ലിസ കലാൻ ഭാവനയ്‌ക്കൊപ്പം, ലിസ കലാൻ
മരണത്തിന് മുന്നില്‍ കീഴടങ്ങാതെ ആത്മവിശ്വാസത്തോടെ പോരാടിയവള്‍, ലിസ ചലാനെ അടയാളപ്പെടുത്തുന്നത് തീവ്രവാദത്തിന് മുന്നില്‍ മുട്ടുമടങ്ങാത്ത ആദര്‍ശവതികളായ കുര്‍ദിഷ് വനിതകളുടെ പ്രതിനിധിയായാണ്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി ആദരിക്കപ്പെട്ടപ്പോള്‍ ലിസ പറഞ്ഞു, 'എന്റെ ശരീരത്തെ മാത്രമേ അവര്‍ക്ക് പരിക്കേല്‍പ്പിക്കാനായുള്ളൂ, എന്റെ ആശയത്തെ തോല്‍പ്പിക്കാനായിട്ടില്ല'. ലിസയുടെ അതിജീവനത്തിന്റെ കഥ ആരെയും കണ്ണുനനയിക്കുന്നതാണ്.
തുര്‍ക്കിയിലെ ദിയാര്‍ബാക്കിലെ ഒരു കുര്‍ദിഷ് കുടുംബത്തിലെ പത്ത് കുട്ടികളില്‍ ഒരാളായിരുന്നു ലിസ. കുര്‍ദുകളും തുര്‍ക്കി ഭരണകൂടവും പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു ദിയാര്‍ബാക്കിറില്‍. അതുകൊണ്ടു തന്നെ ലിസ ഈ പോരാട്ടങ്ങളുടെ ദൃക്‌സാക്ഷിയായാണ് ജീവിച്ചത്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മാതൃഭാഷയ്ക്ക് പകരം ടര്‍ക്കിഷ് ഭാഷയില്‍ വിദ്യാഭ്യാസം തുടരാന്‍ നിര്‍ബന്ധിതയായപ്പോള്‍ ലിസ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. കുട്ടിക്കാലം മുതല്‍ക്കു തന്നെ സിനിമ ലിസയുടെ സ്വപ്‌നമായിരുന്നു. പരിമിതമായ സാഹചര്യത്തിലും ദിയാര്‍ബാക്കിര്‍ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റി സ്ഥാപിച്ച അരാം ടിഗ്രാന്‍ സിറ്റി കണ്‍സര്‍വേറ്ററിയില്‍ ലിസ സിനിമ പഠിക്കാനാരംഭിച്ചു. നിര്‍ഭാഗ്യവശാല്‍, 2016-ല്‍ സംസ്ഥാന നിയുക്ത മേയര്‍ കണ്‍സര്‍വേറ്ററി അടച്ചു.
കണ്‍സര്‍വേറ്ററിയില്‍ ചെലവഴിച്ച രണ്ട് വര്‍ഷത്തിനിടയില്‍, ലിസ കുര്‍ദിഷ് സംസ്‌കാരത്തോടും ജനജീവിതത്തോടും കൂടുതല്‍ അടുത്തു. എന്തുസംഭവിച്ചാലും കുര്‍ദിഷ് ഭാഷയില്‍ സിനിമയെടുക്കുമെന്ന് ലിസ തീരുമാനിച്ചു. ഭരണകൂട ഭീകരതയ്‌ക്കെതിരേയുള്ള കുര്‍ദിഷ് സ്ത്രീകളുടെ പോരാട്ടം ലിസയെ ആകര്‍ഷിച്ചു. തുര്‍ക്കിയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും യാത്ര ചെയ്ത് കുര്‍ദുകളുടെ നിര്‍ബന്ധിത കുടിയിറക്കത്തെ കുറിച്ചുള്ള ഡോക്യുമെന്ററികള്‍ ചെയ്തു. ദിയാര്‍ബക്കിറിലെ മിഡില്‍ ഈസ്റ്റ് സിനിമാ അക്കാദമിയില്‍ അംഗമായി, അക്കാദമി നടത്തുന്ന ചലച്ചിത്രമേളകളിലും പ്രോജക്റ്റുകളിലും പങ്കെടുത്തു.
2015 ജൂണ്‍ 5 നാണ് ലിസയുടെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച ആ സംഭവം നടക്കുന്നത്. ദിയാര്‍ബക്കീറില്‍ എച്ച്ഡിപിയുടെ (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) തിരഞ്ഞെടുപ്പ് റാലിയെ ലക്ഷ്യമിട്ട് ഐ.എസ് നടത്തിയ ബോംബാക്രമണത്തില്‍ ലിസയുടെ രണ്ടു കാലുകളും തകര്‍ന്നു. രക്തത്തില്‍ കുളിച്ചു കിടന്ന ലിസ രക്ഷപ്പെടുമെന്ന് ആരും കരുതിയില്ല. എന്നാല്‍ കൃത്യമായ വൈദ്യസഹായവും ലിസയുടെ ആത്മവീര്യവും ചേര്‍ന്നപ്പോള്‍ മരണം അവര്‍ക്ക് മുന്നില്‍ തോറ്റു. സിനിമയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകള്‍ താല്‍ക്കാലികമായി ഇടവേളയെടുത്തുവെങ്കിലും പോരാട്ടത്തിന്റെ പ്രതീകമായി വര്‍ഷങ്ങള്‍ക്ക് ശേഷം ലിസ തിരികെയെത്തി. 2021 ല്‍ കൃതൃമക്കാലുകള്‍ ഘടിപ്പിച്ചു. ദ ബട്ടര്‍ ഫ്‌ലൈ ദാസ്റ്റ് ക്രിയേറ്റ് ഇറ്റ്‌സെല്‍ഫ് എന്ന ചിത്രത്തില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ചു. പിന്നീട് സിസേബാന്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും ചെയ്തു. ആരോഗ്യവും, വിദ്യാഭ്യാസവും അവകാശങ്ങളും നിഷേധിക്കപ്പെട്ട് കഴിയുന്ന കുര്‍ദുകള്‍ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് ലിസ പറയുന്നു. സിനിമയെന്ന മാധ്യമം അതിനുള്ള ഏറ്റവും നല്ല ആയുധമാണെന്ന് ലിസ വിശ്വസിക്കുന്നു. ലിസ പ്രതീകമാണ്, ആത്മവീര്യമുള്ള പോരാടനുറച്ച സ്ത്രീകളുടെ പ്രതീകം.
Content Highlights: Lisa Çalan, Turkish Director, Lisa Çalan life story, woman who lost legs in ISIS attack, IFFK 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..