അശ്വതി | ഫോട്ടോ: സതി ആർ.വി
എം.ടി യുടെ സിനിമകളിലെ ഗാനങ്ങൾക്ക് നൃത്ത ഭാഷ്യം നൽകി മകൾ അശ്വതി. തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന സാദരം എം. ടി പരിപാടിയിലാണ് അച്ഛന്റെ പ്രിയപ്പെട്ട ഗാനങ്ങൾക്ക് മകൾ നൃത്ത ഭാഷ്യം നൽകിയത്. ഗണപതിയെ സ്തുതിച്ചുകൊണ്ട് തുടങ്ങിയ നൃത്തസന്ധ്യയിൽ പരിണയം, ഒരു വടക്കൻ വീരഗാഥ, വൈശാലി, ബന്ധനം എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും മഹാഭാരതം കിളിപ്പാട്ടിലെ ഗാന്ധാരീ വിലാപവും നൃത്തരൂപത്തിൽ ആസ്വാദകർക്കുമുന്നിലെത്തി.
സാമജ സഞ്ചാരിണി- പരിണയം
എംടി -ഹരിഹരൻ കൂട്ടുകെട്ടിൽ 1994 ൽ പുറത്തിറങ്ങിയ പരിണയം ഭ്രഷ്ടിന്റെ മാത്രമല്ല, പ്രണയത്തിന്റെ കഥ കൂടിയാണ് പറഞ്ഞത്. ആട്ടവിളക്കിന്റെ മങ്ങിയ പ്രഭയിൽ ചായം പുരണ്ട യാമങ്ങളിൽ ഒന്നാവുന്ന മാധവന്റെയും ഉണ്ണിമായയുടെയും പ്രണയത്തിന് നൂറ്റൊന്ന് വെറ്റിലയിൽ നൂറ് തേച്ച ആതിരനിലാവിന്റെ ലാസ്യഭംഗിയുണ്ട്. യൂസഫലി കേച്ചേരിയുടെ പ്രൗഢമായ വരികളിലൂടെ ആ പ്രണയമത്രയും കോരിയെടുക്കുന്നതായിരുന്നു രവി ബോംബെയുടെ സംഗീതം. അശ്വതിയും ശിഷ്യൻ നിഖിൽ രവീന്ദ്രനും ചേർന്നാണ് ഈ ഗാനം വേദിയിൽ അവതരിപ്പിച്ചത്.

ഉണ്ണി ഗണപതി തമ്പുരാനേ - ഒരു വടക്കൻ വീര ഗാഥ
വടക്കൻപാട്ടിന്റെ വാമൊഴിശീലുകൾക്ക് എം.ടി നൽകിയ മറ്റൊരു ഭാഷ്യമായിരുന്നു ഒരു വടക്കൻ വീരഗാഥ. നാളത്തെ ചേകവരായ പുത്തൂരംവീട്ടിലെ ഉണ്ണികളുടെ മംഗല്യം വരച്ചുവയ്ക്കുന്ന കൗതുകവും സ്വപ്‌നവും ആദ്യമായി വിടരുന്ന കാഴ്ചകളാണ് കൈതപ്രത്തിന്റെ ഭാവനയിൽ വിരിഞ്ഞ ഉണ്ണി ഗണപതി തമ്പുരാനേ എന്ന വരികളിൽ. രവി ബോംബെയായിരുന്നു സംഗീതം. കോഴിക്കോട് നൃത്യാലയയിലെ വിദ്യാർഥികളായ ആഞ്ജലീന അനിൽകുമാർ, ആർദ്ര കൃഷ്ണ, ലക്ഷ്മി ചന്ദന, സനിക ഭരതൻ എന്നിവരാണ് ഗാനത്തിന് ചുവടുവെച്ചത്.
പാർവണേന്ദു മുഖി - പരിണയം
പാർവതീപരമേശ്വരപ്രണയത്തിന്റെ ലാസ്യചുവടുകളിലേക്ക് സംഗമിക്കുന്ന മിഥുനങ്ങൾ. വിരഹവും സമാഗമവും പരിണയവും ചേർന്നുവരുന്ന വരികളിൽ ശ്രീപരമേശ്വരന്റെ അർദ്ധാംഗം അതിമനോഹരമായി പകുത്തെടുക്കുന്ന ശ്രീപാർവതിയുടെ പ്രണയതീക്ഷ്ണതയുടെ നറുസുഗന്ധമുണ്ട്. ഈ ഗാനത്തെ സഹനർത്തന രീതിയിൽ ആവിഷ്കരിച്ചിരിച്ചു അശ്വതി. അശ്വതിയുടെ ശിഷ്യകളായ ഉമ ഭട്ടതിരിപ്പാട്, ഐശ്വര്യ സന്തോഷ് എന്നിവരാണ് ഇത് അവതരിപ്പിച്ചത്.

