-
അന്താരാഷ്ട്ര ക്രിക്കറ്റിൻ നിന്നും വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ്ങ് ധോനിയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി അദ്ദേഹത്തിന്റെ കടുത്ത ആരാധകനും നടനുമായ രൺവീർ സിങ്ങ്. 22ാം വയസ്സിൽ ധോണയെ ആദ്യമായി നേരിട്ടു കണ്ടപ്പോഴെടുത്ത ചിത്രങ്ങൾക്കൊപ്പമാണ് രൺവീർ തന്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്ന സമയത്ത് ഒരു പരസ്യ ചിത്രത്തിൽ ധോനിക്കൊപ്പം പ്രവർത്തിക്കുന്ന വേളയിൽ പകർത്തിയ ചിത്രമാണ് രൺവീർ പങ്കുവച്ചത്. അന്ന് വലിയ ജോലി ഭാരവും കുറഞ്ഞ ശമ്പളവുമായിരുന്നെങ്കിലും ധോണിയുടെ സാന്നിധ്യത്തിൽ നിൽക്കാൻ വേണ്ടി മാത്രം ഇതൊന്നും താൻ ഗൗനിച്ചില്ലെന്ന് രൺവീർ കുറിക്കുന്നു.
രൺവീറിന്റെ കുറിപ്പ്
ജീവിതത്തിൽ വിലമതിക്കാനാകാത്ത ഒന്നാണ് ഈ ചിത്രം. 2007ൽ കർജത്തിലെ എൻഡി സ്റ്റുഡിയോയിൽ വച്ചെടുത്തതാണിത്. അന്നെനിക്ക് 22 വയസ്സ്. അസോസിയേറ്റ് ആയി ജോലി ചെയ്യുന്നു. ധോനിയാണ് പരസ്യത്തിൽ അഭിനയിക്കുന്നത് എന്ന ഒരേ ഒരു കാരണം കൊണ്ട് മാത്രമാണ് ഞാനീ ജോലി തിരഞ്ഞെടുത്തത് . എനിക്ക് അമിത ജോലി ഭാരവും തുച്ഛമായ പ്രതിഫലവും ആയിരുന്നു. പക്ഷേ ഞാനത് കാര്യമാക്കിയില്ല.
എനിക്ക് അദ്ദേഹത്തിന്റെ ( ധോണിയുടെ) സാന്നിധ്യത്തിൽ നിന്നാൽ മാത്രം മതിയായിരുന്നു. എനിക്കാ സമയത്ത് പരുക്ക് പറ്റിയിരുന്നു. പക്ഷെ ഞാൻ വേദനയോടെ തന്നെ ജോലി ചെയ്തു. എന്റെ അധ്വാനത്തിന് ഫലം കിട്ടുമെന്നും എം.എസ്. ധോണിയെ കാണാനും പറ്റിയാൽ ഒരു ഫോട്ടോ എടുക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിച്ചു. അവസാനം ഞാനദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അമ്പരന്നു. അദ്ദേഹം വളരെ താഴ്മയുള്ളവനും വിനയാന്വിതനുമായിരുന്നു. അദ്ദേഹത്തോടുള്ള എന്റെ സ്നേഹവും ബഹുമാനവും കൂടുതൽ ശക്തമായി.
എന്റെ ആദ്യ ചിത്രത്തിന് ശേഷം ഞങ്ങളുടെ രണ്ട് പേരുടെയും ഹെയർ സ്റ്റൈലിസ്റ്റായ സപ്ന ഒരിക്കൽ പറഞ്ഞു. നീ കടുത്ത ധോനി ആരാധകനാണെന്ന് അറിയാം. അദ്ദേഹമിപ്പോൾ മെഹബൂബ് സ്റ്റുഡിയോയിൽ ഉണ്ട് വന്നാൽ കാണാം എന്ന്. ഞാൻ മറ്റെല്ലാം മാറ്റിവച്ച് സ്റ്റുഡിയോയിലേക്ക് പറന്നു. അന്നദ്ദേഹം ബാൻ ബജാ ബാരതിലെ എന്റെ അഭിനയത്തെ പ്രശംസിച്ചു. ഞങ്ങൾ പുറത്തെല്ലാം പോയി. എന്റെ തൊപ്പിയിലും ജേഴ്സിയിലും അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങി. അന്ന് ഞാൻ നിലത്തൊന്നുമായിരുന്നില്ല.
അന്ന് തൊട്ട് അദ്ദേഹത്തോട് അടുത്ത സൗഹൃദം നിലനിർത്താൻ സാധിച്ചു. ഓരോ തവണ കാണുമ്പോഴും ഒരു വല്ലാത്ത ഊർജം എനിക്ക് ലഭിച്ചു. ഒരു മുതിർന്ന സഹോദരൻ ചൊരിയുന്ന അനുഗ്രഹം പോലെ, പ്രചോദനം പോലെ. അദ്ദേഹം മികച്ച കായികതാരമാണ്. അദ്ദേഹത്തിന്റെ പ്രകടനം നേരിൽ കാണാനും എനിക്ക് ഭാഗ്യം ലഭിച്ചു. എന്നെന്നും എന്റെ ഹീറോയാണ്. രാജ്യത്തിന്റെ അഭിമാനമുയർത്തി കോടിക്കണക്കിന് ആളുകളുടെ ഹൃദയം നിറച്ചതിന് നന്ദി മഹി ഭായ്.
Content Highlights : Ranveer Sigh About Mahendra Singh Dhoni his retirement fan boy moment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..