-
സംവിധായിക വിധു വിൻസെന്റിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമൺ ഇൻ സിനിമാ കളക്ടീവിനൊപ്പമാണെന്ന് പ്രഖ്യാപിച്ച് നടി പാർവതി തിരുവോത്ത്. ഡബ്ല്യുസിസി എന്ന് എഴുതിയ ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജിന്റെ കവർഫോട്ടോയായി മാറ്റിയതിന് ശേഷമായിരുന്നു പാർവതിയുടെ പ്രതികരണം. ഇതോടൊപ്പം അല്‍ബേര്‍ കമ്യുവിന്റെ വരികള്‍ ഉദ്ധരിക്കുകയും ചെയ്തു.
‘ശൈത്യകാലത്തിന്റെ മധ്യത്തില്‍ ഞാന്‍ കണ്ടെത്തി, എന്റെ ഉള്ളില്‍ കീഴടക്കാനാകാത്ത ഒരു വേനലിനെ. അത് എന്നെ സന്തോഷവതിയാക്കി. കാരണം ഈ ലോകം മുഴുവന്‍ എന്നെ തളര്‍ത്താന്‍ ശ്രമിച്ചാലും അതിനേക്കാളൊക്കെ ശക്തമായ ഒന്ന് എന്റെ ഉള്ളില്‍ തന്നെയുണ്ട്, എന്തിനോടും പൊരുതാന്‍ ശക്തിയുള്ള ഒന്ന്’- പാർവതി കുറിച്ചു.
പാര്‍വതിയുടെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പേർ രംഗത്തെത്തി. സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന ഒരു സംഘടന എന്ന നിലയിൽ വിധുവിന് പറയാനുള്ളത് ഡബ്ല്യൂ.സി.സി അംഗങ്ങൾ കേൾക്കണമായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടു. തന്റെ പേജിലൂടെ സംഘടനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യപിക്കുകയാണ്. സമത്വത്തിന് വേണ്ടിയുള്ള പോരാട്ടം അത്ര എളുപ്പമായിരുന്നില്ല. ഞങ്ങൾ ഒരുമിച്ച് ശക്തരായി നിൽക്കും. അപവാദ പ്രചരണങ്ങൾക്ക് തകർക്കാനാകില്ല. ഇത് വ്യക്തികൾക്ക് വേണ്ടിയുള്ള പോരാട്ടത്തിനപ്പുറം, സ്ത്രീകളെ മുൻനിർത്തി പുരുഷാധിപത്യത്തിന്റെ ഗുണ്ടകൾ നടത്തുന്ന കളികള്‍ക്ക് എതിരെയായിരുന്നു.

സംഘടനയിൽ നിന്നും രാജിവയ്ക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിധു വിൻസെന്റ് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് വലിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നടി പാർവതി, റിമ കല്ലിങ്കൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിധുവിന്റെ വിമർശനം. സ്റ്റാൻഡ് അപ്പിന്റെ തിരക്കഥ പാർവതിക്ക് നൽകി ആറുമാസം കാത്തിരുന്നെന്നും അവസാനം ഒരു നോ പോലും പറയാതെ തന്നെ അപമാനിച്ചുവെന്നും വിധു പറയുന്നു. ബി. ഉണ്ണികൃഷ്ണൻ വിധുവിന്റെ ചിത്രം നിർമിച്ചതാണ് സംഘടനയിൽ അസ്വാരസ്യങ്ങൾ തുടക്കം കുറിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നേരിടുന്ന ദീലീപിനെ നായകനാക്കി അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. ദീലീപിനെ അനൂകുലിച്ച് പരസ്യമായി നിലപാടെടുക്കുകയും സംഘടനയെ മോശമായി പൊതു സമൂഹത്തിൽ ചിത്രീകരിക്കാൻ ശ്രമിച്ച സിദ്ദീഖിനൊപ്പം പാർവതി ഒരു ചിത്രത്തിൽ അഭിനയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിധുവിന്റെ വിമർശനം. എതിർപ്പ് തന്നോട് മാത്രമായിരുന്നുവെന്നും സംഭവത്തിൽ പാർവതിയോട് വിശദീകരണം ചോദിക്കാത്തത് ഇരട്ടത്താപ്പാണെന്നും വിധു പറഞ്ഞു
Content Highlights: Parvathy Thiruvothu reaction on Vidhu Vincent allegation against Women in Cinema Collective
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..