രാജു ഗോപി ചിറ്റത്ത്
ജോണ്സന് ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്യുന്ന 'സാന്റാക്രൂസ്' നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. കേരളത്തിലെ ഒരു ഡാന്‍സ് ട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നൂറിന് ഷെരീഫ് ആണ് നായിക. പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ നിര്‍മാതാവ് രാജു ഗോപി ചിറ്റത്ത് പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു. 5000 രൂപയില്‍ നിന്ന് ആക്രികച്ചവടം കൊണ്ട് തുടങ്ങിയ അധ്വാനത്തിന്റെ ഫലമാണ് തന്റെ സിനിമ എന്നും ഷേണായീസ് തിയേറ്ററില്‍ കപ്പലണ്ടി കച്ചവടം നടത്തുമ്പോഴും എന്നെങ്കിലും ഒരിക്കല്‍ സിനിമ പിടിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും രാജു ഗോപി പറഞ്ഞു.
രാജു ഗോപി ചിറ്റത്തിന്റെ വാക്കുകള്‍
28 വര്‍ഷം മുന്‍പ് എന്റെ അമ്മായിയമ്മ എനിക്ക് 5000 രൂപ തന്നു. ഞാന്‍ ആ കാശുകൊണ്ട് ആക്രിക്കച്ചവടം തുടങ്ങി.1974-76 കാലഘട്ടങ്ങളില്‍ ഞാന്‍ ഷേണായീസ് തിയേറ്ററില്‍ കപ്പലണ്ടി കച്ചവടം ചെയ്തിരുന്നു. അവിടെ അന്ന് സിനിമകള്‍ കാണുമ്പോള്‍ ഒരു സിനിമ പിടിക്കണമെന്ന് എനിക്കും മോഹം തോന്നി. 1974ല്‍ 'കണ്ണപ്പനുണ്ണി' എന്ന ചിത്രം ഷേണായീസില്‍ കളിക്കുന്ന സമയം. അന്ന് 50 പൈസയാണ് ടിക്കറ്റിന്. 14 പ്രാവശ്യം പോയിട്ടും എനിക്ക് ടിക്കറ്റ് കിട്ടിയില്ല. പതിനഞ്ചാമത്തെ തവണയാണ് ടിക്കറ്റ് കിട്ടിയത്. പക്ഷെ ഇന്റര്‍വല്‍ ആയപ്പോള്‍ പടം തീര്‍ന്നുവെന്ന് കരുതി ഞാന്‍ ഇറങ്ങി പോയി. അന്ന് മുതലേ സിനിമ എടുക്കണം എന്ന ആഗ്രഹം മനസില്‍ ഉണ്ട്.
അമ്മായിമ്മ അല്ല, ശരിക്കും എനിക്ക് അമ്മ തന്നെയാണ്. ആ അമ്മ തന്നെ 5000 രൂപ കൊണ്ട് കച്ചവടം ചെയ്താണ് ഞാന്‍ ഇവിടം വരെ എത്തിയത്. അതിനു എനിക്ക് പറ്റിയ ഒരാളെ കിട്ടി. ജോണ്‍ ശരിക്കും എന്റെ കൂടപ്പിറപ്പിനെ പോലെത്തെന്നെയാണ്. ഞങ്ങള്‍ തമ്മില്‍ ഇന്നുവരെ ഒരു കരാറും ഇല്ല. കൊച്ചി പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം.
എങ്ങിനെയാണ് ഇവിടെ വരെ എത്തിയതെന്ന് അറിയില്ല. എനിക്ക് ആരുടെയും പിന്തുണ ഉണ്ടായിട്ടില്ല. ഞാന്‍ ഒറ്റക്ക് തന്നെയാണ് ഇത് ചെയ്തത്. എന്നോട് എല്ലാവരും ചോദിച്ചു പുതുമുഖങ്ങളെ വച്ച് ചെയ്താല്‍ വിജയിക്കുമോ എന്ന്. അതൊന്നും എനിക്ക് പ്രശ്നമല്ല എന്നാണ് ഞാന്‍ പറഞ്ഞത്. ഞാനൊരു ആക്രക്കച്ചവടക്കാരനാണ്. ഞാന്‍ എല്ലാ തൊഴിലും ചെയ്തു ജീവിച്ച വ്യക്തിയാണ്. എനിക്ക് വലിയ വിദ്യാഭ്യസമൊന്നുമില്ല. മീന്‍ കച്ചവടം ചെയ്തിട്ടുണ്ട്. അപ്പോഴും എനിക്ക് കൊച്ചിയെ അറിയാം. അവിടുത്തെ ജനങ്ങളെ എനിക്കറിയാം. അതുകൊണ്ടാണ് കൊച്ചിയിലെ കഥ പറയുന്ന സിനിമ ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..