ദുൽഖറും മോഹൻലാലും
കുറുപ്പിനേയും മരക്കാരെയും വരവേറ്റ് നെതർലാൻ്റിലെ തിയേറ്ററുകൾ ഉണർന്നു. മലയാളികൾ കൂട്ടത്തോടെ സിനിമ കാണാൻ തിയേറ്ററിലേക്ക് ഒഴുകിയെത്തി. കേരളത്തിൽ ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരുപാട് പ്രവാസി മലയാളികളുണ്ട് യൂറോപ്പിൽ. നെതെർലാൻഡ്സിലെ മലയാളികളുമുണ്ട് അക്കൂട്ടത്തിൽ. ഗൾഫിലേയോ ബ്രിട്ടനിലെയോ പോലെ പുതിയ എല്ലാ സിനിമകളും കാണാൻ ഇവിടെ അവസരം കിട്ടാറില്ല.
ഇഷ്ട താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ നാട്ടിലെ സുഹൃത്തുക്കൾ വഴിയും മാധ്യമങ്ങൾ വഴിയും അറിയുമ്പോൾ അതെല്ലാം കാണാൻ കഴിയാത്തതിലുള്ള നിരാശ പലരിലും കാണാം. ഒരു മലയാളം സിനിമ ഇവിടെ എത്തിക്കാനും അത് ബിഗ് സ്ക്രീനിൽ കാണിക്കാനും കടമ്പകൾ ഏറെയാണ്. നെതർലാൻഡ്സിലെ പല പ്രമുഖ നഗരങ്ങളിലും മലയാളികളുണ്ട്. ആംസ്റ്റർഡാം, എയ്നഥോവൻ, ഉട്രാക്ട്, അൽമീർ, തുടങ്ങിയ എല്ലാ നഗരങ്ങളിലും മലയാളി സാന്നിധ്യമുണ്ട്. പലപ്പോഴും മലയാള സിനിമകൾ ഇവിടെ റീലീസ് ചെയ്യാൻ ഈ നഗരങ്ങളിലെ മലയാളി കൂട്ടായ്മകൾ തന്നെയാണ് മുൻകൈ എടുക്കാറ്.
നാട്ടിൽ മികച്ച അഭിപ്രായമുള്ള സിനിമകൾ മാത്രമാണ് മിക്കവാറും ഒന്നോ രണ്ടോ ആഴ്ചകൾക്ക് ശേഷം ഇവിടെ എത്തിക്കാറുള്ളത്. സിനിമകൾ തിയേറ്ററിൽ തന്നെ കാണാനുള്ള ആഗ്രഹമുള്ള കുറച്ചുപേർ ഇതിനായി പരിശ്രമിക്കുന്നതാണ് പതിവ്. മികച്ച അഭിപ്രായമുള്ള, അല്ലെങ്കിൽ വലിയ താരമൂല്യമുള്ള സിനിമകളുടെ യൂറോപ്പിലെ വിതരണക്കാരെ ബന്ധപ്പെടുകയും , അവരിൽ നിന്ന് പ്രദർശനാനുമതി നേടുന്നതുമാണ് ആദ്യപടി. സാമൂഹിക മാധ്യമങ്ങൾ വഴി ആളുകളെ ചേർത്തു വക്കുകയും താൽപര്യമുള്ളവരെ കണ്ടെത്തി സൗകര്യപ്പെടുന്ന സ്ഥലവും സമയവും കണ്ടെത്തി ഒരു തിയേറ്റർ വാടകക്ക് എടുക്കുകയാണ് അടുത്ത ഘട്ടം. മിക്കപ്പോഴും ഒരു ഷോ നടത്താനുള്ള തിയേറ്റർ മാത്രമാണ് സംഘടിപ്പിക്കുക. അതും വാടക കുറഞ്ഞ തീയേറ്ററുകൾ മാത്രം. മിക്കപ്പോഴും എയ്നഥോവനിലോ ആംസ്റ്റർഡാമിലോ ആണ് പ്രദർശനം നടക്കാറുള്ളത്.
