ആലിയ സിദ്ദിഖി, നവാസുദ്ദീൻ സിദ്ദിഖി | ഫോട്ടോ: സ്ക്രീൻഗ്രാബ്, എ.എഫ്.പി
ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി നടന്റെ ഭാര്യയുടെ അഭിഭാഷകൻ. തന്റെ കക്ഷിയായ ആലിയ സിദ്ദിഖിക്ക് നടനും കുടുംബവും ഭക്ഷണമോ ശൗചാലയമോ വിശ്രമിക്കാൻ കിടക്കയോ നൽകിയില്ലെന്ന് അഡ്വ.റിസ്വാൻ സിദ്ദിഖി പ്രസ്താവനയിൽ പറഞ്ഞു. ആലിയയെ വീട്ടിൽ നിന്ന് പുറത്താക്കാൻ സാധ്യമായതെല്ലാം അവർ ചെയ്തെന്നും അഭിഭാഷകൻ ആരോപിച്ചു.
ഗുരുതരമായ ക്രിമിനൽ കുറ്റമാണ് തന്റെ കക്ഷിയായ ആലിയക്കെതിരെ നവാസുദ്ദീൻ സിദ്ദിഖിയുടെ കുടുംബം ചുമത്തിയിരിക്കുന്നതെന്ന് അഡ്വ.റിസ്വാൻ സിദ്ദിഖിയുടെ പ്രസ്താവനയിലുണ്ട്. പോലീസിനെ ഉപയോഗിച്ച് ആലിയയെ അറസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തുകയും എല്ലാ ദിവസവും വൈകീട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതായും അഭിഭാഷകൻ പറയുന്നു.
പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനങ്ങളും വീഴ്ചകളും അവരോട് നേരിട്ട് പറയാൻ താൻ ആഗ്രഹിക്കുന്നില്ല. പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ തന്റെ കക്ഷിയുടെ മാന്യത അപമാനിക്കപ്പെട്ടപ്പോഴും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥനും വന്നിട്ടില്ല എന്നതാണ് വസ്തുത. നവാസുദ്ദീൻ സിദ്ദിഖിയുമായുള്ള ആലിയയുടെ ബന്ധവും പ്രായപൂർത്തിയാകാത്ത മകന്റെ നിയമസാധുതയും പോലീസ് ഉദ്യോഗസ്ഥന്റെ മുമ്പാകെ ചോദ്യം ചെയ്യപ്പെട്ടു. എന്നിട്ടും ഐപിസി സെക്ഷൻ 509 പ്രകാരം തന്റെ കക്ഷി രേഖാമൂലം നൽകിയ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥൻ നടപടിയെടുത്തില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
നവാസുദ്ദീൻ സിദ്ദിഖിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി ആലിയ സിദ്ദിഖിക്ക് ഭക്ഷണമോ കിടക്കയോ നൽകുകയോ ശൗചാലയം ഉപയോഗിക്കാനനുവദിക്കുകയോ ചെയ്തിട്ടില്ല. അവരെ നിരീക്ഷിക്കാൻ നിരവധി പുരുഷ കാവൽക്കാരെ നിയോഗിച്ചിരിക്കുകയാണ്. കൂടാതെ പ്രായപൂർത്തിയാവാത്ത കുട്ടിക്കൊപ്പം കഴിയുന്ന മുറിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. അഭിഭാഷകൻ തുടർന്നു. രണ്ടുദിവസം മുമ്പ് സമാനമായ കാര്യങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആലിയ ഉന്നയിച്ചിരുന്നു.
നടനും കുടുംബത്തിനുമെതിരെ പരാതി ഒപ്പിട്ടുവാങ്ങാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്നും അഡ്വ. റിസ്വാൻ സിദ്ദിഖി പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യയ്ക്കെതിരെ നടന്റെ അമ്മ മെഹറുന്നീസ പോലീസിൽ പരാതി നൽകിയത്. ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ മകന്റെ ഭാര്യ വീട്ടിൽ എത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹ്‌റുന്നിസയുടെ പരാതി. ഐ.പി.സി. 452, 323, 504, 506 വകുപ്പുകൾ ചുമത്തിയാണ് ആലിയയ്ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ മെഹ്‌റുന്നിസയുടെ ആരോപണം ആലിയ തള്ളുകയായിരുന്നു.
2010 ലാണ് ആലിയയും നവാസുദ്ദീൻ സിദ്ദിഖിയും വിവാഹിതരാകുന്നത്. നടന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഇവർക്ക് രണ്ട് മക്കളുണ്ട്. 2020-ൽ സിദ്ദിഖിയിൽ നിന്നും ആലിയ വിവാഹ മോചനം തേടി. എന്നാൽ 2021-ൽ വിവാഹ മോചനത്തിൽ ആലിയ പുനപരിശോധന നടത്തിയിരുന്നു. തന്റെ സ്വകാര്യ ജീവിതം പൊതുസദസിൽ ചർച്ച ചെയ്യാൻ ഇഷ്ടപ്പെടാത്തയാളാണ് നവാസുദ്ദീൻ സിദ്ദിഖി.
Content Highlights: Allegations Against Nawazuddin Siddiqui, Alia Siddiqui's Advocate Statement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..