കങ്കണ റണാവത്ത്| Photo: AFP
ധാക്കഡിന്റെ പരാജയത്തിന് പിന്നാലെ നടി കങ്കണയുടെ ഇന്‍സ്റ്റാഗ്രാമിലെ ബയോ ചര്‍ച്ചയാകുന്നു. 100 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 3 കോടിയോളം മാത്രമാണ് നേടിയത്. കങ്കണയുടെ കരിയറിലെ തുടര്‍ച്ചയായ എട്ടാമത്തെ പരാജയമാണ് ധാക്കഡ്. മറ്റു ബോളിവുഡ് താരങ്ങളെയും അവരുടെ ചിത്രങ്ങളെയും കണക്കറ്റ് പരിഹസിക്കുന്നതുകൊണ്ടാണ് കങ്കണ ഇപ്പോള്‍ രൂക്ഷ വിമര്‍ശനം നേരിടുന്നത്. ആലിയ ഭട്ടിന്റെ ഗംഗുഭായ് കത്ത്യാവാടി എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് കങ്കണ പരാജയം പ്രവചിച്ചു. ആലിയയ്ക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും പറഞ്ഞു. എന്നാല്‍ 100 കോടി മുതല്‍ മുടക്കിലൊരുക്കി ചിത്രം 209 കോടിയാണ് നേടിയത്. മാത്രവുമല്ല ചിത്രത്തിലെ ആലിയയുടെ പ്രകടനം ഏറെ പ്രശംസനേടുകയും ചെയ്തു.
പദ്മശ്രീ ജേതാവ്, നാല് തവണ ദേശീയ പുരസ്‌കാരം നേടിയ നടി, ഇന്ത്യയിലെ എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയ സ്ത്രീ കേന്ദ്രീകൃത സിനിമയിലെ നായിക, രക്തം തിളയ്ക്കുന്ന ക്ഷത്രിയ എന്നാണ് കങ്കണയുടെ ബയോ.
അതിലെ ഹിറ്റ്‌നായിക പരാമര്‍ശമാണ് ഇപ്പോള്‍ ട്രോളുകള്‍ക്ക് വഴിവച്ചിരിക്കുന്നത്. എന്നാല്‍ കുറച്ച് കാലങ്ങളായി നിര്‍മാതാക്കള്‍ക്ക് കനത്ത നഷ്ടം നല്‍കുന്ന നടി എങ്ങിനെയാണ് ഹിറ്റ് നായികയായതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
.jpg?$p=a80322e&&q=0.8)
ധാക്കഡിന് മുന്‍പ് കഴിഞ്ഞ വര്‍ഷങ്ങളായി പുറത്തിറങ്ങിയ കാട്ടി ബാട്ടി, റങ്കൂണ്‍, സിമ്രാന്‍, മണികര്‍ണിക, ജഡ്ജ്മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകള്‍ ബോക്സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞിരുന്നു. തമിഴില്‍ നിര്‍മിച്ച് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട തലൈവി 10 കോടി വരുമാനമാണ് നേടിയത്. നിര്‍മാണ ചെലവ് 100 കോടിയായിരുന്നു. എല്‍.വിജയ് സംവിധാനം ചെയ്ത ചിത്രം വ്യത്യസ്ത വിപണന തന്ത്രങ്ങള്‍ പരീക്ഷിച്ചാണ് റിലീസിനെത്തിയത്. തമിഴ്നാട് മുന്‍മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ ജീവിതമായതിനാല്‍ ചിത്രം വന്‍ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തു.
കങ്കണ ഒടുവിൽ അഭിനയിച്ച മചിത്രമായ ധാക്കഡിന്റെ കനത്ത പരാജയവും നടിയ്ക്ക് നേരെയുള്ള ട്രോളുകള്‍ക്ക് കാരണമാണ്. 100 കോടിയോളം ചെലവാക്കി നിര്‍മ്മിച്ച ചിത്രത്തിന് ഇതുവരെ 3 കോടി രൂപയാണ് നേടാനായത്. 4,420 രൂപ മാത്രമാണ് ചിത്രത്തിന്റെ എട്ടാം ദിവസത്തെ കളക്ഷന്‍. ഇതോടെ കങ്കണയുടെ ഈ അടുത്ത കാലത്തെ ചിത്രങ്ങളില്‍ വച്ച് ഏറ്റവും മോശം പ്രതികരണവും കളക്ഷനും നേടുന്ന ചിത്രമായി 'ധാക്കഡ്' മാറി. ആളുകള്‍ വരാത്തതിനാല്‍ ധാക്കഡിന്റെ തിയേറ്റര്‍ ഷോകളും വെട്ടിക്കുറച്ചിട്ടുണ്ട്. മുംബൈയിലെ തിയേറ്ററുകളില്‍ ഒരാഴ്ച കൂടിയേ ചിത്രം പ്രദര്‍ശിപ്പിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ധാക്കഡ് റിലീസ് ചെയ്ത എട്ടാം ദിനത്തില്‍ വിറ്റുപോയത് വെറും 20 ടിക്കറ്റുകളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒട്ടുമിക്ക തിയേറ്ററുകളിലും ആളില്ലാത്തതിനാല്‍ ഷോകള്‍ റദ്ദാക്കിയതോടെ നിര്‍മാതാക്കള്‍ വന്‍നഷ്ടത്തിലേക്ക് കൂപ്പുകുത്തി. മെയ് 20 നാണ് ചിത്രം റിലീസ് ചെയ്തത്.
റസ്നീഷ് റാസി സംവിധാനം ചെയ്ത ചിത്രം ഒരു സ്പൈ ത്രില്ലറാണ്. ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് കങ്കണ എത്തിയത്. അര്‍ജുന്‍ രാംപാല്‍, ദിവ്യാ ദത്ത എന്നിവരായിരുന്നു മറ്റു പ്രധാന താരങ്ങള്‍.
ധാക്കഡിന്റെ ആദ്യ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ത്തന്നെ സമിശ്ര പ്രതികരണമായിരുന്നു. ഇത് ശരിവെയ്ക്കുന്നതായി ചിത്രത്തിന്റെ പ്രകടനം. റിലീസ് ദിവസം തന്നെ മോശം അഭിപ്രായമാണ് ധാക്കഡിന് ലഭിച്ചത്. ഒപ്പമിറങ്ങിയ ഭൂല്‍ ഭൂലയ്യ-2 ന് നല്ല അഭിപ്രായം വന്നതോടെ ധാക്കഡിന്റെ കാര്യം പരുങ്ങലിലായി. നൂറുകോടി ക്ലബ്ബിലേക്ക് കടന്ന ഭൂല്‍ ഭൂലയ്യ-2 സമീപകാല ബോളവുഡ് ചിത്രങ്ങളെ സംബന്ധിച്ച് നോക്കുമ്പോള്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. ധാക്കഡ് പ്രദര്‍ശിപ്പിച്ചിരുന്ന പല തിയറ്ററുകളിലും ഭൂല്‍ ഭുലയ്യ-2 പ്രദര്‍ശിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Kangana Ranaut Instagram bio, Dhaakad Movie, highest grosser female claim
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..