ജെറേമി റെന്നർ | ഫോട്ടോ: എ.പി
നെവാദ: വീടിന് സമീപത്തെ മഞ്ഞുനീക്കുന്നതിനിടെ കൂറ്റൻ യന്ത്രം ദേഹത്തേക്ക് പാഞ്ഞുകയറി നടൻ ജെറേമി റെന്നർക്ക് ഗുരുതരമായി പരിക്കുപറ്റിയ വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ശസ്ത്രക്രിയയ്ക്കും രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനും ശേഷം വീട്ടിൽ വിശ്രമിക്കുന്ന താരം ഇപ്പോൾ ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരികയാണ്. അപകടത്തേക്കുറിച്ചുള്ള ഒരു പുതിയ വിവരവും ആരാധകർക്കുള്ള നന്ദിയും അറിയിച്ചിരിക്കുകയാണ് റെന്നർ.
ശരീരത്തിലെ 30 എല്ലുകളാണ് ആ അപകടത്തിൽ ഒടിഞ്ഞതെന്ന് റെന്നർ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തോടൊപ്പമുള്ള കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫിസിയോ തെറാപ്പി ചെയ്യുന്ന താരത്തേയാണ് ചിത്രത്തിൽ കാണാനാവുക. കുടുംബവുമായും സുഹൃത്തുക്കളുമായും ഉള്ള സ്നേഹവും ബന്ധവും പോലെ ഈ മുപ്പതിലധികം ഒടിഞ്ഞ അസ്ഥികൾ നന്നാക്കുകയും ശക്തമാവുകയും ചെയ്യുമെന്ന് അദ്ദേഹം കുറിച്ചു. ആരാധകരുടെ സന്ദേശങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. നേരത്തെ പരിക്കേറ്റ മുഖത്തിന്റെ സെൽഫിയും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറിൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഞ്ഞുകാറ്റാണ് അമേരിക്കയില്‍ വീശിയത്. അതിശൈത്യം അനുഭവപ്പെട്ട വാഷോവിനടുത്തുള്ള വാസ്ഹോ എന്ന പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തിന്റെ തലേന്ന് അവിടെ 35,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. മഞ്ഞുനീക്കുന്ന യന്ത്രം പാഞ്ഞുകയറി അപകടം പിണഞ്ഞ ഉടനെതന്നെ റെന്നറെ ആകാശമാർഗ്ഗം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നെഞ്ചിനും എല്ലുകൾക്കുമായിരുന്നു പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരുദിവസത്തിനുശേഷം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
2010-ല്‍ ഓസകര്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ച നടനാണ് റെന്നര്‍. കാതറിന് ബിഗ്ലോ സംവിധാനം ചെയ്ത 'ഹര്‍ട്ട് ലോക്കറി'നായിരുന്നു നാമനിര്‍ദ്ദേശം. ഹോക്ക് ഐ, ദ ടൗണ്‍, മിഷന് ഇംപോസിബിള്‍, അമേരിക്കന്‍ ഹസില്‍, 28 വീക്ക്സ് ലേറ്റര്‍ തുടങ്ങിയവയാണ് റെന്നറുടെ പ്രശസ്ത ചിത്രങ്ങള്‍.
Content Highlights: jeremy renner shared photo and note on social media, jeremy renner accident updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..