മഞ്ജു വാര്യർ | ഫോട്ടോ: twitter.com/ManjuWarrier4
2023 ജനുവരിയിലെ പൊങ്കൽ റിലീസായെത്തുന്ന ചിത്രങ്ങളിൽ ഒന്നാണ് അജിത്ത് നായകനാവുന്ന തുണിവ്. എച്ച്. വിനോദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കാസേ താൻ കടവുളടാ എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ പരിഹാസമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതിന് കാരണമാകട്ടെ ഗാനം ആലപിച്ചവരിൽ ഒരാളായ മലയാളികളുടെ പ്രിയനടി മഞ്ജു വാര്യരും.
ഗാനരചയിതാവ് വൈശാഖ്, സംഗീത സംവിധായകൻ ജിബ്രാൻ എന്നിവർക്കൊപ്പമാണ് മഞ്ജുവാര്യർ ഈ ഗാനം ആലപിച്ചിരിക്കുന്നത്. മഞ്ജുവാര്യർ ഗാനം ആലപിക്കുന്നതായുള്ള റെക്കോഡിങ് സ്റ്റുഡിയോയിൽ നിന്നുള്ള രംഗവും കഴിഞ്ഞദിവസം പുറത്തുവന്ന ലിറിക്കൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഭാഗത്ത് മഞ്ജുവിന്റെ ശബ്ദത്തിന് പകരം മറ്റ് രണ്ടുപേരുടെ ശബ്ദമാണ് കേൾക്കുന്നത്.
മൂന്ന് ഗായകരിൽ മഞ്ജുവാര്യരുടെ ശബ്ദം എവിടെ പോയെന്നാണ് ഗാനത്തെ വിമർശിക്കുന്നവർ ചോദിക്കുന്നത്. നേരത്തെ തുണിവിന് വേണ്ടി ഗാനം റെക്കോർഡ് ചെയ്തതായി മഞ്ജുവാര്യർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് ഉൾപ്പെടുത്തിയുള്ള ട്രോളുകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിലുള്ള പരിഹാസം കൂടിയപ്പോൾ വിശദീകരണവുമായി മഞ്ജുവാര്യർ തന്നെ രംഗത്തെത്തി. തുണിവിലെ കാസേ താൻ കടവുളടാ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തെത്തിക്കഴിഞ്ഞിരിക്കുന്നു. ഗാനത്തിൽ എന്റെ ശബ്ദം എവിടെയെന്ന് ആശങ്കപ്പെട്ടിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഒരുതരത്തിലുള്ള ആകുലതകളും വേണ്ട. അത് വീഡിയോ പതിപ്പിനായി റെക്കോർഡ് ചെയ്തതായിരുന്നു. എല്ലാ ട്രോളുകളും ആസ്വദിച്ചു. സ്നേഹം എന്ന് അവർ ട്വീറ്റ് ചെയ്തു.
നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം നിർമാതാവ് ബോണി കപൂർ, സംവിധായകൻ എച്ച്.വിനോദ്, അജിത്ത് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് തുണിവ്. മഞ്ജുവാര്യർ നായികയാവുന്ന രണ്ടാമത്തെ തമിഴ്ചിത്രമാണ് തുണിവ്. സമുദ്രക്കനി, ജോൺ കൊക്കൻ തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ.
Content Highlights: Kasethan Kadavulada Song Troll, Trolls against Manju Warrier, Manju Warrier's Reply on Trolls
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..