ഇന്ദുപുഷ്പം - വൈശാലി
അനംഗമന്ത്രങ്ങളുമായി ഋഷികുമാരനെ വശത്താക്കാൻ പുറപ്പെടുന്ന പെൺകൊടിയുടെ അഭിലാഷകുതൂഹലങ്ങളും ചഞ്ചലകാമനകളും തൊട്ടുപോകുന്ന ഓഎൻവിയുടെ മനോഹരമായ വരികളും ബോംബെ രവിയുടെ സംഗീതവും. അതാണ് വൈശാലിയിലെ ഇന്ദുപുഷ്പം ചൂടിനിൽക്കും എന്ന ഗാനം. 1989 ൽ പുറത്തിറങ്ങിയ ഈ ഗാനത്തിന് സ്വതന്ത്ര നൃത്തഭാഷ്യമൊരുക്കുകയായിരുന്നു അശ്വതി.
രാഗം ശ്രീരാഗം - ബന്ധനം
എംടി രചനയും സംവിധാനവും നിർവഹിച്ച് 1978 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബന്ധനം. ചിത്രത്തിനായി ഓ.എൻ.വി രചിച്ച് എംബി ശ്രീനിവാസൻ സംഗീതം പകർന്ന ഗാനമായിരുന്നു ശ്രീരാഗം. പിന്നീടെന്നോ പറയാനായി മാറ്റിവെയ്ക്കപ്പെട്ട ഇഷ്ടത്തിന്റെ ഊഷ്മളമായ മൃദുഭാവത്തെ തൊട്ടുപോകുന്ന ഈ ഗാനത്തിനൊപ്പം ചുവടുവച്ചത് നിഖിൽ രവീന്ദ്രൻ, ഉമ ഭട്ടതിരിപ്പാട്, ഐശ്വര്യ സന്തോഷ് എന്നിവരായിരുന്നു.
ഗാന്ധാരീ വിലാപം
എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിൽ എം ടി ക്ക് ഏറെ പ്രിയപ്പെട്ട ഭാഗമാണ്, ഗാന്ധാരി വിലാപം. അച്ഛന്റെ ഹൃദയത്തെ സ്പർശിച്ച ആ രംഗം നൃത്തത്തിലൂടെ അവതരിപ്പിച്ചു അശ്വതി.

ദും ദും ദും ദുന്ദുഭി നാദം- വൈശാലി
വരണ്ടുണങ്ങിയ നാടിന്റെ മാറിലേക്ക് ശാപമോക്ഷത്തിന്റെ വർഷാമൃതം പെയ്തിറങ്ങുകയാണ്. ഋഷ്യശൃംഗന്റെ യാഗ ഹവിസ്സുകളേറ്റ് കോരിത്തരിച്ച മഴമേഘങ്ങൾക്കൊപ്പം ഒരു ജനതയൊന്നാകെ ആടിപ്പാടുന്നു. മണ്ണും മനസ്സും പ്രകൃതിയും നിറയുന്ന ആനന്ദഘോഷം. സരസ്വതി ടീച്ചറുടെ ശിഷ്യൻ കോഴിക്കോട് വിനീത് കുമാറാണ് ഈ അവതരണം ചിട്ടപ്പെടുത്തിയത്.
Content Highlights: sadaram mt, dance versions of mt vasudevan nair's movie songs, aswathi mt's daughter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..