സാജൽ അലി | ഫോട്ടോ: www.instagram.com/sajalaly/
ന്യൂഡൽഹി: പാക് സിനിമാ നടിമാരെ ഹണി ട്രാപ്പിന് ഉപയോഗിച്ചെന്ന പാകിസ്താനിലെ മുൻ സൈനികന്റെ ആരോപണത്തിനെതിരെ നടിമാർ. യൂട്യൂബർ കൂടിയായ റിട്ടയേർഡ് മേജർ ആദിൽ രാജയാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് സാജൽ അലി ഉൾപ്പെടെയുള്ള പാക് നടിമാർ രംഗത്തെത്തി.
തന്റെ യൂട്യൂബ് ചാനലായ സോൾജിയർ സ്പീക്സിലൂടെയാണ് ആദിൽ രാജ ഈ വിവാദ വെളിപ്പെടുത്തൽ നടത്തിയത്. നടിമാരുടെ പേരെടുത്തുപറയാതെ അവരുടെ ഇനിഷ്യലുകളാണ് അദ്ദേഹം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. റിട്ടയേർഡ് ജനറൽ ബജ് വ, മുൻ ഐ.എസ്.ഐ തലവൻ ഫായിസ് ഹമീദ് എന്നിവർക്കായി ചില നടിമാരും മോഡലുകളും രാഷ്ട്രീയനേതാക്കളെ കുടുക്കാൻ ശ്രമിച്ചു എന്നാണ് ആദിലിന്റെ വ്ലോഗിന്റെ ഉള്ളടക്കം.
പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകമാണ് വീഡിയോ വൈറലായത്. ആദിൽ പറഞ്ഞ സൂചനകൾ വെച്ച് നടിമാരേക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായി. സാജൽ അലി, മഹിറ ഖാൻ, കുബ്ര ഖാൻ, മെഹ്വിഷ് ഹയാത് എന്നിവരായിരിക്കാം ആ നടിമാരെന്ന നിലയിൽ ചർച്ചകളെത്തിയപ്പോഴാണ് പ്രതികരണവുമായി നടിമാർ തന്നെ രംഗത്തെത്തിയത്. ഇതിൽ സാജൽ മോം എന്ന ശ്രീദേവി ചിത്രത്തിൽ അഭിനയിച്ച നടിയാണ്.

മനുഷ്യത്വത്തിന്റെ ഏറ്റവും മോശം രൂപവും പാപവുമാണ് വ്യക്തിഹത്യയെന്ന് സാജൽ അലി ട്വീറ്റ് ചെയ്തു. രാജ്യം ധാർമികമായി അവഹേളിക്കപ്പെട്ടതിൽ സങ്കടമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കുബ്ര ഖാനും ആദിലിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. പറഞ്ഞ കാര്യങ്ങൾക്കുള്ള തെളിവ് മൂന്ന് ദിവസത്തിനകം ഹാജരാക്കണമെന്നും അല്ലാത്തപക്ഷം പ്രസ്താവന പിൻവലിച്ച് പൊതുമധ്യത്തിൽ മാപ്പുപറയണമെന്നും അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആവശ്യപ്പെട്ടു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മെഹ്വിഷ് ഹയാത്തും പറഞ്ഞു. അതേസമയം വിഷയത്തിൽ മാഹിറാ ഖാൻ പ്രതികരിച്ചിട്ടില്ല.
Content Highlights: pak actors against honey trap allegations made by ex army officer, adil raja, sajal aly actress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..