പല സിനിമകൾക്കും ഒരു ഷോ മാത്രം ആണ് സാധിക്കുക. പ്രദർശനത്തിൽ പങ്കാളികളാകാൻ അത്രയും പേരെ എത്താറുള്ളൂ എന്നതുതന്നെയാണ് കാരണം. സിനിമാസ്വാദനത്തോടൊപ്പം മലയാളികളുടെ ഒത്തുകൂടൽ കൂടിയാണ് സിനിമകൾ മുന്നോട്ടു വക്കുന്ന മറ്റൊരു സന്തോഷം. പുതിയ സൗഹൃദങ്ങൾ തുറക്കാനും പരസ്പരം അറിയുന്നവർക്ക് കാണാനും ഒരുമിച്ച് കൂടുവാനുമുള്ള ഒരു അവസരമായി സിനിമാ പ്രദർശനം മാറാറുണ്ട്. എല്ലാവർക്കും സൗകര്യമുള്ള ദിവസം നോക്കുന്നതിനാൽ ശനി, ഞായർ നാളുകളിലാണ് മിക്കപ്പോഴും പ്രദർശനം സാധ്യമാകുക. സാമൂഹ്യ മാധ്യമങ്ങൾ വഴി തന്നെ ആണ് ടിക്കറ്റ് വില്പന. പലപ്പോഴും തീയേറ്ററുകൾ നിറയാറില്ല, അതുകൊണ്ടുതന്നെ ഇത്തരം പരിപാടികൾക്കു മുൻകൈ എടുക്കുന്നവർക്ക് പലപ്പോഴും കൈ പൊള്ളാറുമുണ്ട്..! എങ്കിലും കുറച്ചു കാലങ്ങളായി ഈ പരിപാടി മുന്നോട് പോകുന്നുണ്ട്.
പ്രേമം, ബാംഗ്ലൂർ ഡേയ്സ്, പുലിമുരുഗൻ, കുമ്പളങ്ങി നൈറ്റ്സ്, ലൂസിഫർ തുടങ്ങിയ സിനിമകൾക്ക് ഇവിടെ വൻ പങ്കാളിത്തം ഉണ്ടായിരുന്നു. എയ്നഥോവനിലെ വ്യൂ സിനിമാസ് , ലാബ്- 1 സിനിമാസ്, ആംസ്റ്റർഡാം ബെവേർ വൈക്കിലെ വ്യൂ സിനിമാസ് എന്നിവയിലാണ് മിക്കതവണയും മലയാള സിനിമകൾ പ്രദർശിപ്പിക്കാറുള്ളത്. മഹാമാരിക്ക് മുൻപ് ഏറ്റവും ഒടുവിൽ ഇവിടെ എത്തിയത് 'ട്രാൻസ്' ആയിരുന്നു. കോവിഡ് ഭീതിയിൽ നാട്ടിലേക്കുള്ള യാത്രകളും പതിവ് പൊതു പരിപാടികളും ഇല്ലാതെ നിരാശരായ പ്രവാസികൾക്കുള്ള ആശ്വാസമായാണ് ഏറ്റവും ഒടുവിൽ 'കുറുപ്പ്' , 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' , എന്നീ സിനിമകൾ എത്തിയത്.

