ധാക്കഡ് സിനിമയുടെ പ്രചാരണപരിപാടികൾക്കിടെ കങ്കണ റണൗട്ട് | ഫോട്ടോ: പി.ടി.ഐ
സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പരാജയത്തെ അഭിമുഖീകരിക്കുകയാണ് നടി കങ്കണാ റണൗട്ട്. ഏറെ നാളുകൾക്ക് ശേഷം പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ധാക്കഡ് കനത്ത പരാജയത്തെയാണ് അഭിമുഖീകരിക്കുന്നത്. ഈ മാസം 20-ന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ വെറും രണ്ടുകോടി രൂപയേ ബോക്സ്ഓഫീസിൽ നിന്ന് നേടാനായുള്ളൂ.
നൂറുകോടിക്കടുത്താണ് ചിത്രത്തിന്റെ ആകെ നിർമാണച്ചെലവ് എന്നുള്ളിടത്താണ് പരാജയത്തിന്റെ ഭാരം വർധിക്കുന്നത്. ആദ്യ ട്രെയിലർ പുറത്തുവന്നപ്പോൾത്തന്നെ ചിത്രം വിജയിക്കില്ല എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇത് ശരിവെയ്ക്കുന്നതായി ചിത്രത്തിന്റെ പ്രകടനം. റിലീസ് ദിവസം തന്നെ മോശം അഭിപ്രായമാണ് ധാക്കഡിന് ലഭിച്ചത്. ഒപ്പമിറങ്ങിയ ഭൂൽ ഭൂലയ്യ-2 ന് നല്ല അഭിപ്രായം വന്നതോടെ ധാക്കഡിന്റെ കാര്യം പരുങ്ങലിലായി. നൂറുകോടി ക്ലബ്ബിലേക്ക് അടുക്കുകയാണ് ഭൂൽ ഭൂലയ്യ-2.
Also Read
ധാക്കഡ് പ്രദർശിപ്പിച്ചിരുന്ന പല തിയറ്ററുകളിലും ആളില്ലാത്തതിനാൽ ഭൂൽ ഭുലയ്യ പ്രദർശിപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്. കങ്കണയുടെ കരിയറിലെ തുടർച്ചയായ എട്ടാം ചിത്രമാണ് ഇപ്പോൾ പരാജയപ്പെട്ടിരിക്കുന്നത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ കാട്ടി ബാട്ടി, റങ്കൂൺ, സിമ്രാൻ, മണികർണിക, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകൾ ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞിരുന്നു.
റസ്നീഷ് റാസി സംവിധാനം ചെയ്ത ചിത്രം ഒരു സ്പൈ ത്രില്ലറാണ്. ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് കങ്കണ എത്തിയത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവരായിരുന്നു മറ്റു പ്രധാന താരങ്ങൾ.
Watch Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..