കങ്കണാ റണൗട്ട് | ഫോട്ടോ: എ.എഫ്.പി
വാരണാസി: ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന വിഷയത്തിൽ പ്രതികരണവുമായി നടി കങ്കണ റണൗട്ട്. കാശിയിലെ എല്ലായിടങ്ങളിലും ശിവനുണ്ട്. അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ലെന്ന് അവർ പറഞ്ഞു. പുതിയ ചിത്രമായ 'ധക്കഡി'ന്റെ പ്രചാരണങ്ങൾക്കിടെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് മടങ്ങവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
മഥുരയിലെ ഓരോ കണങ്ങളിലും കൃഷ്ണനുണ്ട്. അയോധ്യയിലെ എല്ലായിടത്തും ശ്രീരാമനുണ്ട്. അതുപോലെ കാശിയിലെ ഓരോ അണുവിലും ശിവനുമുണ്ട്. അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ല. അദ്ദേഹം എല്ലാ കണങ്ങളിലുമുണ്ട്.' കങ്കണ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കാശി വിശ്വനാഥക്ഷേത്രത്തിനടുത്തുള്ള ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ കോടതി ഉത്തരവുപ്രകാരം നടത്തിയ സർവേയിൽ ശിവലിംഗം കണ്ടെത്തിയതായി ഹിന്ദുവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകർ കോടതിയെ അറിയിച്ചത്. തുടർന്ന് ഇതു കണ്ടെത്തിയ സ്ഥലം അടച്ച് മുദ്രവെച്ച് കാവലേർപ്പെടുത്താൻ വാരാണസി സിവിൽകോടതി ഉത്തരവിട്ടു.
ഹിന്ദുക്കളും മുസ്‌ലിങ്ങളും ആരാധനാവകാശം ഉന്നയിക്കുന്ന ഗ്യാൻവാപി മസ്ജിദിൽ കനത്ത സുരക്ഷാസന്നാഹങ്ങളോടെ മൂന്നു ദിവസമായി നടന്ന സർവേയും വീഡിയോ ചിത്രീകരണവും തിങ്കളാഴ്ച അവസാനിച്ചിരുന്നു. മസ്ജിദ് സമുച്ചയത്തിൽ മുസ്‌ലിം മതവിഭാഗത്തിന് പ്രാർഥനയ്ക്കും നിസ്കാരത്തിനുമുള്ള അവകാശം തടയരുതെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് സിനിമാ പ്രചാരണവുമായെത്തിയ കങ്കണയോട് മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞത്. കങ്കണയ്ക്കൊപ്പം ചിത്രത്തിലെ സഹതാരങ്ങളായ അർജുൻ രാംപാൽ, ദിവ്യ ദത്ത എന്നിവരും ദർശനത്തിന് എത്തിയിരുന്നു. മെയ് 20-നാണ് കങ്കണയുടെ പുതിയ ചിത്രമായ ധക്കഡ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ഏജന്റ് അഗ്നി എന്ന ചാരവനിതയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്.
Content Highlights: Kangana Ranaut on Gyanvapi mosque row, Dhaakad movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..