കെ.പി.എ.സി ലളിത
തൃശ്ശൂർ: അച്ഛനിൽനിന്ന് പകർന്നുകിട്ടിയ രാഷ്ട്രീയബോധം. കെ.പി.എ.സി.യിലൂടെ പാകപ്പെടുത്തിയെടുത്ത പുരോഗമന ചിന്ത. സിനിമയിലെ വെള്ളിവെളിച്ചത്തിനിടയിലും നടന്നുവന്ന വഴികളിൽനിന്ന് സ്വരുക്കൂട്ടിയ ബോധ്യങ്ങൾ കെ.പി.എ.സി. ലളിത എന്നും ഹൃദയത്തിലുറപ്പിച്ചുവെച്ചു. അവസരങ്ങൾ കിട്ടിയപ്പോഴെല്ലാം അവർ ഉച്ചത്തിൽ തുറന്നുപറഞ്ഞു, ഞാനൊരു ഇടതുപക്ഷക്കാരി. അവരുടെ വേദികളിലെല്ലാം ലളിതയെത്തി. തന്റെ ബോധ്യങ്ങൾ മറയില്ലാതെ തുറന്നുപറഞ്ഞു.
ഈ നിലപാടുകളുടെ പിൻബലത്തിൽത്തന്നെയാകണം 2016-ലെ നിയമസഭാതിരഞ്ഞെടുപ്പ് വേളയിൽ സി.പി.എം. നേതൃത്വം വടക്കാഞ്ചേരി സീറ്റിലേക്ക് ലളിതയെ ക്ഷണിച്ചതും. അപ്രതീക്ഷിതമായി ലഭിച്ച അവസരം സ്വീകരിക്കാൻ അവർക്ക് മടിയുണ്ടായിരുന്നില്ല. സി.പി.എം. സംസ്ഥാനനേതൃത്വം നേരിട്ടാണ് ലളിതയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
ജന്മംകൊണ്ട് നാട്ടുകാരിയല്ലെങ്കിലും കർമംകൊണ്ട് വടക്കാഞ്ചേരിക്കാരിയായി ലളിത ഇതിനകം മാറിയിരുന്നു. ലളിതയെ മത്സരിപ്പിക്കാനുള്ള നീക്കം പുറത്തുവന്നതോടെ പ്രാദേശിക എതിർപ്പുകൾ രൂക്ഷമായി. അവർക്കെതിരേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രകടനങ്ങൾ നടന്നു.
തന്നെ നടിമാത്രമായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ ലളിതയെ ഏറെ വേദനിപ്പിച്ചുവെന്ന് അവരുടെ സൗഹൃദവലയത്തിലുള്ളവർ ഓർക്കുന്നു. ആ രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും മത്സരിക്കാനില്ലെന്ന നിലപാട് അവർ പാർട്ടിനേതൃത്വത്തെ അറിയിച്ചു. എന്നാൽ പിന്നീടൊരിക്കൽ അവർ ഓർമിപ്പിച്ചു, ചായംതേച്ചവർക്കും രാഷ്ട്രീയമുണ്ട്.
ഏറെ വേദനിപ്പിച്ച ഈ അനുഭവത്തിനുശേഷവും അവർ സി.പി.എമ്മിനൊപ്പം തുടർന്നു. വടക്കാഞ്ചേരി മണ്ഡലത്തിൽ മത്സരിച്ച മേരി തോമസിനായി പ്രചാരണത്തിനിറങ്ങി. അവർ പറഞ്ഞു, ഇത് എന്റെ പാർട്ടി. 2020-ൽനടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ അനാരോഗ്യം കണക്കിലെടുക്കാതെ സി.പി.എമ്മിന്റെ സേവ്യർ ചിറ്റിലപ്പിള്ളിക്കായും അവർ പ്രചാരണത്തിനിറങ്ങി.
2016-ൽ അധികാരത്തിലേറിയതിനുപിന്നാലെ പാർട്ടി അവരെ കേരള സംഗീത-നാടക അക്കാദമിയുടെ ചെയർപേഴ്സണാക്കി. ഈ പദവിയിലെത്തുന്ന ആദ്യ വനിത. അക്കാദമികാലത്തുയർന്ന വിവാദങ്ങളിലും അവർ അച്ചടക്കമുള്ള പാർട്ടിപ്രവർത്തകയായി. മൗനം തുണയാക്കി. ഒടുവിൽ അധികമാരെയും അറിയിക്കാതെ അക്കാദമി ചെയർപേഴ്സൺ പദവിയൊഴിഞ്ഞു. അനുവദിച്ച കാർ മടക്കിനൽകി. ഒടുവിൽ ലളിത മടങ്ങുന്നു, ഇടതുപക്ഷക്കാരിയായിത്തന്നെ.
Content Highlights: KPAC Lalitha, Politics, Comminist Party of Marxist, Left wing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..