-
'കൊറോണ ' ലോകം മുഴുവൻ പടർന്നു പിടിച്ച മഹാമാരിയിൽ പെട്ടുഴലുകയാണ് നമ്മുടെ കൊച്ചു കേരളവും. തൊഴിലുകൾ നിലച്ചു. ജീവിതം വഴിമുട്ടി ! ഇനി എന്ത്? എന്നറിയാതെ പകച്ചു നിൽക്കയാണ് സർവ്വരും. മറ്റെല്ലാ മേഖലയെയും പോലെ സിനിമാ വ്യവസായവും പ്രതിസന്ധിയിലാണ്. തിയേറ്ററുകൾ അടച്ചിട്ടിട്ട് നൂറു ദിവസങ്ങൾ പിന്നിട്ടു. മാർച്ച് പത്തിന് അവസാന ഷോ കളിച്ചതാണ്. പതിനൊന്നു മുതൽ തിരശ്ശീല ഉയർന്നിട്ടില്ല.
സൂപ്പർ ഹിറ്റ് സിനിമകൾ റിലീസായി നൂറാം ദിവസവും അതിനു മുകളിലും ആഘോഷിച്ച് ശീലിച്ച സിനിമാസ്വാദകർക്ക് ഈ അനുഭവം ചരിത്രത്തിൽ ആദ്യം. മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ അറുനൂറ്റി അൻപതോളം തിയേറ്ററുകളാണ് കേരളത്തിലുള്ളത്. ഓരോ തിയ്യറ്ററിലും ശരാശരി ആറ് ജീവനക്കാർ എന്ന ഏറ്റവും കുറഞ്ഞ കണക്കെടുത്താലും നാലായിരത്തോളം ജീവനക്കാർ. അവരെ ആശ്രയിച്ചു കഴിയുന്ന നാലായിരത്തോളം കുടുംബങ്ങൾ. ഇത് ഏറ്റവും കുറഞ്ഞ കണക്കാണ്. യഥാർത്ഥ കണക്ക് അതിനും എത്രയോ മുകളിൽ. തിയ്യേറ്ററിന് അനുബന്ധമായ എത്രയോ തൊഴിൽ മേഖലകൾ ..
കാൻ്റീൻ ജീവനക്കാർ, പോസ്റ്റർ ഒട്ടിക്കുന്നവർ, പോസ്റ്റർ ഡിസൈനേഴ്സ്, ഫ്ലക്സ് കെട്ടുന്നവർ, സാറ്റലൈറ്റ് മേഖല വിതരണക്കമ്പനികൾ, റെപ്രസൻ്റേറ്റീവ്സ്, ക്ലീനിംഗ് തൊഴിലാളികൾ അങ്ങനെ എത്ര ആളുകളാണ് പട്ടിണിയിലായത്. എന്തിനേറെ ശിവകാശിയിലെ പോസ്റ്റർ അച്ചടിക്കുന്ന പ്രസ്സുകൾ പോലും ചലനം നിലച്ചു .
എന്നാണ്... എന്താണ് ... ഇതിനൊരവസാനം എന്നറിയാതെ പകച്ചു നിൽക്കുകയാണ്. വേനലവധിയും വിഷുവും ചെറിയ പെരുന്നാളും ഇതിനിടയിൽ കടന്നു പോയി. തിയ്യേറ്ററുകൾ പൂരപ്പറമ്പാകേണ്ട അവസരങ്ങളാണ് അടച്ചു പൂട്ടിക്കിടന്നത്. വഴിയരികിൽ വർണ്ണങ്ങൾ വിതറി നിന്ന സിനിമ പോസ്റ്ററുകൾ മൺമറഞ്ഞു. എന്നാണിനി ഒരു തിരിച്ചുവരവ് ?
കൊറോണക്കാലം കഴിഞ്ഞാൽ നിയന്ത്രിത ഇളവുകളോടെ തുറക്കാം എന്നാണ് പല തിയ്യറ്റർ ഉടമകളുടേയും, ജീവനക്കാരുടേയും പ്രതീക്ഷ. അങ്ങനെ തുറന്നാൽ തന്നെ പ്രേക്ഷകർ ഉണ്ടാകുമോ? ഉണ്ടായാൽ തന്നെ സാമൂഹിക അകലം പാലിച്ച് എങ്ങനെയാണ് ഷോ നടത്തുക ! നാട്ടിലെ
സാമ്പത്തിക സ്ഥിതി മെച്ചപ്പെടാതെ സിനിമ കാണാൻ പ്രേക്ഷകർ തയ്യാറാകുമോ ? രോഗ ഭീതിയിൽ തിയ്യേറ്ററിലേക്കെത്താൻ പ്രേക്ഷകർ മടിക്കുമോ ? സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നത് തിയ്യേറ്റർ വ്യവസായത്തിന് ഭീഷണിയാകുമോ ? കുറച്ച് ചെറിയ സിനിമകൾ മാത്രമാണ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്. വലിയ ബഡ്ജറ്റിലൊരുക്കിയ എത്രയോ ചിത്രങ്ങൾ റിലീസ് പ്രതിസന്ധിയിലാണ്.
