നാഗചൈതന്യ, നാഗാർജുന, സാമന്ത
നടി സാമന്തയുടെയും നടന്‍ നാഗചൈതന്യയുടെയും വിവാഹമോചനത്തെക്കുറിച്ച് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നാഗാര്‍ജുന. വിവാഹ മോചനത്തെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന് പറഞ്ഞ വാക്കുകള്‍ തന്റേത് അല്ലെന്നും അടിസ്ഥാനരഹിതമാണെന്നും നാഗചൈതന്യയുടെ പിതാവ് കൂടിയായ നാഗാര്‍ജുന പറഞ്ഞു.
'സാമൂഹിക മാധ്യമങ്ങളിലും ഇലക്ട്രോണിക് മീഡിയയിലും സാമന്തയുടെ നാഗചൈതന്യയുടെയും വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അസംബന്ധവുമാണ്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു'.- നാഗാര്‍ജുന ട്വീറ്റ് ചെയ്തു.
'സാമന്തയാണ് ആദ്യം വിവാഹ മോചനം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. നാഗചൈതന്യ അത് അംഗീകരിക്കുകയായിരുന്നു. എന്നാല്‍ നാഗചൈതന്യയ്ക്ക് നാഗാര്‍ജുനയെക്കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെക്കുറിച്ചും ആശങ്കയുണ്ടായിരുന്നു'- എന്ന് നാഗാര്‍ജുന പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2018 ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
വിവാഹമോചനത്തിന് പിന്നാലെ പിന്നാലെ സാമന്ത നിരന്തര സൈബര്‍ ആക്രമണവും നേരിടുകയുണ്ടായി. അബോര്‍ഷനും അവിഹിത ബന്ധവും തുടങ്ങി വിവാഹമോചനത്തിന്റെ പേരില്‍ സാമന്തയ്ക്കെതിരെ ഇല്ലാക്കഥകള്‍ കെട്ടിച്ചമച്ചവരും ഏറെയാണ്. സാമന്തയും ഇതിനോട് പ്രതികരിക്കുകയുണ്ടായി.
തന്റെ കാര്യത്തില്‍ സ്‌നേഹവും സഹാനുഭൂതിയും ആകുലതയും പ്രകടിപ്പിക്കുന്നതിലും കള്ളക്കഥകളില്‍ നിന്ന് തന്നെ പ്രതിരോധിക്കുന്നതിലും നന്ദി. അവര്‍ പറയുന്നത് തനിക്ക് പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുട്ടികളെ വേണ്ടെന്ന് പറഞ്ഞുവെന്നും അവസാരവാദിയാണെന്നും ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണം. ഇത് എന്നെ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകര്‍ക്കുകയില്ല- തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായി സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ.
Content Highlights: Nagarjuna slams fake reports about him on Samantha Ruth Prabhu and Naga Chaitanya
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..