ജോജു ജോർജ്ജ്, ജോയ് മാത്യു
ഇന്ധന വിലവര്‍ധനവിനെതിരേ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോര്‍ജിനെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. റോഡ് ഉപരോധം, ഹര്‍ത്താല്‍ തുടങ്ങിയ കാലഹരണപ്പെട്ട സമരമുറകള്‍ ആയുധമാക്കുന്നവര്‍ക്ക് ചിന്തിക്കാനുള്ള സാമാധ്യബുദ്ധിപോലുമില്ലെന്ന് ജോയ് മാത്യു കുറിച്ചു. ക്രിമിനലുകളെ വോട്ട് നല്‍കി വിജയിപ്പിക്കുന്ന നാട്ടില്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോയ് മാത്യുവിന്റെ വാക്കുകള്‍
ദണ്ഡിയാത്രികരും ജോജു ജോര്‍ജും.
കാലത്തിനനുസരിച്ചു ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാത്തത്ര ഷണ്ഡത്വം ബാധിച്ചവരാണ് നമുക്ക് കിട്ടിയ രാഷ്ട്രീയക്കാര്‍ എന്നത് നമ്മുടെ യോഗം. എന്നോ കാലഹരണപ്പെട്ട സമരമുറകളാണ് തലച്ചോറിനു എണ്ണയിടാത്ത ഇവരുടെ തുരുമ്പെടുത്ത ആയുധങ്ങള്‍.
വഴിതടയല്‍, റോഡ് ഉപരോധിക്കല്‍, ഹര്‍ത്താല്‍ ഉണ്ടാക്കല്‍, അതിന്റെ പേരില്‍ കൊള്ള, കൊല അക്രമം തീവെപ്പ് ....
ഇതൊക്കെയാണ് നിറയെ അണികളുള്ള പാര്‍ട്ടികള്‍ മുതല്‍ ഞാഞ്ഞൂല്‍ പാര്‍ട്ടികള്‍ വരെ കാട്ടിക്കൂട്ടുന്നത്.
ഒന്ന് ശ്രദ്ധിച്ചു നോക്കൂ വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ ഇത്തരം ആള്‍ക്കൂട്ടങ്ങളില്‍ അധികം ഉണ്ടാവാറില്ല. lumpen എന്ന വാക്കിന്റെ അര്‍ഥം ഞാനായിട്ട് ഇവിടെ പറയുന്നുമില്ല. മനുഷ്യജീവനോ സമയത്തിനോ യാതൊരു വിലയും കല്‍പ്പിക്കാത്ത ഇജ്ജാതി ആള്‍ക്കൂട്ടങ്ങള്‍ എല്ലാ പാര്‍ട്ടികളിലും ഉണ്ട്. ഇവര്‍ക്കെല്ലാം ഒറ്റ മുഖമേയുള്ളു, മദം പൊട്ടിയ ആനയുടെയോ മുക്രയിടുന്ന കാട്ടുപോത്തിന്റെയോ മുഖം!
ക്രിമിനലുകളെ വോട്ട് നല്‍കി വിജയിപ്പിക്കുന്ന നാട്ടില്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. മനുഷ്യാവകാശ കമ്മീഷനോ ഹൈക്കോടതിയോ ഇടപെട്ടിട്ട് വേണം ഇതിനു പരിഹാരം കാണാന്‍. ഭരിക്കുന്നവര്‍ക്കോ പ്രതിപക്ഷത്തിനോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല; ചെയ്യുകയുമില്ല. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ 'ഒക്കെ കണക്കാന്നെ 'എന്ന് സാരം. സമരങ്ങളും പ്രക്ഷോഭങ്ങളും വേണ്ട എന്നല്ല ,അത് കാലത്തിന് നിരക്കുന്നതാവണം ഇന്നും ഉപ്പുകുറുക്കാന്‍ ദണ്ഡിയാത്ര നടത്തണം എന്ന് പറയുന്ന പോലുള്ള ഭോഷ്‌കാണ്
വഴിതടയലും ഹര്‍ത്താലുമെന്ന് നിരവധി പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. ഇജ്ജാതി സമരങ്ങള്‍ക്ക് ബലിയാടാകുന്ന ആര്‍ക്കും ഉണ്ടാവുന്ന ധാര്‍മ്മിക രോഷമാണ് ജോജു ജോര്‍ജ്ജ് പ്രകടിപ്പിച്ചത്. പക്ഷെ ആള്‍ക്കൂട്ട മന:ശാസ്ത്രം മനസ്സിലാക്കാതെ തികരിക്കാതിരിക്കുവാനുള്ള വിവേകം നമുക്കുണ്ടാവണം, ഇല്ലെങ്കില്‍ ഈ മുഖമില്ലാത്ത ആള്‍ക്കൂട്ടം പ്രതികരിക്കുന്നവരെ കത്തിച്ചുകളയാന്‍ വരെ മടിക്കില്ല.
Content Highlights: Joy Mathew on Joju George controversy, Congress protest, petrol price hike
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..