വീഡിയോയിൽ നിന്ന് | Photo: twitter.com|KanganaTeam
മുംബൈ: നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിക്കുന്നതിനെതിരേ ഹൈക്കോടതിയുടെ സ്റ്റേ വന്നത് വാർത്തയായിരുന്നു. ഇപ്പോഴിതാ പൊളിച്ചു തുടങ്ങിയ കെട്ടിടത്തിനകത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുകയാണ് കങ്കണ. പൊളിക്കുന്നത് നിർത്തി വച്ചെങ്കിലും ഉപയോഗിക്കാനാവാത്ത വിധം തകർന്ന അവസ്ഥയിലാണ് കങ്കണയുടെ ഓഫീസ് ഇപ്പോൾ. ജനാധിപത്യത്തിന്റെ മരണം എന്ന ഹാഷ്ടാഗോടെയാണ് കങ്കണ ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്തിരിക്കുന്നത്.
കങ്കണയുടെ പരാതിയിൽ വിശദീകരണം നൽകാനും മുംബൈ കോർപ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിർമ്മിച്ചത് അനധികൃതമായെന്ന് പറഞ്ഞാണ് ബൃഹത് മുംബൈ കോർപ്പറേഷൻ( ബി.എം.സി.) പൊളിക്കൽ നടപടി ആരംഭിച്ചത്. ഇതു സംബന്ധിച്ച് കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഘാർ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തിൽ അനുമതിയില്ലാതെ നിരവധി മാറ്റങ്ങൾ വരുത്തിയെന്നാണ് നോട്ടീസിൽ കോർപ്പറേഷൻ ആരോപിക്കുന്നത്. ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതും പുതിയതായി നിർമിച്ചതുമടക്കം ഒരു ഡസനോളം കൂട്ടിച്ചേർക്കലുകൾ നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരത്തിൽ മാറ്റങ്ങൾ വരുത്താൻ അനുമതി ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം പൊളിച്ചുനീക്കുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചിരുന്നു.
അതേസമയം, അനധികൃതമായല്ല കെട്ടിടം നിർമിച്ചതെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ സെപ്തംബർ 30 വരെ പൊളിക്കൽ നടപടിക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ടെന്നും കങ്കണ കോടതിയിൽ സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. താരത്തിന്റെ പരാതിയിലാണ് കോടതി കോർപ്പറേഷൻ നടപടി സ്റ്റേ ചെയ്തത്.
അതിനിടെ, കങ്കണ ഹിമാചൽ പ്രദേശിൽ നിന്ന് മുംബൈയിലെത്തി. കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള മുദ്രാവാക്യങ്ങളുമായി നിരവധി പ്രതിഷേധക്കാരാണ് വിമാനത്താവളത്തിന് പുറത്തെത്തിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളത്തിൽ സുരക്ഷയും ശക്തമാക്കി.
Content Highlights: Kangana Ranaut sharesnside videos showcasing demolition done by BMC tags it as Death of Democracy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..