നെതർലാൻഡ്സിൽ ഒരു ഷോ മാത്രമാണ് 'കുറുപ്പ്' ഉണ്ടായിരുന്നത്. തീയേറ്ററിലേക്കുള്ള പ്രവേശനം കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമായിരുന്നെങ്കിലും തിയേറ്റർ ഏറെക്കുറെ നിറഞ്ഞിരുന്നു. നിർത്താത്ത കൈയടിയോടെയാണവർ ഓരോ രംഗവും കണ്ടത്. ഇടവേളക്ക് പുറത്തിറങ്ങിയ എല്ലാവരുടെയും മുഖത്തു സന്തോഷം തെളിഞ്ഞു കാണാമായിരുന്നു. തങ്ങൾ ഏറെ കേട്ടിരുന്ന 'സുധാകരക്കുറുപ്പി'നെയും അയാൾ മൂലം ജീവിതം തന്നെ അനിശ്ചിതത്വത്തിലായി 'ചാർളിയുടെ' കുടുംബത്തെയും ഏറെ പിരിമുറുക്കത്തോടെ പ്രേക്ഷകർ കണ്ടിരുന്നു. ദുൽഖറിനെയും ഷൈൻ ടോമിന്റേയും പ്രകടനവും പശ്ചാത്തല സംഗീതവും ഏറെ മികച്ചു നിന്നതായി ഇവിടുത്തെ മലയാളി ഗ്രൂപ്പുകളിൽ പരക്കെ അഭിപ്രായമുയർന്നു. ഏറെ കാലത്തിനു ശേഷം നല്ലൊരു സിനിമ കാണാനായ സന്തോഷത്തോടെ നിറഞ്ഞ മനസ്സോടെയാണ് പ്രേക്ഷകരെല്ലാവരും തീയേറ്റർ വിട്ടിറങ്ങിയത്.
കുറുപ്പിനു പുറകെ എത്തിയ മരയ്ക്കാർ കാണാനും പ്രേക്ഷകർ തീയേറ്ററിലേക്ക് ഒഴുകിയെത്തി. മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്തത്ര ദൃശ്യ മിഴിവോടെ ഒരുക്കിയ മരക്കാർ ഒരു പുതിയ അനുഭവമാണ് കാഴ്ചക്കാർക്ക് സമ്മാനിച്ചത്. വളരെ ദൂരെ നിന്ന് പോലും പലരും മലയാളത്തിന്റെ മഹാനടന്റെ പ്രകടനം കാണാൻ എത്തിച്ചേർന്നു. വലിയൊരു സിനിമ ആയതിനാലും പ്രേക്ഷകർ പലരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നതിനാലും ഇത്തവണ ശനി, ഞായർ ദിവസങ്ങളിലായി രണ്ടു ഷോകൾ ലാബ്-1 സിനിമാസിൽ ഒരുക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നുവന്ന അഭിപ്രായങ്ങളും കോവിഡിന്റെ പുതിയ വകഭേദം വരുത്തിവച്ച ആശങ്കകളും വകവെക്കാതെ രണ്ടു ദിവസങ്ങളിലും പ്രേക്ഷകർ കൂട്ടമായെത്തുകയായിരുന്നു. വലിയൊരു താരനിരയോടൊപ്പം, ചരിത്രവും ഫിക്ഷനും സമന്വയിപ്പിച്ച് പ്രിയദർശൻ നടത്തിയ പരീക്ഷണം ഇവിടുത്തെ പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തി എന്നുതന്നെ വേണം പറയാൻ.
ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകനെ ത്രസിപ്പിക്കുന്നതായിരുന്നു. പ്രണവിന്റെ കുഞ്ഞു കുഞ്ഞാലിയെ കണ്ടു കൊതി തീർന്നില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ കളം നിറഞ്ഞാടി. ഓരോ യുദ്ധരംഗങ്ങളും ആവേശത്തോടെയാണ് എല്ലാവരും കണ്ടുകൊണ്ടിരുന്നത്. 'ചിന്നാലി'യുടെ പ്രകടനവും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. അർജുൻ സർജ, സുനിൽ ഷെട്ടി എന്നിവരുടെ പ്രകടനവും എപ്പോഴത്തെയും പോലെ മികച്ചു നിന്നു.
Content Highlights: Kurup, Marakkar Arabikkadalinte Simham, theatres in Netherland
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..