്ജി, ഭര്‍ത്താവ്, സുഹൃത്ത്, അച്ഛന്‍, സഹോദരന്‍ എന്നിങ്ങനെ പല ഭാഷകളിലെ സിനിമകളില്‍ സ്വഭാവനടനായി നിറഞ്ഞാടി.
ചുരുക്കം ചില ചിത്രങ്ങളില്‍ പ്രതിനായകനായി. തെലുഗിലും തമിഴിലും മാത്രം 80 ചിത്രങ്ങളില്‍വീതം അഭിനയിച്ചു. കന്നഡയില്‍ 20 സിനിമകളും. രജനീകാന്തുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. രജനിയുടെ ഭൂരിഭാഗം ചിത്രങ്ങളിലും മികച്ചവേഷങ്ങള്‍ ലഭിച്ചു.
കമല്‍ഹാസന്‍, ശിവാജി ഗണേശന്‍, ബാലകൃഷ്ണ, ചിരഞ്ജീവി, വിജയ്, അജിത്ത് തുടങ്ങിയവര്‍ക്കൊപ്പവും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ അഭിനയിച്ചു. തമിഴില്‍ 'വസന്ത മുല്ലൈ'യിലും തെലുഗുഭാഷയില്‍ പവന്‍ കല്യാണ്‍ നായകനായ 'വക്കീല്‍ സാബ്' എന്ന ചിത്രത്തിലുമാണ് അവസാനമായി അഭിനയിച്ചത്. 1998-ല്‍ 'ഗോപുരം' എന്ന സീരിയലിലൂടെ ടെലിവിഷന്‍രംഗത്ത് ചുവടുറപ്പിച്ചു. തുടര്‍ന്ന് തമിഴിലും തെലുഗിലുമായി ഒട്ടേറെ സീരിയലുകളില്‍ അഭിനയിച്ചു.
ഹോട്ടല്‍ ഉടമയായ അച്ഛന് മകനെ തന്റെവഴിയില്‍ കൊണ്ടുവരാനായിരുന്നു ആഗ്രഹം. എന്നാല്‍, പോലീസ് ഓഫീസറാകാനായിരുന്നു ശരത് ബാബുവിന്റെ ആഗ്രഹം. രണ്ടും നടന്നില്ല. മകന്‍ സുന്ദരനാണെന്നും സിനിമയില്‍ തിളങ്ങുമെന്നും പലരും അമ്മയോട് നിര്‍ദേശിച്ചതോടെ ശരത് ബാബു അഭിനയരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ശരത് ബാബുവിന്റെ വിയോഗത്തില്‍ സിനിമാമേഖലയിലെ ഒട്ടേറെ സഹപ്രവര്‍ത്തകരും ആരാധകരും അനുശോചിച്ചു.
മുഖ്യമന്ത്രി അനുശോചിച്ചു
ചെന്നൈ : ചലച്ചിത്രനടന്‍ ശരത്ബാബുവിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അനുശോചിച്ചു.
തെന്നിന്ത്യന്‍ സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശരത്ബാബുവിന്റെ വിയോഗത്തില്‍ അതീവദുഃഖമുണ്ട്. മുള്ളും മലരും, ഉതിരിപ്പൂക്കള്‍, അണ്ണാമലൈ, മുത്തു തുടങ്ങി അദ്ദേഹത്തിന്റെ വേഷം ഇപ്പോഴും തമിഴ് ആരാധകര്‍ ഓര്‍ക്കുന്നു -അനുശോചനക്കുറിപ്പില്‍ സ്റ്റാലിന്‍ വ്യക്തമാക്കി. ശരത്ബാബുവിന്റെ കുടുംബത്തെയും അനുശോചനം അറിയിച്ചു.
Content Highlights: sarath babu demise, remembering veteran, rajinikanth, ajith, vijay, chiranjeevi, kamal haasan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..