കരൺ ജോഹർ, ജഗ് ജഗ് ജീയോ പോസ്റ്റർ | ഫോട്ടോ: പി,ടി.ഐ, www.instagram.com/kiaraaliaadvani/
ബോളിവുഡിന് കുറച്ചുകാലമായി മോശം സമയമാണ്. വരുന്ന ചിത്രങ്ങളിൽ പലതും ബയോപിക്കുകളോ റീമേക്കുകളോ. കൂടാതെ കെ.ജി.എഫ് പോലുള്ള തെന്നിന്ത്യൻ ചിത്രങ്ങൾ ഉത്തരേന്ത്യയിൽ നേടുന്ന വിജയവും. ഇതിനുപിന്നാലെ ഒരു വിവാദം കൂടി ബോളിവുഡിനെ തേടിയെത്തിയിരിക്കുകയാണ്. തന്റെ തിരക്കഥ മോഷ്ടിച്ചെന്നാരോപിച്ച് സംവിധായകൻ കരൺ ജോഹറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒരു തിരക്കഥാകൃത്ത്.
വിശാൽ എ സിങ് എന്ന തിരക്കഥാകൃത്താണ് കരൺ ജോഹറിന്റെ ധർമാ പ്രൊഡക്ഷൻസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം ജഗ് ജഗ് ജീയോക്കെതിരെ രംഗത്തെത്തിയത്. ചിത്രത്തിന്റേത് തന്റെ തിരക്കഥയാണെന്നും തന്റെ അറിവോ അനുവാദമോ ഇല്ലാതെയാണ് കരൺ ഈ സിനിമയെടുത്തതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
2020 ജനുവരിയിൽ ബണ്ണി റാണി എന്ന പേരിൽ ഒരു കഥ രജിസ്റ്റർ ചെയ്തിരുന്നു. 2020 ഫെബ്രുവരിയിൽ ധർമാ പ്രൊഡക്ഷൻസിന് തിരക്കഥ മെയിൽ ചെയ്തു. അതിന് എനിക്ക് മറുപടിയും ലഭിച്ചു. അവർ എന്റെ കഥ അന്യായമായെടുത്ത് ജഗ് ജഗ് ജീയോ ഉണ്ടാക്കി. ഇത് ശരിയല്ല കരൺ ജോഹർ എന്നാണ് വിശാലിന്റെ ഒരു ട്വീറ്റ്.
ബണ്ണി റാണി എന്ന പേരിൽ എഴുതിയ തിരക്കഥ ധർമാ പ്രൊഡക്ഷൻസിന് അയച്ചുകൊടുത്തതിന്റെ സ്ക്രീൻ ഷോട്ടുകളും വിശാൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.17-2-2020 ന് ധർമാ പ്രൊഡക്ഷൻസിന് അയച്ചുകൊടുത്തതിന്റെ സ്ക്രീൻഷോട്ടുകളാണിവ. കരണിനെതിരെ ഔദ്യോഗികനായി പരാതി നൽകും എന്നാണ് അടുത്ത ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.
തിരക്കഥാകൃത്തിന്റെ അനുവാദമില്ലാതെ സിനിമ നിർമിച്ച നിരവധി സംഭവങ്ങൾ ഹിന്ദി സിനിമയിലുണ്ടെന്ന് വിശാൽ പറയുന്നു. ഇത്തരം ദുഷ്ചെയ്തികൾക്കെതിരെ ശബ്ദമുയർത്താൻ തീരുമാനിച്ചുകഴിഞ്ഞെന്നും വിശാൽ ട്വീറ്റ് ചെയ്തു.
ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ജഗ് ജഗ് ജീയോയുടെ ട്രെയിലർ പുറത്തുവന്നത്. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുരാഗ് സിങ്ങിന്റെ കഥയ്ക്ക് അദ്ദേഹവും സുമിത് ഭടേജയും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. അനിൽ കപൂർ, വരുൺ ധവാൻ, നീതു കപൂർ, കിയാരാ അദ്വാനി, മനീഷ് പോൾ, പ്രജക്ത കോലി എന്നിവരാണ് മുഖ്യവേഷങ്ങളിൽ. വയോകോം 18 സ്റ്റുഡിയോസും ധർമാ പ്രൊഡക്ഷൻസും സംയുക്തമായാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രം ജൂൺ 24-ന് തിയേറ്ററുകളിലെത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..