നല്ല സമയം എന്ന ചിത്രത്തിന്റെ പോസ്റ്റർ, ഒമർ ലുലു
'നല്ല സമയം' എന്ന സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് നിര്‍മാതാവിന്റെ കാര്യമോര്‍ത്ത് വിഷമിക്കേണ്ടെന്ന് സംവിധായകന് ഒമര്‍ ലുലു. സിനിമയ്ക്ക് ആകെ 1 കോടി മാത്രമാണ് ചെലവെന്നും അതിനേക്കാള്‍ കൂടുതലാണ് ഒ.ടി.ടി.യില്‍ വാഗ്ദാനമെന്നും ഒമര്‍ ലുലു കുറിച്ചു.
ഒമര്‍ ലുലുവിന്റെ കുറിപ്പ്
നേരത്തേ ഇട്ട പോസ്റ്റില്‍ ഒരുപാട് പേര് നിര്‍മ്മാതാവിന്റെ കാര്യം ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കുന്നതായി കണ്ടു അവരോട് 'ആകെ 16 ദിവസം മാത്രമാണ് നല്ല സമയം ഷൂട്ട് ചെയ്തത് പിന്നെ മൊത്തം ബജറ്റ് 1 കോടി ആയിട്ട് ഉള്ളു'. ഇപ്പോ തന്നെ ഒടിടി അതില്‍ കൂടുതല്‍ സംഖ്യക്ക് ചോദിക്കുന്നുണ്ട് പിന്നെ ടെലിവിഷന്‍ ഡബ് റൈറ്റ്സ് ഒക്കെ വേറെ കിട്ടും.
മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഒമര്‍ ലുലുവിന്റെ അറസ്റ്റ് ഹൈക്കോടതി ഒഴിവാക്കി. അത സമയം നല്ല സമയം തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചതും സിനിമയുടെ ട്രെയിലറിനെതിരേ എടുത്ത കേസും തമ്മില്‍ ബന്ധം ഇല്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. നേരിട്ട് ഹാജരായില്ലെങ്കില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും എക്സൈസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരി വസ്തുവായ എം.ഡി.എം.എ ഉപയോഗിക്കുന്ന രംഗമാണ് മുഴുനീളം. ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമര്‍ ലുലുവിനും നിര്‍മാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്. സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വിവാദമായിരുന്നു.
ഇര്‍ഷാദാണ് ചിത്രത്തില്‍ നായകന്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്സണ്, നന്ദന സഹദേവന്, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നല്ല സമയം'. നവാഗതനായ കലന്തൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlights: omar lulu nalla samayam movie controversy, director reveals budget
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..