രക്ഷദൗത്യത്തിന് ശേഷം ബാബു, ആരോൺ റാൽസ്റ്റൺ, 127 എന്ന ചിത്രത്തിലെ രംഗം
ചുട്ടുപൊള്ളുന്ന പകല്‍, ശക്തമായ കാറ്റ്, തണുത്തുറഞ്ഞ രാത്രി... തുള്ളിവെള്ളമില്ല, ഭക്ഷണമില്ല. ആരോടും ഒന്നുമിണ്ടാനോ കരയാനോപോലുമാകാതെ ചെങ്കുത്തായ മലയിടുക്കില്‍ കുടുങ്ങിയ പാറക്കെട്ടില്‍ യുവാവിനെ രണ്ട് ദിവസത്തെ പരിശ്രമത്തിന് ശേഷം ദൗത്യസംഘം രക്ഷപ്പെടുത്തിയിരിക്കുകയാണ്. ചേറാട് സ്വദേശി ആര്‍. ബാബുവാണ് കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. കരസേനയുടെ രണ്ട് ദൗത്യസംഘങ്ങള്‍ മലയുടെ മുകളിലെത്തി വടംകെട്ടിയാണ് ബാബുവിനെ മുകളിലേക്കെത്തിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂര്‍മ്പാച്ചിമല കയറാന്‍ പോയത്. പകുതിവഴി കയറിയപ്പോള്‍ കൂട്ടുകാര്‍ മടങ്ങിയെങ്കിലും ബാബു കയറ്റം തുടര്‍ന്നു. മലയുടെ മുകള്‍ത്തട്ടില്‍നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിയത്. മുകളില്‍നിന്നും താഴെനിന്നും നോക്കിയാല്‍ കാണാനാവാത്ത സ്ഥലത്ത് രണ്ട് ദിവസമാണ് ബാബു കഴിച്ചു കൂട്ടിയത്.
ബാബുവിന്റെ അനുഭവത്തിന് സമാനമായ വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് 2010 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 127 അവേഴ്‌സ്. അമേരിക്കന്‍ മെക്കാനിക്കല്‍ എഞ്ചിനീയറും മോട്ടിവേഷണല്‍ സ്പീക്കറുമായ ആരോണ്‍ റാല്‍സ്റ്റണിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്.
1975 ല്‍ ഒഹിയോയില്‍ ജനിച്ച ആരോണ്‍ എഞ്ചിനീയറിങ് പഠനത്തിന് ശേഷമാണ് പര്‍വതാരോഹണത്തില്‍ ആകൃഷ്ടനാകുന്നത്. യൂറ്റായിലെ ബ്ലൂജോണ്‍ മലയിടുക്കിലേക്ക് 2003ഏപ്രില്‍ 26 ന് ആരോണ്‍ ആരുമറിയാതെ യാത്രപോകുന്നു. മലയിടുക്കുകളിലേക്ക് കയറുമ്പോള്‍, 360 കിലോയോളം ഭാരമുള്ള ഒരു പാറക്കല്ല് ആരോണിന്റെ വലതു കൈയില്‍ വീഴുന്നു. അതോടെ ആരോണ്‍ അവിടെ കുടുങ്ങിപ്പോവുകയാണ്. മണിക്കൂറുകള്‍ പരിശ്രമിച്ചിട്ടും അയാള്‍ കൈകള്‍ ചെറുതായി അനക്കാന്‍ പോലും സാധിക്കുന്നില്ല. ഒരു ലിറ്റര്‍ വെള്ളവും അല്‍പ്പം ചോക്കളേറ്റും ഭക്ഷിച്ചാണ് ആരോണ്‍ ജീവന്‍ നിലനിര്‍ത്തിയത്. തന്റെ പക്കലുണ്ടായിരുന്ന ക്യാമറ ഉപയോഗിച്ച് ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ആരോടും പറയാതെ യാത്രപോയതിന് കുറ്റബോധവും അയാള്‍ വീഡിയോയില്‍ പങ്കുവയ്ക്കുകയും മാപ്പ് പറയുകയും ചെയ്തു. നാലാംദിവസമെത്തിയപ്പോഴേക്കും ഭക്ഷണവും വെള്ളവുമില്ലാതെ ആരോണ്‍ പട്ടിണിയായി. അഞ്ചാം ദിവസമെത്തിയപ്പോഴേക്കും പാറയില്‍ കുടുങ്ങിയ കൈകള്‍, രക്തയോട്ടമില്ലാതെ നിര്‍ജീവമായ അവസ്ഥയിലെത്തിയെന്ന് ആരോണ്‍ മനസ്സിലാക്കുന്നു. രക്ഷപ്പെടാന്‍ യാതൊരു ഗത്യന്തരവുമില്ലാതെ വന്നപ്പോള്‍ തന്റെ പക്കലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് കുടുങ്ങിയ കൈ അറത്തുമാറ്റിയാണ് ആരോണ്‍ രക്ഷപ്പെടുന്നത്.
ഈ സംഭവങ്ങളെല്ലാം വിവരിച്ച് ആരോണ്‍ എഴുതിയ 'ബിറ്റ്വീന്‍ എ റോക്ക് ആന്റ് എ ഹാര്‍ഡ് പ്ലേസി'നെ ആസ്പദമാക്കിയാണ് 127 സിനിമ ഒരുങ്ങിയത്. സ്ലംഗോഡ് മില്ല്യണയര്‍ ഒരുക്കിയ ഡാനി ബോയിലാണ് ചിത്രത്തിന്റെ സംവിധായകന്‍. ജെയിംസ് ഫ്രാങ്കോയാണ് ചിത്രത്തില്‍ ആരോണിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. കേറ്റ് മരാ, ആമ്പര്‍ ടിബ്ലിന്‍, ലിസി കാപ്ലന്‍, കേറ്റ് ബര്‍ട്ടന്‍, ട്രീറ്റ് വില്ല്യംസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ആരോണ്‍ അതിഥി കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. എ ആര്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. മികച്ച ചിത്രം, മികച്ച നടന്‍ എന്നിവയുള്‍പ്പെടെ ഓസ്‌കാറില്‍ ആറ് വിഭാഗത്തില്‍ ചിത്രം മത്സരിക്കുകയും ചെയ്തു.
Content Highlights: The Hollywood film 127 Hours, released in 2010, discusses a subject similar to Malampuzha youth rescue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..