-
നടൻ നവാസുദ്ദീൻ സിദ്ധിഖിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ അഞ്ജലി കിഷോർ സിംഗ് രംഗത്ത് വന്നിരുന്നു.' പരസ്പര ബഹുമാനവും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്ത്. അത് നഷ്ടമായിരിക്കുന്നു. ഇനി ഞാൻ ആലിയയല്ല, എന്റെ യഥാർഥ പേരിലേക്ക് മടങ്ങിപ്പോകുന്നു, അഞ്ജലി കിഷോർ സിംഗ്'- എന്നായിരുന്നു അഞ്ജലി വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്.
സ്ത്രീകളായ സഹപ്രവർത്തകരുമായി നവാസുദ്ദീൻ സിദ്ധിഖിയ്ക്ക് ബന്ധമുണ്ടായിരുന്നതും പരസ്പര ബഹുമാനം പുലർത്താത്തതുമാണ് വിവാഹമോചനത്തിലേക്ക് കൊണ്ടെത്തിച്ചതെന്ന് അഞ്ജലി വ്യക്തമായിക്കിയിരുന്നു. നടന്റെ സഹോദരൻ ഷമാസ് സിദ്ദിഖിക്കെതിരേയും അഞ്ജലി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ നവാസുദ്ദീൻ സിദ്ദിഖിയുടെ മറ്റൊരു സഹോദരനായ മിനാസുദ്ദീൻ സിദ്ദിഖിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്റെ അനന്തിരവൾ.
കുട്ടിക്കാലം മുതൽ അമ്മാവൻ മിനാസ് തന്നെ ലെെംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് യുവതി പറയുന്നത്. മിനാസിനെതിരേ യുവതി ഡൽഹി ജാമിയ പോലീസിൽ പരാതി നൽകി. ഒൻപത് വയസ്സായപ്പോൾ മുതലാണ് അമ്മാവൻ തന്നെ ലെെംഗികമായി ചൂഷണം ചെയ്തു തുടങ്ങിയത്. മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ എന്റെ അരക്ഷിതാവസ്ഥയും അയാൾ ആയുധമാക്കി.
കുട്ടിയായ തനിക്ക് അമ്മാവൻ എന്താണ് ചെയ്യുന്നത് എന്ന് പോലും മനസ്സിലായില്ല. എന്നാൽ പിന്നീട് അയാളുടെ സ്പർശത്തിൽ എന്തോ പന്തികേട് അനുഭവപ്പെട്ടു. 14 വയസ്സുള്ളപ്പോൾ അയാളെ ഞാൻ ശക്തമായി എതിർത്തു, എന്നെ ബെൽറ്റ് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. എന്റെ കാമുകനൊപ്പം വീട് വിട്ട് ഇറങ്ങുന്നത് വരെ അയാൾ അത് തുടർന്നു. അയാളുടെ ഉപദ്രവം സഹിക്കാൻ വയ്യാതെ ആയപ്പോഴാണ് ഞാൻ 18-ാമത്തെ വയസ്സിൽ കാമുകനൊപ്പം പോകുന്നതും അദ്ദേഹത്തെ വിവാഹം കഴിക്കുന്നതും. ഇന്നെനിക്ക് എന്റെ ഭർത്താവിന്റെ പിന്തുണയുണ്ട്. അതുകൊണ്ടാണ് പരാതി നൽകിയത് 20-കാരിയായ യുവതി പറയുന്നു.
യുവതിയെ പിന്തുണച്ച് അഞ്ജലിയും രംഗത്തെത്തി. തന്നെപ്പോലെ ഈ പെൺകുട്ടിയും നിശബ്ദമായി ഇരിക്കുകയായിരുന്നുവെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും അഞ്ജലി കുറിച്ചു.
എന്നാൽ അനന്തിരവൾ നൽകിയ പരാതിയിൽ തനിക്കൊന്നും പറയാനില്ലെന്നാണ് നടന്റെ പ്രതികരണം.
Content Highlights: Nawazuddi Siddiqui’s niece accuses his brother Minazuddin Siddiqui of sexual harassment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..