ജൂഡ് ആന്തണി ജോസഫ്, ടി.എൻ. പ്രതാപൻ | ഫോട്ടോ: ബി.മുരളീകൃഷ്ണൻ, മനീഷ് ചേമഞ്ചേരി | മാതൃഭൂമി
ജൂഡ് ആന്തണി ജോസഫിനേയും അദ്ദേഹം സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തേയും പ്രശംസിച്ച് ടി.എൻ. പ്രതാപൻ എം.പി. 2018ലെ പ്രളയകാലത്ത് എല്ലാവരും ഹീറോ ആയിരുന്നു എന്നാണ് സിനിമ പറയുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിൽ പറഞ്ഞു. മഴയും പ്രളയവും വെള്ളവും ഡാമും ജലനിരപ്പും ഭയവും സന്തോഷവും സമ്പത്തും അഭിമാനവും ജീവിതവും മരണവും വരെ ഓരോ കാഴ്ച്ചയിലും സാഹചര്യത്തിലും ഭിന്നമാകുന്ന അനുഭവമാണ് ഈ ചിത്രത്തിന്റെ തത്വശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു.
ഗൃഹാതുര-കാല്പനിക ഭാവങ്ങളുടേതുമാത്രമായി നമ്മൾ കണ്ടിരുന്ന മഴ മേഘസ്ഫോടനം പോലെ നമുക്കിടയിലേക്ക് പെയ്തിറങ്ങിയ ആ നാളുകൾ. ഇരുട്ടുകുത്തി നിന്നിറങ്ങിയ പേമാരി ഭരിച്ച പകലിരവുകൾ. ഭീതിയിലാഴ്ന്ന ഒരു ജനത. ഓരോ വീടുകളും തുരുത്തുകളായത്. മലയിടിഞ്ഞും മണ്ണൊലിച്ചും മനുഷ്യരും അവരുടെ സമ്പത്തും സ്വരുക്കുകൂട്ടിയ സ്വപ്നങ്ങളും മറഞ്ഞുപോയത്. പുഴകളും കായലുകളും ഒടുവിൽ കടലും ഒന്നായി ഈ നാടുതന്നെ എന്നെന്നേക്കുമായി എടുത്തുപോകുമോ എന്ന ആശങ്ക പറഞ്ഞ നാളുകൾ. അവിടെ നമ്മൾ ഭീതിയെ മറികടന്നതിന്റെ, ഒരുമിച്ചു നിന്നതിന്റെ, മതവും ജാതിയും നോക്കാതെ കൈനീട്ടിയതിന്റെ, പിടിച്ചുകയറ്റിയതിന്റെ കഥയാണ് 2018. ടി.എൻ. പ്രതാപൻ കുറിച്ചു.
"ജൂഡ് ആന്തണിയുടെ ഫിലിംമേക്കിങ്ങും നരേറ്റീവും മലയാള സിനിമക്ക് അപാരമായ മുതൽക്കൂട്ടാണ് എന്നതിൽ സംശയമില്ല. രാജ്യാന്തര നിലവാരത്തിലേക്ക് മലയാള സിനിമാ ഭാവുകത്വത്തെ നയിക്കുന്ന ഈ ചിത്രം എന്തേ മലയാളത്തിൽ മാത്രമായി നിർമ്മിച്ചു എന്ന പരിഭവം ഞാൻ തുറന്നുപറയട്ടെ. എന്നാൽ ഇതിലൊരു തനിമയുണ്ട് എന്നത് വേറെകാര്യം. നമ്മുടെ ഭാഷയിൽ തന്നെ ലോകം ഇത് കാണട്ടെ. നമ്മുടെ യഥാർത്ഥ കഥ അവരറിയട്ടെ. ലോകസിനിമകൾ സബ്ടൈറ്റിൽ നോക്കി നമ്മൾ കഷ്ടപ്പെട്ട് കാണാറുണ്ടല്ലോ. ഇനി ലോകം മലയാളം കേട്ട് അവരുടെ ഭാഷയിൽ സബ്ടൈറ്റിൽ വായിച്ച് നമ്മുടെ സിനിമകളുടെ മിടുക്കും മേന്മയും അടുത്തറിയട്ടെ."
തീർച്ചയായും ഈ സിനിമ ലോകാതിർത്തികൾ ഭേദിക്കും. ഇന്ത്യൻ സിനിമയുടെ തിലകമായി ഇത് തിളങ്ങും. (മലയാളം പറയാനറിയാത്ത നടീനടന്മാരെ വെച്ച് കേരളത്തിന്റെ കഥ പറഞ്ഞാൽ അവസാനം അവർ മലയാളം പറയുന്ന സീനൊക്കെ വെറുതെ ചിരിക്കാനുള്ള വകയായിത്തീരും. അതിപ്പോ നമ്മൾ കണ്ടതാണല്ലോ.) എന്തായാലും ജൂഡേ, ഇതൊരു അപാരസംഭവം തന്നെ; നിങ്ങളൊരു അപാര കലാകാരനും. ജൂഡ്, നമ്മൾ തമ്മിലൊന്ന് വൈകാതെ കാണണമെന്നും ടി.എൻ. പ്രതാപൻ പറയുന്നു. ചിത്രത്തിലെ ഓരോ നടീനടന്മാരുടെ പ്രകടനത്തേയും അദ്ദേഹം പോസ്റ്റിൽ പേരെടുത്ത് പ്രശംസിക്കുന്നുണ്ട്. നരെയ്‌ന്റെ ഭാര്യയായി വന്ന നിലീൻ സാന്ദ്രയുടെ മത്സ്യത്തൊഴിലാളി ജീവിതങ്ങളെ നിർവ്വചിക്കുന്ന ഡയലോഗ് മൽസ്യത്തൊഴിലാളിയുടെ മകനായി ജനിച്ചു വളർന്ന എനിക്ക് നൽകിയ അഭിമാനബോധം വളരെ വലുതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മഴയും പ്രളയവും വെള്ളവും ഡാമും ജലനിരപ്പും ഭയവും സന്തോഷവും സമ്പത്തും അഭിമാനവും ജീവിതവും മരണവും വരെ ഓരോ കാഴ്ച്ചയിലും സാഹചര്യത്തിലും ഭിന്നമാകുന്ന അനുഭവമാണ് ഈ ചിത്രത്തിന്റെ തത്വശാസ്ത്രം. ലോകം മുഴുവൻ 2018- #TheRealKeralaStory കാണും. വെറുപ്പിന്റെ പെരുംചന്തകളിൽ നിർമ്മിക്കുന്ന കല്ലുവെച്ച നുണകളുടെ, പ്രോപഗണ്ടകളുടെ ആയുസ്സ് സ്നേഹത്തിന്റെ പെട്ടിക്കടയിൽ കാച്ചുന്ന നല്ല സിനിമകളാൽ തീർന്നുപോകും. അത്രതന്നെ! എന്നുപറഞ്ഞുകൊണ്ടാണ് പ്രതാപൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: mp tn prathapan praised 2018 malayalam movie, director jude anthany joseph


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..