ജെറേമി റെന്നർ | ഫോട്ടോ: www.instagram.com/jeremyrenner/
നെവാദ: ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഹോളിവുഡ് നടൻ ജെറേമി റെന്നർക്ക് അപകടം പിണഞ്ഞ വാർത്ത പുറത്തുവന്നത്. മഞ്ഞുനീക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത. അദ്ദേഹം ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരികയാണ്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഹോക്ക് ഐ താരം ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
ശസ്ത്രക്രിയ പൂർത്തിയായതിന് ശേഷമുള്ള ചിത്രമാണ് ജെറേമി റെന്നർ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാ നല്ല വാക്കുകൾക്കും നന്ദി. എല്ലാവർക്കും സ്നേഹം എന്നാണ് താരം ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമായി നിരവധി പേരാണ് ചിത്രത്തിനോട് പ്രതികരിച്ചത്. എല്ലാം വേഗം ഭേദമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു എന്ന് സംവിധായകരായ റൂസ്സോ ബ്രദേഴ്സ്, നടന്മാരായ ക്രിസ് ഹെംസ് വർത്ത്, ക്രിസ് ഇവാൻസ്, നടി പെനലോപ് ക്രൂസ്, മലയാളി നടൻ വിനയ് ഫോർട്ട് തുടങ്ങിയവർ കമന്റ് ചെയ്തു.
കഴിഞ്ഞ ആഴ്ചയായിരുന്നു റെന്നർ അപകടത്തിൽപ്പെട്ടത്. ഉടനെതന്നെ ആകാശമാർഗ്ഗം ആശുപത്രിയിലെത്തിച്ചു. വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നർ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടർന്ന് പുതുവർഷത്തിന്റെ തലേന്ന് അവിടെ 35,000 വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. ജെറമി റെന്നറുടെ ശസ്ത്രക്രിയ കഴിഞ്ഞുവെന്ന് പബ്ലിസിസ്റ്റ് സാമന്ത മസ്ത് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നെഞ്ചിനും എല്ലുകൾക്കും പരിക്കുണ്ടെന്നും അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമായതിനാൽ ഐ.സി.യുവിൽ തന്നെയാണെന്നും സാമന്ത പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
2010-ൽ ഓസകർ പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ച നടനാണ് റെന്നർ. കാതറിൻ ബിഗ്ലോ സംവിധാനം ചെയ്ത 'ഹർട്ട് ലോക്കറി'നായിരുന്നു നാമനിർദ്ദേശം. ഹോക്ക് ഐ, അവെഞ്ചേഴ്സ്, ദ ടൗൺ, മിഷൻ ഇംപോസിബിൾ, അമേരിക്കൻ ഹസിൽ, 28 വീക്ക്സ് ലേറ്റർ തുടങ്ങിയവയാണ് റെന്നറുടെ പ്രശസ്ത ചിത്രങ്ങൾ.
Content Highlights: jeremy renner shared photo after surgery, jeremy renner accident news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..