നദാവ് ലാപ്പിഡ്, കശ്മീർ ഫയൽസ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: എ.എൻ.ഐ, www.facebook.com/VivekRanjanAgnihotriTV
ഇക്കഴിഞ്ഞ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരശ്ശീലവീണത് ഒരു വിവാദത്തിന് വഴിതെളിച്ചുകൊണ്ടായിരുന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് അശ്ലീലവും തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരവേലയാണ് സിനിമയെന്നും ഐഎഫ്എഫ്ഐ ജൂറി തലവൻ നദാവ് ലാപ്പിഡ് പരസ്യമായി പറഞ്ഞതായിരുന്നു അതിന് കാരണം. രൂക്ഷമായ വിമർശനത്തേത്തുടർന്ന് അദ്ദേഹം വിഷയത്തിൽ മാപ്പുപറഞ്ഞെങ്കിലും ഈ വിഷയം ഇനിയും അവസാനിച്ചിട്ടില്ല.
ലാപ്പിഡിന്റെ പ്രസ്താവനയെ പിന്തുണച്ച് സഹജൂറി അംഗങ്ങൾ രംഗത്തെത്തിയതാണ് പുതിയ സംഭവവികാസം. ജിങ്കോ ഗോട്ടോ, ഹാവിയർ അംഗുലോ ബാർത്തുറൻ, പാസ്കേൽ ഷാവൻസ് തുടങ്ങിയ ജൂറി അംഗങ്ങളാണ് നദാവ് ലാപ്പിഡിന് പിന്തുണയുമായെത്തിയത്. ലാപ്പിഡിന്റെ പ്രസ്താവനയ്ക്കൊപ്പം തങ്ങളും ഉറച്ചുനിൽക്കുന്നുവെന്ന് സഹ ജൂറി അംഗങ്ങൾ ട്വിറ്ററിൽ പ്രസ്താവനയിറക്കി. മൂവരുടേയും പ്രസ്താവനയുടെ സ്ക്രീൻഷോട്ട് ജിങ്കോ ഗോട്ടോ ട്വീറ്റ് ചെയ്തു.
കശ്മീർ ഫയൽസിനെ കുറിച്ചുള്ള ജൂറിയുടെ നിരീക്ഷണം ഏകകണ്ഠമാണെന്ന് അടിവരയിടുന്നതാണ് മറ്റ് ജൂറി അംഗങ്ങളുടെ പ്രസ്താവന. 'കാശ്മീർ ഫയൽസ് ഞെട്ടിച്ചു, ഇത് ഒരു അശ്ലീല പ്രചരണ സിനിമയായി ഞങ്ങൾക്ക് തോന്നി, മഹത്തായ ചലച്ചിത്ര മേളയിൽ ഇത്തരമൊരു സിനിമയെ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് അനുയോജ്യമായ നടപടിയില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനക്കൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു എന്നാണ് ജൂറി അംഗങ്ങൾ പറഞ്ഞത്.
'ഒരു കാര്യം വ്യക്തമാക്കട്ടേ, ഞങ്ങൾ സിനിമയുടെ സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയല്ല ചെയ്തത്. കലാപരമായ പ്രസ്താവനയാണ് ഞങ്ങൾ നടത്തിയത്. ചലച്ചിത്രോത്സവ വേദി രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതും നാദവിന് നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളും കാണുന്നതിൽ ഞങ്ങൾക്ക് വലിയ സങ്കടമുണ്ട്. അത് ഒരിക്കലും ജൂറിയുടെ ഉദ്ദേശ്യമായിരുന്നില്ല'. സഹജൂറി അംഗങ്ങൾ ട്വീറ്റ് ചെയ്തു.
ഓസ്കർ നാമനിർദേശം ലഭിച്ച സംവിധായികയാണ് ജിങ്കോ ഗോട്ടോ. ഫ്രാൻസിൽ നിന്നുള്ള മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമാണ് ഹാവിയർ അംഗുലോ ബാർത്തുറൻ. ഫ്രാൻസിൽനിന്ന് തന്നെയുള്ള എഡിറ്ററാണ് പാസ്കേൽ ഷാവൻസ്.
Content Highlights: kashmir files issue, goa film fest jury members back israeli filmmaker nadav lapid
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..