രമേശൻനായർ ഭാര്യ പി. രമയ്‌ക്കൊപ്പം (ഫയൽച്ചിത്രം)
കൊച്ചി : വാക്കിനോടു വാക്കുചേരുമ്പോൾ ചന്ദനം മണക്കുന്നതും നിലാവൊളി ചൊരിയുന്നതും നിലവിളക്ക് തെളിയുന്നതുമൊക്കെയായി മലയാളത്തിന്റെ മനസ്സിലേക്ക് ഒഴുകിയെത്തിയ കാവ്യസൗന്ദര്യമായിരുന്നു രമേശൻ നായരുടെ വരികൾ.
രമേശൻ നായരുടെ സിനിമാ ഗാനങ്ങളെക്കുറിച്ചോർക്കുമ്പോൾ ആദ്യം മലയാളിയുടെ ചുണ്ടിലേക്കു മൂളിയെത്തുന്നത് ‘ രാക്കുയിലിൻ രാഗസദസ്സിൽ’ എന്ന സിനിമയിലെ ‘ പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ’ എന്ന പാട്ടായിരിക്കും. യമുനകല്യാണി രാഗത്തിൽ എം.ജി. രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ ഗാനം. യേശുദാസിന്റെ സ്വരമാധുരിയിൽ മലയാളക്കര എന്നും മൂളുന്ന പാട്ട്. ഇതേ ചിത്രത്തിലെ ‘ എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ എത്ര നവരാത്രികളിലമ്മേ’ എന്ന ഗാനവും മറക്കാനാവാത്തതാണ്. ഷണ്മുഖപ്രിയ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം മലയാളത്തിലെ മികച്ച ക്ലാസിക് ഗാനങ്ങളിലൊന്നാണ്.
‘ പത്താമുദയം’ എന്ന സിനിമയിലെ ഗാനങ്ങളിലൂടെയാണ് രമേശൻ നായർ സിനിമാപ്പാട്ടെഴുത്തിലേക്കു വന്നത്. ‘ ധിം തരികിട ധോം’ എന്ന സിനിമയിലെ ‘ കിളിയേ കിളിയേ കിളിമകളേ’ എന്ന ഗാനവും ‘ അച്ചുവേട്ടന്റെ വീട്’ എന്ന സിനിമയിലെ ‘ ചന്ദനം മണക്കുന്ന പൂന്തോട്ടം’ എന്ന ഗാനവുമൊക്കെ മലയാളം ഒരിക്കലും മറക്കാത്ത ഈണങ്ങളാണ്. ‘ വിചാരണ’ യിലെ ‘ ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു’ എന്ന ഗാനം നറുമഞ്ഞുരുകുന്ന ലയംപോലെ മലയാളം അനുഭവിക്കുന്നു.
അനിയത്തിപ്രാവ്, ഗുരു, പഞ്ചാബി ഹൗസ്, സൂപ്പർമാൻ തുടങ്ങിയ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളും രമേശൻ നായരുടെ കാവ്യഭാവനയുടെ വാടാത്ത പൂക്കളാണ്. ‘ ഗുരു’ വിലെ ‘ ദേവസംഗീതം നീയല്ലേ’ , ‘ ഗുരുചരണം ശരണം’ തുടങ്ങിയ ഗാനങ്ങൾ രമേശൻ നായരുടെ കവിപ്രതിഭയുടെ ആഴങ്ങൾ കാണിച്ചുതന്നു.
‘ രംഗം’ എന്ന സിനിമയ്ക്കായി പാട്ടെഴുതാൻ രമേശൻ നായരോടു പറഞ്ഞത് എം.ടി. വാസുദേവൻ നായരായിരുന്നു. നൂറു കണക്കിനു പാട്ടുകളെഴുതിയതിനെപ്പറ്റി ചോദിച്ചപ്പോൾ രമേശൻ നായർ പറഞ്ഞത് ഇങ്ങനെയായിരുന്നു: “എത്രയോ പാട്ടുകളെഴുതി. എല്ലാം നന്നായെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ, ഒന്നും പിഴച്ചുപോയിട്ടുമില്ല. ചിലത് അസാധാരണമാണ്”.
content highlights : lyricist s rameshan nair rakkuyilin raga sadassil aniyathipravu guru movie songs


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..