'ലിയോ' നിർമാതാക്കൾ പുറത്തുവിട്ട വീഡിയോയിൽ നിന്ന് | ഫോട്ടോ: സ്ക്രീൻഗ്രാബ്
വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് പിന്നിൽ പ്രവർത്തിച്ചവരെ പരിചയപ്പെടുത്തി നിർമാതാക്കൾ. നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് പുറത്തുവിട്ട വീഡിയോയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരെ ഒന്നടങ്കം പരിചയപ്പെടുത്തിയിരിക്കുന്നത്. ലിയോയുടെ കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി സംഘം നാട്ടിലേക്ക് തിരിച്ചു.
ചിത്രീകരണ ദൃശ്യങ്ങൾക്കൊപ്പം അണിയറയിൽ പ്രവർത്തിച്ച ചെറുതും വലുതുമായ ആളുകളെ വീഡിയോയിൽ കാണിക്കുന്നുണ്ട്. കൊടുംതണുപ്പിലായിരുന്നു ചിത്രീകരണമെന്നും വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയതെന്നും അവർ പറയുന്നു. വൈകുന്നേരമായാൽ മൂക്കിൽ നിന്ന് ചോര വരുമെന്നും സൂചി കൈകൊണ്ട് എടുക്കാൻ പോലും പറ്റാത്ത അത്രയും തണുപ്പായിരുന്നെന്നും അണിയറക്കാർ പറഞ്ഞു. ഭാഷയുടെ പ്രശ്നം നേരിട്ടിരുന്നെന്ന് പറഞ്ഞവരുമുണ്ട്.
കൊടുംതണുപ്പിൽ ജോലി ചെയ്യുന്നവരെ തദ്ദേശീയരായവർ അഭിനന്ദിക്കുന്നതും വീഡിയോയിലുണ്ട്. അണിയറപ്രവർത്തകരുമായും പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥരുമായും നായകനായ വിജയ് സംവദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 500 പേർ മൈനസ് പന്ത്രണ്ട് ഡിഗ്രിയിലാണ് കശ്മീരിൽ ചിത്രീകരണത്തിനുണ്ടായിരുന്നതെന്ന് ചിത്രത്തിൽ പ്രധാനവേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്ന സംവിധായകൻ മിഷ്കിൻ നേരത്തേ പറഞ്ഞിരുന്നു.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ലിയോ എത്തുന്നത്. കമൽഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം.
Content Highlights: leo movie team completed its kashmir schedule, leo team out behind the scene video vijay
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..