സന്തോഷ് കീഴാറ്റൂർ| Photo: Latheesh Poovathur
ഷാര്‍ജ : പല സിനിമകളിലും അഭിനയിച്ചതിന്റെ പ്രതിഫലം കൃത്യമായി ലഭിച്ചിട്ടില്ലെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. 'പെണ്‍നടന്‍' എന്ന ഏകാംഗനാടകം അവതരിപ്പിക്കാനായി ഷാര്‍ജയിലെത്തിയതായിരുന്നു അദ്ദേഹം. അഭിനയം മാത്രമാണ് അറിയാവുന്ന തൊഴില്‍. ജീവിതമാര്‍ഗം വേറെയില്ല. എന്നിട്ടും കഷ്ടപ്പെട്ട് ജോലിചെയ്താല്‍ പ്രതിഫലം ലഭിക്കാത്ത സാഹചര്യം സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമയില്‍ മയക്കുമരുന്ന് ഉപയോഗമടക്കം അരാജകത്വമുണ്ടെന്ന ടിനിടോം അടക്കമുള്ള കലാകാരന്മാരുടെ അഭിപ്രായത്തോട് യോജിപ്പില്ല. തന്റെ അനുഭവത്തില്‍ അത്തരം സന്ദര്‍ഭങ്ങളൊന്നും ഉണ്ടായിട്ടില്ല. ചലച്ചിത്രലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍തന്നെയാണ് പരസ്പരം ചളിവാരിയെറിയുന്നതും മേഖലയെ തരംതാഴ്ത്തുന്നതും. ഇത്തരം രീതികള്‍ സിനിമാരംഗത്ത് ജോലിചെയ്യുന്ന താഴ്ന്ന വരുമാനക്കാരെയാണ് ദോഷകരമായി ബാധിക്കുന്നത്.
സിനിമയിലെ ഒന്നാംനിര നായകര്‍ പ്രതിഫലം കൂട്ടിവാങ്ങുന്നുവെന്ന പരാമര്‍ശത്തോട് സന്തോഷ് കീഴാറ്റൂര്‍ വിയോജിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ ആശ്രയിച്ചുതന്നെയാണ് ഇപ്പോഴും മലയാളസിനിമ നിലനില്‍ക്കുന്നത്, അപ്പോള്‍ അവരുടെ പ്രതിഫലത്തിന്റെ കാര്യംപറഞ്ഞ് വിവാദമുണ്ടാക്കുന്നത് ശരിയല്ല.
ഏതായാലും തന്നെപ്പോലുള്ള അഭിനേതാക്കള്‍ക്ക് കുറഞ്ഞ പ്രതിഫലം മാത്രമാണ് ലഭിക്കുന്നതെന്നും ഇതിനകം 70-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച സന്തോഷ് കീഴാറ്റൂര്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നാടകം അവതരിപ്പിച്ചാണ് അദ്ദേഹം ഷാര്‍ജയിലെത്തിയത്.
Content Highlights: santhosh keezhattoor actor about remuneration issue, malayalam cinema, drug abuse controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..