നല്ല രീതിയിൽ കളക്ഷൻ നേടി പ്രദർശനം നടന്നുകൊണ്ടിരുന്ന എത്രയോ സിനിമകൾ ഉണ്ടായിരുന്നു. എത്തും പിടിയും കിട്ടാത്ത ചിന്തകളാണ്. ജീവിതം തന്നെ ഒരു സമസ്യയായിരിക്കുന്നു. എത്രയോ വലിയ പടങ്ങൾ റിലീസ് ചെയ്യാനിരുന്നതാണ്. എല്ലാം പ്രതിസന്ധിയിലാണ്. ഒടിടി പ്ലാറ്റ്ഫോമിൽ വളരെക്കുറച്ച് സിനിമകൾ മാത്രമേ അവർ എടുത്തിട്ടുള്ളൂ. ബാക്കിയൊക്കെ പ്രതിസന്ധിയിലാണ്.
ഇപ്പോഴും ചില തിയ്യേറ്ററുകളിൽ സ്ക്രീനിൽ പടം ടെസ്റ്റ് ചെയ്യലും, ക്ലീനിംഗും ഒക്കെ നടക്കുന്നുണ്ട്. ഏകദേശം പകുതിയോളം തിയ്യേറ്ററിൽ ഈ പ്രവണതയുണ്ട്. മിക്കവാറും എല്ലായിടത്തും സ്ക്രീനിംഗ് നടക്കുന്നുണ്ട്. ചില തിയ്യേറ്ററിലൊഴികെ ക്ലീനിംഗും നടക്കുന്നുണ്ട്. ഫ്ലക്സ് കെട്ടുന്നവരും
പ്രതിസന്ധിയിലാണ്. തിയ്യേറ്റർ ഉണ്ടെങ്കിലേ കോർപ്പറേഷനിലും പഞ്ചായത്തിലും ടിക്കറ്റിന് സീൽ അടിക്കുന്നവർക്കും ജോലിയുള്ളൂ. തിയ്യേറ്ററുകൾ നിന്നതോടെ കോർപ്പറേഷൻ്റെയും, മുൻസിപ്പാലിറ്റികളുടേയും, പഞ്ചായത്തിൻ്റേയും ഒക്കെ വരുമാനം നേർ പകുതിയായി കുറഞ്ഞു.
ഒന്നോ രണ്ടോ തിയ്യേറ്ററുകൾ ഒക്കെയുള്ള പഞ്ചായത്തുകൾക്ക് തിയ്യേറ്ററുകളിൽ നിന്നും നല്ല വരുമാനം ഉണ്ടായിരുന്നു. അത് പോലും നിശ്ചലമായിരിക്കുന്നു. വൻ നഗരങ്ങളിലൊക്കെ ഹോൾഡിംഗുകളും, ഫ്ലക്സുകളും ഒക്കെ വയ്ക്കുന്ന ജോലി ചെയ്തിരുന്നവർ. അവരും പട്ടിണിയിലാണ്. അവിടെയൊക്കെ പഴയ ഫ്ലക്സുകൾ മാത്രമേ കാണാനുള്ളൂ. പുതിയതായി ഒരെണ്ണം പോലുമില്ല. അതുപോലെ ഫ്ലക്സ് പ്രിൻ്റ് ചെയ്യുന്നവർ, അവർക്കും വരുമാനമില്ലാതായി. എന്തിനേറെ പറയുന്നു, പത്രങ്ങളിൽ പരസ്യമില്ല. പരസ്യ ഏജൻസികളുടെ വരുമാനം കുറഞ്ഞു.
OTT പ്ലാറ്റ്ഫോമുകളിൽ സിനിമകൾ എടുക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. പക്ഷേ തിയ്യേറ്ററിൽ റിലീസ് ചെയ്യുമ്പോഴേ ഒരു സിനിമ പൂർണ്ണമാകുന്നുള്ളൂ. പല നിർമ്മാതാക്കൾക്കും തിയ്യേറ്ററിൽ തന്നെ സിനിമ റിലീസ് ചെയ്യണം എന്ന് നിർബന്ധമുള്ളവരാണ്. അവരും കാത്തിരിക്കുകയാണ്. എങ്കിലും, എന്തിനെയും ഏതിനെയും അതിജീവിച്ച് ശീലമുള്ള നമ്മൾ മലയാളികൾ ഈ ദുരവസ്ഥയെയും അതിജീവിക്കും എന്നു കരുതാം. പൂർവ്വാധികം ശക്തിയോടെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ നമ്മൾ ഉയർത്തെഴുന്നേൽക്കും. കൊറോണക്കാലത്തിന് ശേഷവും തിയ്യേറ്ററുകളുടെ സ്ക്രീനിൽ ചിത്രങ്ങൾ നിറഞ്ഞാടും, അൽപ്പം വൈകിയാണെങ്കിലും....തീർച്ച. പൂട്ടിക്കിടന്ന നൂറു ദിനങ്ങൾക്ക് പകരം വിജയാഘോഷത്തിൻ്റെ നൂറാം ദിവസം ആഘോഷിക്കും .
ആ ആഘോഷ ദിനങ്ങൾ തിരിച്ചു വരട്ടെ എന്ന പ്രാർത്ഥനയോടെ ,
ഷാജി പട്ടിക്കര
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..