ഭാഗ്യരാജ്, മാലാ പാർവതി | ഫോട്ടോ: മാതൃഭൂമി ന്യൂസ്
തിരുവനന്തപുരം: നടി പ്രവീണയ്ക്കും കുടുംബത്തിനും നേരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി മാലാ പാർവതി. സർക്കാരും വളരെ ഗൗരവതരമായി തന്നെ വിഷയം പോലീസും സർക്കാരും എടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മാതൃഭൂമി ന്യൂസിനോടായിരുന്നു നടിയുടെ പ്രതികരണം. അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുതുവഴി എന്ത് മനസ്സമാധാനമാണ് അയാൾക്ക് കിട്ടുന്നതെന്നും അവർ ചോദിച്ചു.
മനോരോഗം എന്നുപറഞ്ഞ് ഈ സംഭവത്തെ നിസ്സാരവൽക്കരിക്കാൻ പറ്റില്ലെന്ന് മാലാ പാർവതി പറഞ്ഞു. മനോരോഗമാണെങ്കിൽ ചികിത്സ കൊടുക്കണം. ഇത് ഗൗരവതരമായ വിഷയമാണ്. ഒരു മനുഷ്യന് കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാവും. ഒരു നടിയാണ്. ജോലിക്കുപോവുന്ന ആളാണ്. ഒന്നും ചെയ്യാൻ ധൈര്യമില്ലാതെയാവും. ഒരു മനുഷ്യന്റെ സ്വസ്ഥതയാണ് നഷ്ടപ്പെടുന്നത്. നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരേണ്ട ഗവണ്മെന്റ് ഈ പ്രശ്നം ഗൗരവമായിത്തന്നെ കാണണമെന്നും അവർ ആവശ്യപ്പെട്ടു.
"ഒരാളുടെ മാത്രം പ്രശ്നമല്ല ഇത്. പ്രവീണ ഇങ്ങനെ അനുഭവിക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്. പ്രവീണ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല. അത്രയ്ക്കും വേദനാജനകമായ കാര്യമാണ്. പ്രത്യേകിച്ച് മകളിലേക്കൊക്കെ ഇതെത്തുന്നു എന്ന് പറയുമ്പോൾ നമുക്ക് എല്ലാത്തരത്തിലുമുള്ള സ്വസ്ഥതയും നഷ്ടപ്പെടുമല്ലോ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായി മാത്രം ഒരു വകുപ്പ് തന്നെ ഉണ്ടാക്കണം." മാലാ പാർവതി പറഞ്ഞു.
തനിക്കും കുടുംബത്തിനും നേരെ വീണ്ടും സൈബർ ആക്രമണം നടക്കുന്നതായി ഞായറാഴ്ചയാണ് പ്രവീണ വെളിപ്പെടുത്തിയത്. ഒരു വർഷം മുമ്പ് പ്രവീണയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിടിയിലായ പ്രതിയാണ് വീണ്ടും ആക്രമണം തുടരുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രവീണയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് തമിഴ്നാട് സ്വദേശി ഭാഗ്യരാജിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാൾ സമാന കുറ്റകൃത്യം ആവർത്തിക്കുന്നതായാണ് പ്രവീണ പറഞ്ഞത്.
പ്രവീണയുടെ മകളുടെയും സഹോദരഭാര്യയുടേയും ചിത്രങ്ങൾ ഇയാൾ പ്രചരിപ്പിക്കുന്നുണ്ട്. നാലു തവണയോളമാണ് മകൾ പോലീസിൽ പരാതിപ്പെട്ടതെന്നും പ്രവീണ പറഞ്ഞു.
Content Highlights: mala parvathi response, cyber attack against actress praveena and family
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..